തൊടുപുഴയിലെ കുടുംബത്തെ കൊന്നത് തലയ്ക്കടിച്ചും കുത്തിയും; ഉപയോഗിച്ചത് മൂന്ന് ആയുധങ്ങൾ, മോഷണശ്രമം തള്ളാതെ പൊലീസ്
മന്ത്രവാദമോ മോഷണശ്രമമോ? പിടികിട്ടാതെ പൊലീസ്
Publish Date: Fri, 03 Aug 2018 (08:26 IST)
Updated Date: Fri, 03 Aug 2018 (12:20 IST)
തൊടുപുഴ കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആസൂത്രണത്തോടെ എത്തിയ മൂന്നിൽ കൂടുതൽ ആളുകളുള്ള അക്രമി സംഘം ക്രൂരകൃത്യത്തിന് മൂന്ന് ആയുധങ്ങൾ ഉപയോഗിച്ചുവെന്നാണ് നിഗമനം.
നാല് പേരുടെ ദേഹത്തും പത്തിൽ കൂടുതൽ മുറിവുകളും ചതവുകളുമുണ്ട്. ഒന്നിലധികം പേരാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമാണ്. മോഷണമോ മന്ത്രവാദത്തെത്തുടർന്നുണ്ടായ വൈരാഗ്യമോ എന്ന സംശയത്തിലാണ് പൊലീസ്. ഞായറാഴ്ച രാത്രിയാണ് കൊപാതകം നടന്നത്. ബുധനാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്.
കൃഷ്ണന്റെയും കുടുംബത്തിന്റെയും ജീവിതരീതിയും, ദുരൂഹതകള്‍ നിറഞ്ഞ വീടും ചുറ്റുപാടുമാണ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. കമ്പകക്കാനത്ത് പ്രധാന റോഡിൽനിന്നു താഴേക്കു നടപ്പാതയിലൂടെ സഞ്ചരിച്ചു വേണം കൊലനടന്ന വീട്ടിലെത്താൻ. ഒറ്റപ്പെട്ട മേഖലയാണിത്. ഒരേക്കർ സ്ഥലത്ത് റബറും കൊക്കോയും കൃഷി ചെയ്യുന്നുണ്ട്. പറമ്പിനു നടുവിലായാണു വീട്. ചുറ്റും റബറും മറ്റു മരങ്ങളും. തൊട്ടടുത്തെങ്ങും വീടുകളില്ല. അതിനാല്‍ത്തന്നെ വാഹനത്തിലെത്തുന്നവരെ കാണാനോ സംസാരിക്കാനോ നാട്ടുകാര്‍ക്ക് കഴിയില്ല. ഒച്ചവച്ചാലോ ബഹളമുണ്ടാക്കിയാലോ ആരുമറിയില്ല.
ബന്ധുക്കളുമായും നാട്ടുകാരുമായും അധികം ബന്ധം സ്ഥാപിക്കാത്തെ കൃഷ്‌ണന്‍ വീട്ടില്‍ മന്ത്രവാദമടക്കമുള്ള കാര്യങ്ങള്‍ ചെയ്‌തിരുന്നു. രാത്രിസമയങ്ങളില്‍ വാഹനങ്ങളില്‍ അപരിചിതരായ ആളുകള്‍ വീട്ടില്‍ എത്തുകയും പൂജകള്‍ നടത്തുകയും ചെയ്‌തിരുന്നു. ചിലര്‍ കൃഷ്ണന്റെ വീട്ടില്‍ താമസിച്ചിരുന്നു.
മുറികളിലേക്ക് വായു പ്രവേശിപ്പിക്കാത്ത തരത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ കറുത്ത പ്ലാസ്‌റ്റിക്ക് ഉപയോഗിച്ച് മറച്ചിരുന്നു. മന്ത്രവാദം നടത്തുന്നതിനു വേണ്ടിയുള്ള സജ്ജീകരണമായിരുന്നു ഇത്. കൂടാതെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിനാല്‍ തന്നെ അയല്‍ വീടുകളില്‍ നിന്നുപോലും ആരും ഇവിടേക്ക് വരാറില്ല.
കൃഷ്ണന്‍ പത്തുമക്കളില്‍ ഒരാളാണ്. ആറ് ആണും നാലു പെണ്ണും. ആദ്യം കിള്ളിപ്പാറയിലാണു സഹോദരങ്ങൾ ഉൾപ്പെടെ താമസിച്ചിരുന്നത്. അവിടെനിന്നു മാറി കമ്പകക്കാനത്ത് എത്തിയിട്ട് 12 വർഷമായി. സഹോദരങ്ങള്‍ ഉള്‍പ്പെടയുള്ളവരുമായി പിണങ്ങിയതാണ് വീട് മാറാന്‍ കാരണം. ഭാര്യ സുശീലയും മക്കളും ഏതാനും വര്‍ഷം മുമ്പുവരെ കൃഷ്‌ണന്റെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഇതറിഞ്ഞ കൃഷ്ണന്‍ ഇടപെട്ട് ഈ ബന്ധവും വിലക്കി. അമ്മ മരിച്ചപ്പോള്‍പോലും കൃഷ്ണന്‍ വീട്ടിലെത്തിയില്ല.
വീട്ടിൽ മുമ്പ് പശുവിനെ വളർത്തിയിരുന്നു. അക്കാലത്ത് ഉപയോഗിച്ചിരുന്ന ചാണകക്കുഴിയിലാണു മൃതദേഹങ്ങൾ ഒന്നുനു മുകളില്‍ ഒന്നായി കുഴിച്ചു മൂടിയിരുന്നത്. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടർന്നാണു പൊലീസ് പറമ്പിൽ പരിശോധന നടത്തിയതും മൃതദേഹം പുറത്തെടുത്തതും. ഇതെല്ലാമാണ് അന്വേഷണ സംഘത്തെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍.