Publish Date: Sat, 04 Apr 2020 (08:31 IST)
Updated Date: Sat, 04 Apr 2020 (08:37 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിങ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് റപ്പിഡ് ടെസ്റ്റിങ് ആരംഭിയ്ക്കും. കോവിഡ് ബാധിച്ച് മരണമുണ്ടായ പോത്തൻകോഡാണ് സംസ്ഥാനത്ത് ആദ്യ റാപ്പിഡ് ടെസ്റ്റ് നടത്തുക. മരണപ്പെട്ടയാൾക്ക് ആരിൽനിന്നുമാണ് രോഗബാധ ഉണ്ടായത് എന്ന് വ്യക്തമാകാത്ത സഹചര്യത്തിലാണ് പോത്തൻകോട് റാപ്പിഡ് ടെസ്റ്റ് ആരംഭിയ്ക്കാൻ തീരുമാനിച്ചത്. 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ സംസ്ഥാനത്ത് എത്തിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എംപി ഫണ്ടിൽനിന്നും 57 ലക്ഷം രൂപ ചിലവിട്ട് ശശി തരൂർ ആണ് സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് കിറ്റുകളിൽ എത്തിച്ചത്. 2000 കിറ്റുകൾകൂടി അടുത്ത ആഴ്ച എത്തും. റാപ്പിഡ് ടെസ്റ്റ് വഴി രണ്ടര മണികൂറിനുള്ളിൽ രോഗ ബാധ ഉണ്ടോ എന്നു കണ്ടെത്താൻ സധിയ്ക്കും. ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിയ്ക്കുന്നതിനാണ് റാപ്പിഡ് ടെസ്റ്റിങ് നടത്തുന്നത്. അതേസമയം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പരീക്ഷിയ്ക്കാൻ നാലു രോഗികളിൽനിന്നും സാമ്പിൾ എടുക്കാൻ സർക്കാർ അനുമതി നൽകി.