Select Your Language

Notifications

webdunia
webdunia
webdunia
webdunia

പച്ചമുളകിന്റെ വില കേട്ടാല്‍ കണ്ണെരിയും; ബീന്‍സിന്റെയും തക്കാളിയുടെയും വില നൂറിന് മുകളില്‍- സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

മത്തിയടക്കമുള്ള മീനുകളുടെ വിലയും കുതിച്ചുയരുകയാണ്

പച്ചക്കറി വില
തിരുവനന്തപുരം , വെള്ളി, 3 ജൂണ്‍ 2016 (09:12 IST)
സര്‍ക്കാരിന് വെല്ലുവിളിയായി സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വിവിധ തരം പച്ചക്കറികള്‍ക്ക് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇരുപത് മുതല്‍ മുപ്പത് രൂപ വരെയാണ് വില കൂടിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ക്കാണ് തീവില. തക്കാളിക്കും ബീന്‍സിനും മൂന്നിരട്ടിയോളം വില കൂടി. തമിഴ്‌നാട്ടിലെ വിളത്തകര്‍ച്ച കാരണമാണ് വില വര്‍ദ്ധനവെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഒരു മാസം മുന്‍പ് കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് ഇപ്പോള്‍ വില 110 രൂപ, തക്കാളി കിലോയ്ക്ക് 70, ബീന്‍സിന് കുറച്ച് മാസങ്ങളായി നൂറില്‍ നിന്ന് മാറ്റമുണ്ടായിട്ടില്ല. ചെറിയുള്ളി, വെളുത്തുള്ളി, വഴുതന, വെണ്ടയ്ക്ക, കാരറ്റ് എല്ലാത്തിനും തൊട്ടാല്‍പൊളുന്ന വില. ഇരട്ടിയോളമാണ് വില ഒരുമാസത്തിനിടെ ഉയര്‍ന്നത്.

പച്ചക്കറികള്‍ക്കായി തമിഴ്‌നാടിനെയും ആന്ധ്രയെയുമാണ് കേരളം കൂടുതലായി ആശ്രയിക്കുന്നത്. അവിടങ്ങളിലെ കൃഷി നാശമാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം, ഇടനിലക്കാരുടെ കൊള്ളയാണ് വില കൂടാന്‍ കാരണമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ബീന്‍‌സ്, ബീന്‍‌സ്, പാവയ്‌ക്ക, അച്ചിങ്ങ, ബീറ്റ്റൂട്ട്, കാരറ്റ്, തക്കാളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, നെല്ലിക്ക, മുരിങ്ങക്ക, മാങ്ങ,  നേന്ത്രക്കായ, പയര്‍, കാബേജ് എന്നിവയ്‌ക്കെല്ലാം വില കൂടിയിരിക്കുകയാണ്. പെട്ടെന്നുള്ള വിലക്കയറ്റം സാരമായിത്തന്നെ കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ബീന്‍സിനും പയറിനും സംസ്ഥാനത്ത് പലവിലയാണ്. ബീന്‍‌സിന് തമിഴ്‌നാട്ടിലും വില വര്‍ദ്ധിച്ചിട്ടുണ്ട്. വെണ്ടയ്‌ക്ക്, പച്ചമുളക്, ഉരുളക്കിഴങ്ങ് എന്നിവയ്‌ക്ക് കാര്യമായ വിലവിത്യാസം വന്നിട്ടില്ല. ഞാലിപ്പൂവൻ, റോബസ്റ്റ് , മൈസൂർപ്പഴം എന്നിവയ്ക്ക് വില വർദ്ധിച്ചിട്ടില്ല. പച്ചക്കറി വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ മത്സ്യത്തെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ മത്തിയടക്കമുള്ള മീനുകളുടെ വിലയും കുതിച്ചുയരുകയാണ്.

തമിഴ്‌നാട്ടിലെ പ്രധാന പച്ചക്കറി മാർക്കറ്റുകളായ ഒട്ടൻഛത്രം, കമ്പം, മേട്ടുപാളയം, പൊള‌ളാച്ചി എന്നിവിടങ്ങളിൽ പച്ചക്കറികളുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല. തക്കാളിയുടെ വില കഴിഞ്ഞ ഒരാഴ്ചയായി ഉയർന്നു നിൽക്കുകയാണ്. തമിഴ്‌നാട്ടില്‍ 70 മുതല്‍ 100 രൂപവരെയാണ് തക്കാളിയുടെ വില. കഴിഞ്ഞ മാസം കിലോയ്ക്ക് 40 രൂപയിൽ താഴെയായിരുന്നു. സവാളയുടെ വില തമിഴ്‌നാട്ടില്‍ വർദ്ധിച്ചിട്ടില്ല. 20 മുതല്‍ 25വരെയാണ് തമിഴ്‌നാട്ടിലെ സവാളയുടെ വില.  
എന്നാൽ പ്രാദേശിക ലഭ്യത മൂലം ചേന, വഴുതനങ്ങ, വെളളരി എന്നിവയ്ക്ക് വലിയ തോതിൽ വില ഉയർന്നിട്ടില്ല.

തമി‍ഴ്നാട്ടിലെ കാലാവസ്ഥയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കേരളത്തിലെ വ്യാപാരികളുടെ പക്ഷം. എന്നാല്‍ ഇതു തെറ്റെന്ന് തമി‍ഴ്നാട് വിപണി സാക്ഷ്യപ്പെടുത്തുന്നു. തമിഴ്നാട്ടിലെ ചില്ലറ വില്‍പന വിലയില്‍ നിന്നും പതിനഞ്ചു ശതമാനം കുറച്ചാണ് കര്‍ഷകര്‍ മാര്‍ക്കറ്റുകളില്‍ പച്ചക്കറി വില്ക്കുന്നത്. കേരളത്തില്‍ നിന്നുമെത്തുന്ന കച്ചവടക്കാര്‍ക്കു തമിഴ്‌നാട്ടിലെ വ്യാപാരികള്‍ പത്തുമുതല്‍ പതിനഞ്ച് ശതമാനം വരെ വിലകുറച്ചാണ് പച്ചക്കറി നല്‍കുന്നതെങ്കിലും മൊത്തക്കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണം തുടരുന്നതിനാല്‍ കേരളത്തിലെ പച്ചക്കറി വില ഉയരുന്നതിന് കാരണമാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കന്‍ സര്‍വകലാശാലയില്‍ പ്രഫസറെ വെടിവച്ചു കൊന്നത് ഇന്ത്യന്‍ വംശജന്‍