ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ
രാഹുല്‍ ഗര്‍ഭച്ഛിദ്രം നടത്താനായി ഭീഷണിപ്പെടുത്തിയതായാണ് മൊഴിയില്‍ പറയുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. രാഹുല്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ഇതിനായി മരുന്നെത്തിച്ചത് രാഹുലിന്റെ സുഹൃത്തായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
രാഹുല്‍ ഗര്‍ഭച്ഛിദ്രം നടത്താനായി ഭീഷണിപ്പെടുത്തിയതായാണ് മൊഴിയില്‍ പറയുന്നത്. ഗര്‍ഭച്ഛിദ്രം നടത്താനുള്ള ഗുളിക രാഹുല്‍ സുഹൃത്ത് വഴി എത്തിച്ചു. വീഡിയോ കോളിലൂടെ മരുന്ന് കഴിച്ചെന്ന് രാഹുല്‍ ഉറപ്പുവരുത്തി. യുവതി മൊഴിയില്‍ പറയുന്നു. അതേസമയം ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നും ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു. ഈ ആശുപത്രിയും ഡോക്ടറെയും പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
ഇതിനിടെ ഒളിവില്‍ പോയ രാഹുലിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്. രാഹുലുമായി അടുപ്പമുള്ള പ്രവര്‍ത്തകരുടെ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. അതേസമയം പരാതി യുവതി നേരിട്ട് നല്‍കിയ പശ്ചാത്തലത്തില്‍ രാഹുലിനെതിരെ പ്രതിഷേധങ്ങളും ശക്തമായിരിക്കുകയാണ്. തദ്ദേശ തിരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയം സജീവമായി നിലനിര്‍ത്താനാണ് ഇടത് സംഘടനകള്‍ ശ്രമിക്കുന്നത്. ബിജെപിയും സമാനമായി തന്നെ ശക്തമായ പ്രതിഷേധമാണ് രാഹുലിനെതിരെ ഉയര്‍ത്തുന്നത്.
പ്രതിഷേധം കണക്കിലെടുത്ത് അടൂര്‍ പോലീസ് രാഹുലിന്റെ വീടിന് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസുകാരെ എത്തിച്ച് വീടിന്റെ പ്രവേശന കവാടത്തില്‍ ബാരിക്കേടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.