Select Your Language

Notifications

webdunia
webdunia
webdunia
webdunia

തസ്കരന്‍ വീണ്ടും ആത്മകഥ എഴുതാന്‍

തസ്കരന് മണിയന് പിള്ളയുടെ ആത്മകഥ
, ശനി, 4 ജൂലൈ 2009 (15:16 IST)
WDFILE
‘തസ്‌കരന്‍: മണിയന്‍ പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകത്തിന് ശേഷം വീണ്ടുമൊരു ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് മണിയന്‍ പിള്ള. പൊലീസുകാര്‍ തന്നെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ചാണ് മണിയന്‍ പിള്ള വീണ്ടും ആത്മകഥ എഴുതാന്‍ ഒരുങ്ങുന്നത്. ആത്മകഥയിലൂടെ പല രഹസ്യങ്ങളും വെളിപ്പെടുത്തിയതിനാലാണ് പൊലീസുകാര്‍ തന്നെ പീഢിപ്പിക്കുന്നതെന്ന് മണിയന്‍ പിള്ള ആരോപിക്കുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ദുരൂഹസാഹചര്യത്തില്‍ കണ്ടു എന്ന് ആരോപിച്ച് കൊല്ലം പൊലീസ് മണിയന്‍ പിള്ളയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മൂന്നുമാസക്കാലം ജയിലില്‍ കഴിയേണ്ടിവന്നു. ‘കള്ളന്മാരൊക്കെ ആത്മകഥ എഴുതാന്‍ തുടങ്ങിയാല്‍ ഞങ്ങള്‍ പൊലീസുകാരുടെ ഗതിയെന്താവും’ എന്ന് ചോദിച്ച്, ജയിലില്‍ വച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പരിഹസിച്ചതായും മണിയന്‍ പിള്ള പറയുന്നു.

ഒരിക്കല്‍ കുറ്റവാളിയായാല്‍ പിന്നെ നന്നാവാന്‍ പൊലീസുകാര്‍ സമ്മതിക്കില്ല എന്നാണ് മണിയന്‍ പിള്ളയുടെ അഭിപ്രായം. ഈ പ്രവണത അവസാനിപ്പിക്കാന്‍ എന്തുചെയ്യും എന്ന് ചിന്തിച്ചതിന്റെ ബാക്കിപത്രമാണെത്രെ പുതിയ ആത്മകഥ. പുസ്തക രചന ആരംഭിച്ചുകഴിഞ്ഞതായും മണിയന്‍ പിള്ള പറയുന്നു.

പുസ്തക രചയിതാവായതിനാല്‍ മണിയന്‍ പിള്ളയ്ക്ക് നാട്ടില്‍ സാംസ്കാരിക നായകനെപ്പോലെയുള്ള സ്വീകരണമാണ് പാട്ടുകാര്‍ നല്‍‌കുന്നത്. ആദ്യ പുസ്തകം നന്നായി വിറ്റുപോയി. റോയല്‍‌റ്റി തുക വളരെയധികം ലഭിച്ചതിനാല്‍ വരുമാന നികുതിയും കൊടുക്കേണ്ടി വന്നു. മണിയന്‍ പിള്ളയ്ക്ക് താല്‍‌പര്യമില്ലെങ്കിലും, ‘തസ്‌കരന്‍: മണിയന്‍ പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകം പാഠപുസ്തകമാക്കണം എന്ന് ചില സന്നദ്ധസംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലം ഇരവിപുരം വാളത്തുങ്കലില്‍ ജനിച്ച മണിയന്‍ പിള്ള ചെറിയ വയസില്‍ തന്നെ മോഷണം തുടങ്ങി. തുടര്‍ന്ന് കര്‍ണാടകത്തിലേക്ക് കുടിയേറി ഇതേ തൊഴില്‍ ചെയ്ത് കോടീശ്വരനായി. ഒരു ഘട്ടത്തില്‍ എം എല്‍ എ പദവിയും മന്ത്രി പദവിയുമൊക്കെ കൈയെത്തും ദൂരെ വന്നതാണെത്രെ. എന്തായാലും പിന്നീട് എല്ലാം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ജി ആര്‍ ഇന്ദുഗോപന്റെ സഹായത്തോടെ ആത്മകഥ എഴുതുന്നത്. ഡി സി ബുക്ക്‌സാണ് ആദ്യ ആത്മകഥ പ്രസിദ്ധീകരിച്ചത്.

Share this Story:

Follow Webdunia malayalam