Publish Date: Mon, 01 Apr 2024 (19:59 IST)
Updated Date: Mon, 01 Apr 2024 (19:32 IST)
ആലപ്പുഴ: ഓൺലൈൻ വ്യാപാരത്തിൽ നാൽപ്പത് ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തു അഞ്ചരലക്ഷം തട്ടിയ സംഭവത്തിൽ നാല് പേർ പിടിയിലായി. ചെങ്ങന്നൂർ ചെറിയനാട് ഇടമുറി കലയ്ക്കാട്ട് നന്ദനം വീട്ടിൽ നവീൻ കുമാറിൽ നിന്നാണ് സംഘം പണം തട്ടിയെടുത്തത്.
പാലക്കാട് പട്ടാമ്പി സ്വദേശി രാഹുൽ, എറണാകുളം കണിയന്നൂർ തൃക്കാക്കര സ്വദേശി ഷിമോദ്, തൃശൂർ മുകുന്ദപുരം കാറളം സ്വദേശി ഹരിപ്രസാദ്, ചാലക്കുടി പൊട്ടാ അലവി സ്വദേശി ആൻജോ ജോയി എന്നിവരെയാണ് പോലീസ് പിടികൂടിയത്. നവീൻ കുമാർ നൽകിയ പരാതിയിൽ വെണ്മണി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ പിടികൂടിയത്. ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്.
പ്രതികൾ ആവശ്യപ്പെട്ട പ്രകാരം നവീൻ ബാങ്കിൽ പണം നിക്ഷേപിച്ചിരുന്നു. പിന്നീട് പ്രതികൾ കലൂരിലെ ബാങ്ക് ശാഖയിൽ നിന്ന് പണം പിൻവലിച്ചതിനെ വിവരം വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്. ബാംഗ്ളൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങൾ സമാനമായ രീതിയിൽ കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ വാടകയ്‌ക്കെടുക്കുകയും അതിലേക്ക് പണം നിക്ഷേപിപ്പിച്ച ശേഷം പണം പിൻവലിക്കുകയും ചെയ്യുന്നതല്ലേ രീതി.