'സ്വയംഭോഗം ചെയ്താൽ ഓട്ടിസം ബാധിച്ച കുട്ടികൾ ഉണ്ടാകും'; വൈദികനിതെന്തു പറ്റിയെന്ന് സോഷ്യൽ മീഡിയ
സീറോ മലബാര്‍ സഭയിലെ പുരോഹിതനും ഇടുക്കി മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറുമായ ഡൊമിനിക് വാളന്‍മണലാണ് പ്രസംഗം നടത്തിയത്.
Publish Date: Mon, 10 Jun 2019 (13:56 IST)
Updated Date: Mon, 10 Jun 2019 (14:06 IST)
ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകാനുള്ള കാരണം മാതാപിതാക്കളുടെ ജീവിത ശൈലിയാണെന്ന് ആരോപിച്ച് പുരോഹിതന്‍. ബുദ്ധിമാന്ദ്യമുള്ളതും ഓട്ടിസം ബാധിച്ചതുമായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കള്‍ വ്യഭിചാരം ചെയ്യുന്നതും സ്വയഭോഗവും സ്വവര്‍ഗരതിയും പോണ്‍ ചിത്രങ്ങള്‍ കാണുന്നതും കാരണമാണെന്നാണ് പുരോഹിതന്‍ പ്രസംഗിക്കുന്നത്.
സീറോ മലബാര്‍ സഭയിലെ പുരോഹിതനും ഇടുക്കി മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറുമായ ഡൊമിനിക് വാളന്‍മണലാണ് പ്രസംഗം നടത്തിയത്. അധിക്ഷേപ പ്രസംഗം നടത്തിയ പുരോഹിതനെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്.
വിദേശരാജ്യങ്ങളിലെയടക്കം മലയാളി കുടുംബങ്ങളിലാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ കൂടുതലുണ്ടാകുന്നതെന്നും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന യുവതീയുവാക്കള്‍ക്ക് വിവാഹ ശേഷം ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകാന്‍ സാധ്യത ഏറെയാണെന്നും പുരോഹിതന്‍ പ്രസംഗത്തില്‍ പറയുന്നു.
പുരോഹിതനെ അയര്‍ലണ്ടിലേക്ക് വിളിച്ചുകൊണ്ടുള്ള ക്ഷണം അയര്‍ലണ്ട് ആര്‍ച്ച് ബിഷപ്പ് റദ്ദാക്കി. മൂന്നുദിവസത്തെ ധ്യാനത്തിനായിരുന്നു പുരോഹിതനെ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ ക്ഷണിച്ചിരുന്നത്. പുരോഹിതന്റെ പരിപാടി റദ്ദാക്കാന്‍ സഭ സംഘാടകരോട് അറിയിച്ചു.
സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗവും ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം അയര്‍ലണ്ടിലേക്കുള്ള പുരോഹിതന്റെ വിലക്ക് നീക്കണമെന്ന് മറുവിഭാഗവും ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍, വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നാണ് പുരോഹിതന്റെ മാനേജര്‍ വിമല്‍ വാദിക്കുന്നത്. വീഡിയോ ആറോ ഏഴോ വര്‍ഷം പഴക്കമുള്ളതാണെന്നും എഡിറ്റ് ചെയ്ത ഭാഗങ്ങളാണ് പ്രചരിക്കുന്നതെന്നും വിമര്‍ വാദിക്കുന്നു. പുരോഹിതന്‍ ഇതുവരെ വീഡിയോയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല
webdunia
Publish Date: Mon, 10 Jun 2019 (13:56 IST)
Updated Date: Mon, 10 Jun 2019 (14:06 IST)