സാഹിത്യകുതുകികളായ മലയാളികള്‍ക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന്. ജോര്‍ജ് മരിയോ പെഡ്രോ വര്‍ഗാസ് യോസ എന്ന എഴുത്തുകാരന് നൊബേല്‍ ബഹുമതി ലഭിച്ചിരിക്കുന്നു. ഇത്രയൊന്നും നീട്ടിപ്പറയേണ്ടതില്ല. മലയാളികള്‍ അയല്‍ക്കാരനെ സംബോധന ചെയ്യുന്ന ലാഘവത്തോടെ ‘യോസ’ എന്ന് പ്രയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
പെറുവിയന്‍ - സ്പാനിഷ് എഴുത്തുകാരനായ യോസയെ മാര്‍ക്വിസിന്റെ ആരാധകരാണ് ആദ്യം ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് മാര്‍ക്വിസിന്റെ രീതികളെക്കാള്‍ വ്യത്യസ്തമോ കൂടുതല്‍ ദൃഢമോ ആയ ഒന്ന് യോസയിലുണ്ടെന്ന് കണ്ടെത്തി വായനക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇന്ന് യോസയ്ക്ക് മാത്രമായി ലക്ഷക്കണക്കിന് പേരടങ്ങുന്ന വായനാസമൂഹം മലയാളത്തില്‍ മാത്രമുണ്ട്.
യോസയുടെ നോവലുകള്‍ ഒരു കാറ്റഗറിയിലും പെടുന്നില്ല എന്നതാണ് സവിശേഷമായ ഒരു കാര്യം. വായനക്കാരന് ‘ആഹാ..യോസയല്ലേ, ഇത് മിസ്റ്ററി കണ്‍സെപ്ട് ആയിരിക്കും’ - അങ്ങനെയൊരു മുന്‍ധാരണയോടെ അദ്ദേഹത്തിന്റെ ഒരു നോവലിനെയും സമീപിക്കാനാവില്ല. അദ്ദേഹം മിസ്റ്ററിയെഴുതിയിട്ടുണ്ട്, കോമഡിയെഴുതിയിട്ടുണ്ട്, എന്തിന് ചരിത്രനോവലുകളും പൊളിറ്റിക്കല്‍ ത്രില്ലറുകളും എഴുതിയിട്ടുണ്ട്. ‘യോസെയുടെ സ്റ്റൈല്‍’ എന്ന ഒരു പ്രയോഗത്തിന് സാധ്യതയില്ലെന്നു സാരം.
വായനക്കാര്‍ക്ക് യോസയുടെ ഏറ്റവും പ്രിയപ്പെട്ട ഒരു കൃതി ‘കോണ്‍വര്‍സേഷന്‍ ഇന്‍ ദി കത്തീഡ്രല്‍’ ആണെന്നു പറയാം. ഒരു തരത്തില്‍ അതൊരു കുറ്റാന്വേഷണമാണ്. ഒരു അധോലോകനായകന്റെ മരണത്തില്‍ തന്റെ പിതാവിന്റെ പങ്കെന്താണെന്ന് അന്വേഷിച്ചുപോകുന്നയാളാണ് അതില്‍ ഹീറോ. ഭരണകൂടത്തിനെതിരായ ശക്തമായ ഒരു ആക്രമണമായിരുന്നു യോസ കത്തീഡ്രലിലൂടെ നടത്തിയത്. 1969 കാലഘട്ടത്തില്‍ ഒരു മുപ്പത്തിമൂന്നുകാരനാണ് അതെഴുതിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന ക്രാഫ്ട്.
ദി ടൈം ഓഫ് ദി ഹീറോ, ദി ഗ്രീന്‍ ഹൌസ്, ദി വാര് ഓഫ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്, ഹൂ കില്‍ഡ് പലോമിനോ മൊളേറോ തുടങ്ങിയ നോവലുകളൊക്കെ യോസയുടെ മികച്ച വര്‍ക്കുകളാണ്. യോസയിലെ എഴുത്തുകാരന് വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിച്ചു എന്ന് വിലയിരുത്താം. ടൈം ഓഫ് ദി ഹീറോ ആദ്യ നോവലാണല്ലോ. അതില്‍ നിന്ന് ദി ഫീസ്റ്റ് ഓഫ് ദി ഗോട്ടിലെത്തുമ്പോള് അദ്ദേഹത്തിലെ എഴുത്തുകാരന് വളര്‍ച്ച പ്രാപിച്ചു എന്ന് നമുക്ക് പറയാനാകില്ല. കാരണം ഓരോ കൃതികളും കഴിയുമ്പോള്‍ കാലികമായി വളര്‍ന്നുവരുന്ന ഒരു എഴുത്തുകാരനല്ല യോസ. ഓരോ നോവലിലും ഓരോ യോസയാണ്. അതായത് ഗ്രീന്‍ ഹൌസ് എഴുതിയ യോസയല്ല വാര് ഓഫ് ദി വേള്‍ഡ് എഴുതിയത്. അയാളല്ല കത്തീഡ്രലിന്റെ കഥ പറയുന്നത്. ഒരു എഴുത്തുകാരനിലെ വിവിധ അറകര് തുറക്കുന്നതുപോലെയാണ്, അത്ര വ്യത്യസ്തവും നിഗൂഢവുമാണ് ഓരോ കൃതികളും. ഒരിക്കല്‍ കണ്ടുമുട്ടിയ വര്‍ഗാസ് യോസയെ നിങ്ങള്‍ക്ക് മറ്റൊരിടത്ത് വീണ്ടും കാണാനാകുന്നില്ല.
തന്റെ സൃഷ്ടികള്‍ക്കെല്ലാം ഒരേ അധ്വാനവും പെയിനും മുതല്മുടക്കുന്നയാളാണ് വര്‍ഗാസ് യോസ. വാര് ഓഫ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് എന്ന ചരിത്രനോവല്‍ എഴുതാന്‍ മുടക്കുന്ന ഏകാഗ്രതയും ചിന്തയും അന്വേഷണവും വ്യഥയുമെല്ലാം അദ്ദേഹം ഫീസ്റ്റ് ഓഫ് ദി ഗോട്ട് എന്ന പൊളിറ്റിക്കല്‍ ത്രില്ലറിനും ബാഡ് ഗേള്‍ എന്ന ‘സ്ത്രീഹൃദയത്തിലൂടെയുള്ള യാത്ര’യിലും ഡെത്ത് ഇന്‍ ദി ആന്ഡസിനുമെല്ലാം നല്കുന്നു. അതുകൊണ്ടുതന്നെയാണ് വര്‍ഗാസ് യോസയുടെ നോവലുകളെല്ലാം ആത്മാര്‍ത്ഥതയുള്ള എഴുത്തെന്ന ഏക കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്തത്.
ഏതു കാലഘട്ടത്തെയും അതിജീവിക്കുന്നവയാണ് യോസയുടെ നോവലുകള്‍. അതില്‍ മോഡേണിസവും പോസ്റ്റുമോഡേണിസവുമുണ്ട്. കത്തീഡ്രലിലും ഗ്രീന്ഹൌസിലും കാണാനാകുന്ന സങ്കീര്ണഭാവമാണ് ഒരു മോഡേണ്‍ നോവലിന്റെ മുഖമുദ്ര. ഓണ്ട് ജൂലിയ ആന്റ് ദി സ്ക്രിപ്റ്റ് റൈറ്റര്‍, ക്യാപ്ടന് പന്റോജാ ആന്റ് ദി സ്പെഷ്യല്‍ സര്‍വീസ്, ദി റിയല്‍ ലൈഫ് ഓഫ് അലജാന്‍ഡ്രോ മൈത്ത, ദി സ്റ്റോറി ടെല്ലര്‍ ഇവയൊക്കെയാവട്ടെ പോസ്റ്റുമോഡേണിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളും. ഒരേ വിഷയത്തിന്റെ വിവിധ ഷേഡുകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന അപൂര്വപ്രതിഭാവിലാസത്തിന് അദ്ദേഹത്തിന്റെ എത്ര കൃതികളെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാന്‍ കഴിയും.
കണ്ക്ലൂഷന് ഇതാണ്. ആര്‍ക്കും സ്വാഗതം. വര്‍ഗാസ് യോസയുടെ കൃതികളിലൂടെ ഏത് വിഭാഗത്തില്‍ പെടുന്ന വായനക്കാരനും സഞ്ചരിക്കാം. അതില്‍ ഒരു കൃതിയെങ്കിലും അവരുടെ ഏറ്റവും പ്രിയപ്പെട്ടതായിത്തീരും. അതുതന്നെയാണ് യോസയുടെ മാജിക്. അദ്ദേഹത്തെ ബഹുമാനിച്ചതിലൂടെ നൊബേല്‍ സമ്മാനവും ആദരിക്കപ്പെട്ടിരിക്കുന്നു.