Publish Date: Thu, 10 Oct 2024 (20:44 IST)
Updated Date: Thu, 10 Oct 2024 (20:47 IST)
തിരുവനന്തപുരം: സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ 53 കാരന് കോടതി ഇരട്ട ജീവപര്യന്തം തടവു ശിക്ഷയും 2 ലക്ഷം രൂപാ പിഴയും വിധിച്ചു. നെയ്യാറ്റിൻകര ചെങ്കൽ കുഴിച്ചാണി അശ്വതി ഭവനിൽ ജോണിനെ (53) നെയ്യാറ്റിൻ കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്.
ചെങ്കൽ തൃക്കണ്ണപുരം പുല്ലുവിള പുത്തൻ വീട്ടിൽ തോമസിനെ (43) യാണ് ജോൺ കൊലപ്പെടുത്തിയ ശേഷം മുതദേഹം വീട്ടിൽ ഒളിപ്പിച്ചു വയ്ക്കുകയും പിന്നീട് പുരയിടത്തിൽ കൊണ്ടു തള്ളി തെളിവു നശിപ്പിക്കുകയും ചെയ്തത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു.
പാറക്കഷണം കൊണ്ട് ജോണി തോമസിൻ്റെ നെഞ്ചിൽ ഇടിച്ച് എട്ടു വാരിയെല്ലുകൾ പൊട്ടിക്കുകയും തല പിടിച്ചു മുറിയിലെ കട്ടിലിൻ്റെ കാലിൽ ഇടിച്ചുമാണ് തോമസിനെ കൊലപ്പെടുത്തിയത്. പാറശാല പോലീസ് സബ് ഇൻസ്പെക്ടർ ശ്രീണ്ടിത്ത് ജനാർദ്ദനനാണ് കേസിൻ്റെ പ്രാഥമിക അന്വേഷണം നടത്തിയത്.