വാൽപാറ ദുരന്തം: മരണം ഒൻപത്, സങ്കടക്കടലായി നാട്
ഇന്നലെ അർധരാത്രിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം പുലർച്ചെ നാലുമണിയോടെയാണ് പൂർത്തിയായത്
Publish Date: Sat, 18 Apr 2026 (09:17 IST)
Updated Date: Sat, 18 Apr 2026 (09:19 IST)
വാൽപാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും മൃതദേഹങ്ങൾ മലപ്പുറത്തെത്തിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനം ആരംഭിച്ചു. പൊതുദർശനത്തിനുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ.
ഇന്നലെ അർധരാത്രിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം പുലർച്ചെ നാലുമണിയോടെയാണ് പൂർത്തിയായത്. ഇതിനുശേഷം പുലർച്ചെ 6.10നാണ് പൊലീസ് അകമ്പടിയോടെ മൃതദേഹങ്ങളും വഹിച്ചുള്ള ആംബുലൻസുകൾ കേരളത്തിലേക്ക് തിരിച്ചത്.
പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്ര സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകിട്ട് 5.20 നാണ് വാൽപാറ ചുരം റോഡിൽ അപകടത്തിൽപെട്ടത്. റോഡിൽ നിന്ന് 300 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.
നാട്ടിലേക്ക് മടങ്ങവേ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർഅകലെയാണ് അപകടമുണ്ടായ സ്ഥലം.