Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷോഭിക്കുന്നവരുടെ സുവിശേഷം

അരുണ്‍ തുളസീദാസ്

കെ പി അപ്പന് ക്ഷോഭിക്കുന്നവരുടെ സുവിശേഷം
ഇനി ക്ഷോഭങ്ങള്‍ കെട്ടടങ്ങട്ടെ. സുവിശേഷങ്ങള്‍ അവസാനിപ്പിച്ച് മലയാളിയുടെ മറ്റൊരു സൈദ്ധാന്തിക പ്രതിഭ വിട പറഞ്ഞു. മലയാളത്തിന്റെ ആധുനിക നിരൂപണത്തിന് ഊടും പാവും നല്‍കി അതിനെ നട്ടെല്ലുള്ള ഒരു പ്രസ്ഥാനമായി മാറ്റുന്നതില്‍ കെ പി അപ്പന്‍ വഹിച്ച പങ്ക് അത്ര നിസാരമല്ല. 60 കളിലും 70 കളിലും ശക്തിപ്രാപിച്ച ആധുനികതാ, അസ്തിത്വ വാദചിന്താഗതികള്‍ സവിസ്തരം ചര്‍ച്ച ചെയ്യാനും സൌന്ദര്യാത്മകമായി അതിനെ വിലയിരുത്താനും ആദ്യ ശ്രമം നടത്തിയത് കെ.പി അപ്പനാകും.

ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന പുസ്തകം അതുകൊണ്ട് തന്നെ ആധുനികതയുടെ വേദപുസ്തകമാകുന്നു. ഉറച്ചുനില്ക്കാന്‍ ഒരു ഭൂമിയില്ലാതിരുന്ന ആധുനികര്‍ക്ക് സൈദ്ധാന്തികതയുടെ നിലമൊരുക്കി നല്‍കുകയായിരുന്നു ഈ പുസ്തകം. വൈദേശിക ചിന്തകളില്‍ ഉണ്ടായിരുന്ന ജ്ഞാനം നൂതന ചിന്താസരണികളെ പരിചപ്പെടുത്താന്‍ അദ്ദേഹം ഉപയുക്തമാക്കി. ഒരു പക്ഷേ ആധുനികതയിലെ അസ്വസ്ഥരായ, തന്റേടികളായ ചെറുപ്പക്കാര്‍ക്ക് ഒരു നിലപാടുതറ ചവിട്ടി ഒരുക്കിയത് കെ.പി അപ്പന്‍ തന്നെയാകും.

അധ്യാപകന്‍ എന്ന നിലയിലും നിരൂപകന്‍ എന്ന നിലയിലും അപ്പന്‍ തികച്ചും വ്യത്യസ്തനായിരുന്നു. ഗൌരവമുള്ള സിദ്ധാന്തങ്ങളെ ഇഴ കീറി വിശകലനം ചെയ്തപ്പോഴും ശാന്തമായ ഒഴുക്കായിരുന്നു അദ്ദേഹത്തിന്റെ ഭാഷയും പ്രഭാഷണങ്ങളും ഒരിക്കലും വായനക്കാരനെയോ കേള്‍വിക്കാരനെയോ നുള്ളിനോവിപ്പിക്കുകയോ അസ്വസ്ഥനാക്കുകയോ ചെയ്തില്ല. ഒഴുക്കായിരുന്നു ഭാഷയും ജീവിതവും ആരുമായും കൊമ്പുകോര്‍ത്തില്ല. നിരൂ‍പകന്റെ അഹങ്കാര മസ്തകങ്ങള്‍ എടുത്തുയര്‍ത്തിയില്ല. നിരൂപണത്തില്‍ സ്വന്തമായ ഒരു സരണിയും ശൈലിയും അപ്പന്‍ സൃഷ്ടിച്ചിരുന്നു. എന്നിരുന്നാലും മലയാളി വേണ്ട രീതിയില്‍ അപ്പനെ വായിച്ചിരുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാഹിത്യത്തിന്റെ ഉപരിപ്ലവമായ ചിന്തകള്‍ക്കുപരിയായി മനശാസ്ത്ര വിശ്ലേഷണത്തിലൂടെ അദ്ദേഹം കൃതികളെ പഠിച്ചു. നിരൂപണങ്ങള്‍ തയ്യാറാക്കി.

“മാറുന്ന മലയാള നോവല്‍” എന്ന പുസ്തകം മലയാള നോവലിന്റെ ചരിത്രവും സമകാലികവുമായ അവസ്ഥയിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു. മലയാള നോവലുകളെക്കുറിച്ച് പുറത്തിറങ്ങിയ പ്രൌഢ ഗ്രന്ഥങ്ങളില്‍ ഒന്നാകും ഇത്. ബിംബങ്ങളെ തല്ലിത്തകര്‍ക്കുന്നതിനേക്കാള്‍ അപ്പന്‍ ഇഷ്ടപ്പെട്ടത് അതിനെ കഴുകി വെളുപ്പിച്ച് സുന്ദരമാ‍ക്കാനായിരുന്നു. വിഗ്രഹഭഞ്ജനം അപ്പന്റെ മുഖമുദ്രയായിരുന്നില്ല. ഉള്ളിലെ ക്ഷോഭത്തിനൊരു മറുഭാഷ കണ്ടെത്തുകയായിരുന്നു, ഈ നിരൂപകന്‍. രോഗാവസ്ഥയേയും ഭാവനയേയും കൂട്ടിയിണക്കി അപ്പന്‍ നടത്തിയ പഠനം വളറെ ശ്രദ്ധേയമായ ഒന്നായിരുന്നു.

രോഗാതുരമായ അവസാനകാലത്ത് അപ്പന്‍ നിശബ്‌ദനായിരുന്നു. പൊതുവേദികളില്‍ നിന്നും മാസികാത്താളുകളില്‍ നിന്നും കുറച്ച് അകലം പാലിച്ചു. ഒടുവില്‍ പുറത്തുവന്ന ചില ലേഖനങ്ങളിലാകട്ടെ മൃത്യുവിന്റെ കരിനീല തടാകങ്ങള്‍ നിഴലിച്ചിരുന്നു. എല്ലാ സിദ്ധാന്തങ്ങളും അവസാനിപ്പിച്ച് എല്ലാ ക്ഷോഭങ്ങളും അവസാനിപ്പിച്ച്, ഒരു ഇല കൊഴിയുന്ന ലാഘവത്തോടെ കെ.പി അപ്പന്‍ എന്ന പ്രതിഭ “വരകളും വര്‍ണ്ണങ്ങളും“ ഇല്ലാത്ത ഒരു ലോകത്തേയ്ക്ക് പോയി. മലയാളസാഹിത്യത്തെ നെഞ്ചോടടുക്കിപ്പിടിക്കുന്നവരുടെ ഓര്‍മ്മകളിലേക്കാണ് അപ്പന്‍ പൊഴിഞ്ഞുവീഴുന്നത്. ഇനി താളുകളും ഓര്‍മപ്പെടുത്തലുകളും ചരിത്രവുമായി ആ “പേനയുടെ സമരമുഖങ്ങളിലൂടെ“ അപ്പന്‍ അവര്‍ക്കൊപ്പമുണ്ടാവും.

പ്രധാന കൃതികള്‍: ക്ഷോഭിക്കുന്നവരുടെ സുവിശേഷം, തിരസ്‌കാരം, മാറുന്ന മലയാള നോവല്‍, കലഹവും വിശ്വാസവും, മലയാള ഭാവന: മൂല്യങ്ങളും സംഘര്‍ഷങ്ങളും, വരകളും വര്‍ണ്ണങ്ങളും, ബൈബിള്‍: വെളിച്ചത്തിന്റെ കവചം, പേനയുടെ സമരമുഖങ്ങള്‍, സമയപ്രവാഹവും സാഹിത്യകലയും, കലാപം വിവാദം വിലയിരുത്തല്‍, ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും.

Share this Story:

Follow Webdunia malayalam