Publish Date: Mon, 10 Sep 2018 (16:43 IST)
Updated Date: Mon, 10 Sep 2018 (16:45 IST)
കന്യാസ്ത്രീയെ ജലന്ധർ ബിഷപ്പ് പീഡനത്തിനിരയാക്കിയ കേസിൽ കന്യസ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിന് പി സി ജോർജ്ജ് എം എൽ എക്കെതിരെ നടപടിയുമായി ദേശിയ വനിതാ കമ്മീഷൻ. പി സി ജോർജ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി.
ചില അപഥ സഞ്ചാരിണികൾ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുകയാണെന്നും കന്യാസ്ത്രീ പരാതി നൽകാൻ എന്തിനു പതിമൂന്നാം തവണ വരെ കാത്തിരുന്നു എന്നുമായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്‌സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പി സി ജോർജിനെതിരെ നേരത്തെ ബോളിവുഡ് നടി രവീണ ടണ്ടനും രംഗത്തെത്തിയിരുന്നു. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും എന്തുകൊണ്ട് ഈ മനുഷ്യനെതിരെ കേസെടുക്കാന്‍ കഴിയുന്നില്ലെന്നും രവീണ ട്വീറ്റ് ചെയ്തു.