കൊടുത്താല്‍ കൊല്ലത്തും കിട്ടും - മാതൃഭൂമിയോട് ഹരീഷ് വാസുദേവൻ
മേജര്‍ രവിക്കിട്ട് ഒരെണ്ണം കൊടുത്തപ്പോഴാണ് ഉണ്ണിയോട് മതിപ്പ് ഉണ്ടായത്; താരത്തിനു പിന്തുണയുമായി ഹരീഷ് വാസുദേവൻ
Publish Date: Sun, 24 Dec 2017 (12:05 IST)
Updated Date: Sun, 24 Dec 2017 (12:07 IST)
മാതൃഭൂമി ചാനല്‍ സംഘത്തിനെ സിനിമാസെറ്റിൽ തടഞ്ഞ് വെച്ച നടന്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരിഷ് വാസുദേവന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരിഷ് തന്റെ നിലപാടറിയിച്ചത്.
സ്വകാര്യത പൗരന്റെ മൗലികാവകാശമാക്കിയ ഒരു രാജ്യത്ത്, പൊതുജനത്തിന് അറിയാന്‍ ആഗ്രഹമുള്ള വാര്‍ത്തയുണ്ടെങ്കില്‍ ഇഷ്ടമുള്ളയിടത്ത് കയറി ഇഷ്ടമുള്ളതെന്തും ചോദിക്കും അത് മാധ്യമധര്‍മ്മമാണ്, അത് ഞങ്ങള്‍ സംപ്രേഷണം ചെയ്യും, വേണമെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തോ എന്ന തരത്തിലുള്ള നിലപാടാണ് പൊതുവില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചു വരുന്നത്. അത് ശരിയല്ലെന്നും ഹരീഷ് പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഉണ്ണി മുകുന്ദന്‍ എന്ന നടനെ എനിക്കറിയില്ല. മേജര്‍ രവിക്കിട്ട് ഒരെണ്ണം കൊടുത്തു എന്നറിയുംവരെ എനിക്കീ ഉണ്ണിമുകുന്ദനോട് ഒരു മതിപ്പും ഉണ്ടായിരുന്നുമില്ല. ആ നടന്റെ ചോദ്യോത്തരം ചിത്രീകരിക്കാന്‍ സ്വകാര്യ ഇടത്തില്‍ (സിനിമാ സെറ്റ) പോയ മാതൃഭൂമി ചാനല്‍ സംഘത്തിനെ, അയാള്‍ക്കിഷ്ടമില്ലാത്ത ചോദ്യം ചോദിച്ചതിന് തടഞ്ഞു വെയ്ക്കുകയും ചിത്രീകരിച്ച വീഡിയോ മായ്പ്പിക്കുകയും ചെയ്തതായി അറിയുന്നു. മാധ്യമ സ്വതന്ത്ര്യത്തിനു നേരെ ഉണ്ണി മുകുന്ദന്‍ എന്തോ കടന്നുകയറ്റം നടത്തിയെന്ന മട്ടില്‍ അതിന്റെ മാതൃഭൂമി വേര്‍ഷന്‍ ആണ് വാര്‍ത്തയായി വന്നത്. അതങ്ങനെയല്ലേ വരൂ, വാര്‍ത്തയുടെ ഒരു വശത്ത് വാര്‍ത്ത കൊടുക്കുന്ന സ്ഥാപനം തന്നെ ആകുമ്പോള്‍, എതിര്‍ഭാഗത്തിന്റെ വേര്‍ഷന്‍ കൊടുക്കണം എന്ന സാമാന്യമര്യാദ ഒരു മാധ്യമസ്ഥാപനത്തിനും ഉണ്ടാവാറില്ല. ഒരു മാധ്യമനൈതികതാ ചര്‍ച്ചയിലും ഇത് കാണാറുമില്ല. അതില്‍ പുതുമയില്ല.
ഈ വിഷയത്തില്‍ ഉണ്ണി മുകുന്ദന്റെ വേര്‍ഷന്‍ അറിയാന്‍ ‘മാതൃഭൂമി വായനക്കാരന്‍’ ഏത് പത്രം വായിക്കണം സാര്‍?
സ്വകാര്യത പൗരന്റെ മൗലികാവകാശമാക്കിയ ഒരു രാജ്യത്ത്, പൊതുജനത്തിന് അറിയാന്‍ ആഗ്രഹമുള്ള വാര്‍ത്തയുണ്ടെങ്കില്‍ ഇഷ്ടമുള്ളയിടത്ത് കയറി ഇഷ്ടമുള്ളതെന്തും ചോദിക്കും അത് മാധ്യമധര്‍മ്മമാണ്, അത് ഞങ്ങള്‍ സംപ്രേഷണം ചെയ്യും, വേണമെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തോ എന്ന തരത്തിലുള്ള നിലപാടാണ് പൊതുവില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചു വരുന്നത്. അത് ശരിയല്ല. ഭരണാധികാരികളോട് ജനങ്ങള്‍ക്കറിയേണ്ട വിഷയങ്ങളില്‍ ഇഷ്ടവിരുദ്ധമായി ചോദ്യം ചോദിക്കുന്നതുപോലെയല്ല ഒരു പബ്ലിക് ഡ്യുട്ടിയും ഇല്ലാത്ത ആളുകളോട് അങ്ങനെ പെരുമാറുന്നത്. അതില്‍ വ്യക്തിയുടെ മൗലികാവകാശം സ്വകാര്യമാധ്യമത്തിന്റെ അറിയാനുള്ള അവകാശത്തിനു മേലെയാണ്.
സമ്മതമില്ലാതെ ചിത്രീകരിച്ച വീഡിയോ ആണെങ്കില്‍, ആ സീനുകള്‍ ഡിലീറ്റ് ചെയ്തിട്ട് സീന്‍ വിട്ടു പോയാല്‍ മതി എന്ന നിലപാട് സ്വീകരിച്ച ഉണ്ണി മുകുന്ദന്റെ കൂടെയാണ് ഞാന്‍. പരസ്പര ബഹുമാനത്തിന്റെ പേരില്‍ ആദ്യം ചോദ്യം ചോദിയ്ക്കാന്‍ അനുവദിച്ചാല്‍, ഉത്തരം പറയാന്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞാലും, ഇത് സംപ്രേഷണം ചെയ്യരുത് എന്ന് പറഞ്ഞാലും, രാത്രിയിലെ കോമഡി പരിപാടിക്കായി ‘ഓഫ് ദ റെക്കോര്‍ഡ്’ സീനുകള്‍ വെട്ടിക്കണ്ടിച്ച് ഇട്ട് വിലകുറഞ്ഞ ഹാസ്യം ഉത്പാദിപ്പിക്കുന്ന ചാനലുകളുടെ പൊതുവിലുള്ള മര്യാദയില്ലായ്മ കണ്ണന്താനത്തിന്റെ ഭാര്യയുടെ അനുഭവം ഒക്കെ നമുക്ക് മുന്നില്‍ ഉണ്ടല്ലോ.
Prevention is better than cure എന്ന് ഉണ്ണി മുകുന്ദന്‍ തീരുമാനിച്ചു കാണും. പബ്ലിക് ഇമേജ് കൊണ്ട് മാത്രം ജീവിക്കുന്ന സിനിമാ വ്യവസായത്തില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ ആവശ്യമായ ബലമേ അയാള്‍ പ്രയോഗിച്ചുള്ളൂ എങ്കില്‍, തടഞ്ഞുവെച്ചു എന്ന IPC ഒഫന്‍സ് പോലും നില്‍ക്കില്ല എന്നാണ് എന്റെ പക്ഷം. അങ്ങനെയെങ്കില്‍ ഇത് ഒരു പുതിയ അധ്യായമാണ്. നൈതികത കൈമോശം വരുത്തിയും ന്യൂസ് ചാനലുകള്‍ TRP റേറ്റിംഗ് ഉണ്ടാക്കുമ്പോള്‍ സോഴ്സസ് ഇങ്ങനെ കടന്ന കൈ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മാധ്യമങ്ങളും കരുതേണ്ടിയിരിക്കുന്നു.
കൊടുത്താല്‍ കൊല്ലത്തും കിട്ടും…
aparna
Publish Date: Sun, 24 Dec 2017 (12:05 IST)
Updated Date: Sun, 24 Dec 2017 (12:07 IST)