'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി
മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി
Publish Date: Fri, 04 Apr 2025 (10:35 IST)
Updated Date: Fri, 04 Apr 2025 (10:36 IST)
കൊച്ചി : ജബൽപൂർ ആക്രമണത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ചും മറ്റ് മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയും തൃശൂർ എംപി സുരേഷ് ഗോപി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണത്തിലെയും വഖഫിലെയും പ്രതികരണമെന്തെന്ന കൈരളി ചാനലിന്റെ റിപ്പോർട്ടറുടെ ചോദ്യത്തിനാണ് സുരേഷ് ഗോപി ക്ഷുഭിതനായത്.
'നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്. ജനങ്ങളാണ് വലുത്. സൗകര്യമില്ല ഉത്തരം പറയാന്‍. അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെ കേരളത്തിലും അക്രമം നടക്കുന്നുണ്ട്. ജബല്‍പൂരില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കും', എന്നായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചത്.
ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി നൽകി. മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സൗകര്യമില്ല. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതിയെന്നും സുരേഷ് ഗോപി തട്ടിക്കയറി. വഖഫ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാധ്യമപ്രവർത്തകർ ജബൽപൂർ ആക്രമണത്തെ കുറിച്ച് ചോദ്യമുന്നയിച്ചത്. ഇതാണ് സുരേഷ് ഗോപിയെ ക്ഷുഭിതനാക്കിയത്.