Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ പ്രദേശങ്ങളിലും ഓണസദ്യ വിളമ്പുന്നത് വ്യത്യസ്ഥ രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയണം

ഓരോ പ്രദേശങ്ങളിലും ഓണസദ്യ വിളമ്പുന്നത് വ്യത്യസ്ഥ രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

, ശനി, 14 സെപ്‌റ്റംബര്‍ 2024 (21:58 IST)
ഇടതുഭാഗത്ത് ഉപ്പേരി, ശര്‍ക്കര ഉപ്പേരി, വറ്റല്‍ എന്നിവ വിളമ്പും. തെക്കന്‍ കേരളത്തിലെ - തിരുവന്തപുരത്തെ - സദ്യയുടെ രീതി ഇങ്ങനെയാണ്. അധികം തവിടു പോകാത്ത കുത്തരിച്ചോറാണ് സദ്യയിലെ പ്രധാനി. പിന്നെയാണ് ഏറ്റവും പ്രധാനിയും, എന്നാല്‍ വിദേശിയുമായ സാമ്പാര്‍ വരുന്നത്. അത്യാവശ്യം വേണ്ട എല്ലാ പച്ചക്കറികളും തമിഴ്നാട്ടുകാരനായ ഇദ്ദേഹത്തിലൂടെ നമ്മുടെ ശരീരത്തിലെത്തിച്ചേരുന്നുണ്ട്. മധുരത്തിന്റെ വകഭേദങ്ങള്‍ പിന്നെ വരികയായി. അടപ്രഥമന്‍, കടലപ്രഥമന്‍, ചക്ക പ്രഥമന്‍, പാല്‍പ്പായസം തുടങ്ങി സദ്യ നടത്തുന്നവന്റെ കീശയുടെ വലിപ്പമനുസരിച്ച് എണ്ണം കൂടുന്നു. പായസത്തിന്റെ കൂടെയുള്ള പഴം ഒഴിച്ചു കൂടാനാവാത്തതാണ്.
 
പായസങ്ങള്‍ക്ക് ശേഷമെത്തുന്നത് പുളിശ്ശേരിയാണ്. മധുരിക്കുന്ന പല പായസങ്ങളുടെയും മത്ത് കുറയ്ക്കാനാണിത് നല്‍കുന്നത്. ചില സ്ഥലങ്ങളില്‍ ഇത് മോരു കറിയാണ്. മാമ്പഴപുളിശ്ശേരിയാണ് ഇതില്‍ മുഖ്യം. മാമ്പഴത്തിന്റെ ലഭ്യതക്കുറവു മൂലം കൈതച്ചക്കയും മറ്റും ഇതില്‍ ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം ഓലനും എത്തുന്നു.
 
എറണാകുളത്തിന് വടക്കുള്ള സദ്യയ്ക്കുള്ള സവിശേഷത പായസം നടുവിലാണ് വിളമ്പുക എന്നതാണ്. ഗുരുവായൂര്‍, വള്ളുവനാട് എന്നിവിടങ്ങളിലെ സദ്യയ്ക്ക് പ്രത്യേകതകള്‍ ഏറെയുണ്ട്. തേങ്ങയും മല്ലിയും വറുത്തരച്ചാണ് മലബാര്‍ സാമ്പാര്‍ ഉണ്ടാക്കുക. അവിയലില്‍ കയ്പ്പക്ക ഒരു പ്രധാന ഇനമാണ്. ഇതില്‍ അരപ്പ് ചേര്‍ത്ത ശേഷമേ തൈര് ഒഴിക്കൂ.
 
മലബാര്‍ സദ്യയിലെ വിശിഷ്ട ഇനമാണ് അല്‍പം ശര്‍ക്കര ചേര്‍ത്ത് ഉണ്ടാക്കുന്ന കൂട്ടുകറി. ഇതില്‍ തേങ്ങ വറുത്തിടുകയും ചെയ്യും. തെക്കന്‍ കൂട്ടുകറി ഇതില്‍ നിന്നും എത്രയോ ഭിന്നമാണ്. രണ്ടു മൂന്നു തരം പപ്പടം വിളമ്പുന്നതും മലബാറിന്റെ സവിശേഷതയാണ്. സാധാരണഗതിയില്‍ രണ്ട് പായസമേ കാണൂ. ശര്‍ക്കര ചേര്‍ത്തുള്ള പ്രഥമനും കുറുക്കിയ പാലിലുണ്ടാക്കുന്ന പാല്‍പ്പായസവും. സദ്യയ്ക്ക് പഴം വിളമ്പും. ഇതു പക്ഷെ അവസാനമേ കഴിക്കാറുള്ളൂ.
 
ഓരോ കറി വിളമ്പുമ്പോഴും ചോറ് വിളമ്പുന്ന പതിവ് വടക്കോട്ടില്ല. പകരം ചോറും പ്രധാന കറികളും തോരനും പായസവും ആവശ്യമനുസരിച്ച് ഓരോവട്ടം കൂടി വിളമ്പിപ്പോവും. വ്യത്യാസങ്ങള്‍ ചിലതുണ്ടെങ്കിലും രണ്ടിടത്തെ സദ്യയും ഫലത്തില്‍ ഒന്നു തന്നെയാണ്. ശരീരത്തെ അറിഞ്ഞ് ദഹനവ്യവസ്ഥയെ മനസ്സിലാക്കി അനന്തര തലമുറകളുടെയും ആയുരാരോഗ്യത്തിനായി മലയാളി ഉണ്ടാക്കിയെടുത്തതാണ് സദ്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്! പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്