Publish Date: Wed, 10 Oct 2018 (20:28 IST)
Updated Date: Wed, 10 Oct 2018 (20:33 IST)
വനിതാ പൊലീസുകാർ ആരുടെയും അടിമകളല്ലെന്നും അവർക്കും വിശ്വാസങ്ങൾ ഉണ്ടെന്ന് സർക്കാർ ഓർക്കണമെന്നും ഹിന്ദു ഐക്യ വേദി നേതാവ് കി പി ശശികല. വനിതാ പൊലീസിനെ ശബരിമലയിൽ വിന്യസിക്കാൻ തീരുമാനമെടുക്കാൻ സർക്കാരിനവില്ലെന്നും ശശികല പറഞ്ഞു.
രാജ്യത്ത് ജനാധിപത്യമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സമൂഹമാണ്. സമൂഹം ആവശ്യപ്പെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ ഭരണകൂടത്തിന് ഇടപെടാനാകൂ
ഹൈന്ദവ വിശ്വാസത്തെ പല കോണുകളിൽ നിന്നും അക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നത്. വിശ്വാസികളെ മാനിക്കാതെ ധൃതിപിടിച്ച് രാഷ്ട്രീയ സത്യവാങ്ങ്മൂലം നൽകുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തത്. കോടതി വിധി വന്ന ഉടൻ തന്നെ തിരക്ക് പിടിച്ച് വിധി നടപ്പിലാക്കൻ സർക്കാർ ശ്രമിക്കുകയാണെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
അതേസമയം വനിതാ പൊലീസുകാർക്ക് ശബരിമലയിലോ സന്നിധാനത്തോ നിർബന്ധിച്ച് ഡ്യൂട്ടി നൽകില്ലെന്ന് നേരത്തെ തന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. നിലവിൽ ശബരി മലയിൽ വനിതാ പൊലീസിനെ നിയോഗിച്ചിട്ടില്ലെന്നും സ്ത്രീകൾ അധികമായി വന്നാൽ മാത്രമേ വനിതാ പൊലീസുകാരെ നിയോഗിക്കു എന്നും അദ്ദേഹം പറഞ്ഞിരുന്നു.