ഓഖി ദുരന്തം: തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുന്നു, സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി
ഓഖി :തെരച്ചില്‍ ഗോവന്‍ തീരംവരെ വ്യാപിപ്പിക്കുന്നു
Publish Date: Sun, 17 Dec 2017 (11:27 IST)
Updated Date: Sun, 17 Dec 2017 (11:31 IST)
ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുന്നു. തെരച്ചിലില്‍ പൂര്‍ണമായി സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ ഇരുനൂറോളം ബോട്ടുകള്‍ വിട്ടുനല്‍കാനും അദ്ദേഹം ബോട്ടുടമകളോട് ആവശ്യപ്പെട്ടു. ബോട്ടുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അതേസമയം, ഓഖി ദുരന്തത്തിലകപ്പെട്ട് കാണാതായവരുടെ എണ്ണത്തിൽ പുതിയ കണക്ക് സംസ്ഥാന സർക്കാര്‍ പുറത്തുവിട്ടു. ദുരന്തത്തില്‍ മുന്നൂറിലേടെ പേരെ കാണാതായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. മരിച്ചവരിൽ 40 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത് നിന്ന് 265 പേരും കൊല്ലത്തും കൊച്ചിയിൽ നിന്നും 45 പേരെയും ആണ് കണ്ടെത്താനുളളതെന്ന് പുതിയ കണക്കിൽ പറയുന്നു. തീരദേശത്തെ ദുഃഖം പ്രതിഷേധ കടലായി മാറാതിരിക്കാന്‍ പൊലീസിന് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഭാ നേതൃത്വങ്ങളുമായി നിരന്തരം ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ ആശയവിനിമയം നടത്തി വരികയാണ്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് തലസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഈ കണക്ക് ഇനിയും ഉയരുമോ എന്ന ചോദ്യവും ഉയര്‍ന്ന് കഴിഞ്ഞു. ഇതിന് അധികൃതര്‍ക്ക് പോലും വ്യക്തമായ മറുപടി പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.