Publish Date: Tue, 18 Oct 2022 (18:39 IST)
Updated Date: Tue, 18 Oct 2022 (18:41 IST)
പുനലൂർ: താമസിക്കുന്ന ഭൂമിക്കു ദോഷമുണ്ടെന്നും അതിനു മന്ത്രവാദത്തിലൂടെ പരിഹാരമുണ്ടാക്കാം എന്നും വിശ്വസിപ്പിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് ലക്കിടി കുപ്ലിക്കാട്ടിൽ വീട്ടിലെ അംഗവും നിലവിൽ കരവാളൂർ മാത്ര കുഞ്ചാണ്ടി മുക്ക് തേരാക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ആളുമായ രമേശ് എന്ന 38 കാരനാണ് പുനലൂർ പോലീസിന്റെ പിടിയിലായത്.
രണ്ടു വർഷം മുമ്പ് മാത്രയിലുള്ള തട്ടുകടയിൽ ജോലിക്കെത്തിയ രമേശ് നരിക്കൽ സ്വദേശിയായ പ്രേംജിത്തുമായി പരിചയമായി. പ്രേംജിത്തിന്റെ ഭൂമിക്ക് ദോഷമുണ്ടെന്നും അതിനായി പരിഹാര പൂജ നടത്താൻ എന്ന നിലയിൽ എണ്പത്തിനായിരത്തോളം രൂപ രമേശ് വാങ്ങിയെടുത്തു. ഒരു സുപ്രഭാതത്തിൽ ഇയാൾ വിദേശത്തേക്ക് കടക്കുകയും ചെയ്തു. രണ്ടു ദിവസം മുമ്പ് സ്ഥലത്തെത്തിയ രമേശിനോട് പണം തിരികെ തരാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ പണം തിരികെ നൽകിയില്ല.
തുടർന്ന് പ്രേംജിത്ത് പോലീസിൽ പരാതി നൽകി. നാട്ടുകാരുടെ സഹായത്തോടെ രമേശിനെ പോലീസ് പിടികൂടി ചോദ്യം ചെയ്യലിൽ ഇയാൾ നിലമ്പൂർ, കൽപ്പറ്റ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിനു കേസുണ്ടെന്ന് കണ്ടെത്തി. ഇത് കൂടാതെ ഇയാൾ വിദേശത്തു പോയപ്പോൾ അവിടെ വച്ച് സഹപ്രവർത്തകനായ കാസർകോട് സ്വദേശിയിൽ നിന്ന് പതിനഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.