'മിസ്ഡ്കോള്' ചെന്നൈയില്‍ പ്രകാശിപ്പിച്ചു
, തിങ്കള്‍, 10 ഓഗസ്റ്റ് 2009 (12:14 IST)
കാലത്തിന്റെ സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കേണ്ടത് എങ്ങനെയാണ് എന്ന പ്രശ്നമാണ് ഉത്തരാധുനിക കാലത്തിലെ കഥാകാരന്മാര് നേരിടുന്നതെന്നും ആഘോഷങ്ങളുടെ ഈ കാലത്തെ വേദനകളെ ആവിഷ്കരിക്കാന്‍ ഇന്നും ഊര്‍ജ്ജസ്വലരായ എഴുത്തുകാര്‍ മലയാളത്തിലുണ്ടെന്നും നിരൂപക എസ്. ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.പത്രപ്രവര്‍ത്തകനും ചെറുകഥാകൃത്തുമായ വി എച്ച് നിഷാദിന്റെ പുതിയ സമാഹാരമായ ‘മിസ്ഡ് കോളിന്റെ’ പ്രകാശനവേളയിലാണ് ശാരദക്കുട്ടി ഇങ്ങനെ അഭിപ്രായപ്പെട്ടത്.പ്രശസ്ത തമിഴ് എഴുത്തുകാരി സല്‍മ പുസ്തകത്തിന്റെ ആദ്യപ്രതി ശാരദക്കുട്ടിയ്ക്ക് നല്കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മലയാളത്തിലെ ഉത്തരാധുനിക സ്വഭാവം പുലര്‍ത്തുന്ന പല കൃതികളും തമിഴിലേക്ക് പരിഭാഷപ്പെടുത്തേണ്ടതുണ്ടെന്ന് സല്‍മ അഭിപ്രായപ്പെട്ടു. സര്‍ഗാത്മക വീക്ഷണമാണ് നിഷാദിന്റെ കഥയെ വ്യത്യസ്തമാക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ജി. രാജശേഖരന് ഐ.എ.എസ്. അഭിപ്രായപ്പെട്ടു. വായനയുടെ കണ്ടിഷനിംഗുകളെ ഈ കൃതി തച്ചുടയ്ക്കുന്നുവെന്നും ഒരു അപരൂപം എന്ന നിലയിലാണ് ഈ പുസ്തകത്തെ സമീപിക്കേണ്ടതെന്നും പുസ്തകം പരിചയപ്പെടുത്തിയ മദ്രാസ് സര്‍വകലാശാല മലയാള അധ്യാപകന് പി എം ഗിരീഷ് പറഞ്ഞു. ചടങ്ങില്‍ പത്രപ്രവര്‍ത്തകനായ എസ്. സുന്ദര്‍ദാസ് അധ്യക്ഷത വഹിച്ചു. മദിരാശി മലയാള വിഭാഗം തലവന്‍ ഡോ രാജേന്ദ്രബാബു, മാതൃഭൂമി ചെന്നൈ ബ്യൂറോ ചീഫ് കെ എ ജോണി ഇന്ത്യടുഡേ (മലയാളം) എക്സിക്യുട്ടീവ് എഡിറ്റര്‍ പി എസ് ജോസഫ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.മാതൃഭൂമി ബുക്ക്സാണ് വി എച്ച് നിഷാദിന്റെ ‘മിസ്ഡ് കോള്‍’ പുറത്തിറക്കിയിരിക്കുന്നത്. മുപ്പത്തിയഞ്ച് രൂപയാണ് പുസ്തകത്തിന്റെ വില.
Follow Webdunia malayalam