Select Your Language

Notifications

webdunia
webdunia
webdunia
webdunia

റീഡേഴ്സ് ഡൈജസ്റ്റും പടിയിറങ്ങുകയാണോ?

അരുണ്‍ വാസന്തി

റീഡേഴ്സ് ഡൈജസ്റ്റ്
, ചൊവ്വ, 18 ഓഗസ്റ്റ് 2009 (18:33 IST)
PRO
PRO
സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളിലൂടെ ഇംഗ്ലീഷ് പറയാന്‍ തുടങ്ങും മുന്‍പ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ‘ഇട്ടാല്‍ പൊട്ടാത്ത ഇംഗ്ലീഷ് മിഠായി’ സ്വന്തമാക്കാന്‍ മൂന്നുവഴികളെ ഉണ്ടായിരുന്നുള്ളു. ഒന്നുകില്‍ അധ്യാപകരുടെ നിര്‍ദ്ദേശം ശിരസാവഹിച്ച് ഇംഗ്ലീഷ് പത്രത്തിന് പുറകേ പോകണം. അല്ലെങ്കില്‍ ഉച്ചനേരം നോക്കി പഴയ വാള്‍വ് റേഡിയോയുടെ കറകറ ശബ്‌ദത്തില്‍ വരുന്ന ആകാശവാണി വാര്‍ത്ത കേള്‍ക്കണം പിന്നൊന്ന് പഴയ റീഡേഴ്‌സ് ഡൈജസ്‌റ്റുകളിലായിരുന്നു.

ഏതാണ്ട് ഒരു ബാലമാസികയുടെ രൂപത്തിലാണ് ഇറങ്ങിയിരുന്നതെങ്കിലും ഉള്ളടക്കം എല്ലാ വായനക്കാര്‍ക്കും വേണ്ടിയുള്ളതായിരുന്നു ജീവിതത്തിന്‍റെ വ്യത്യസ്ഥ തലങ്ങളെ സ്‌പര്‍ശിക്കുന്ന ലേഖനങ്ങള്‍ മനോഹരവും എന്നാല്‍ ലളിതവുമായ ഭാഷയില്‍ അത് അവതരിപ്പിച്ചു. ഒരു പരസ്യവാചകം കടമെടുത്ത് പറഞ്ഞാല്‍ ഒരു സമ്പൂര്‍ണ്ണ കുടുംബ മാസികയായിരുന്നു ഡൈജസ്റ്റ്.

തലമുറകളുടെ ഒരു നീണ്ട പരമ്പരകളെ തന്നെ റീഡേഴ്‌സ് ഡൈജസ്‌റ്റ് സ്വാധീനിച്ചിരുന്നു, ഭാഷപരമായും ആശയപരമായും. അതിന്‍റെ അവസാനതാളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന വേഡ് പവര്‍ ചലഞ്ച് ഒരു രസത്തിനെങ്കിലും പൂരിപ്പിച്ച് നോക്കാത്തവരും കുറയും. പക്ഷെ ഈ ഡിജിറ്റല്‍ യുഗത്തില്‍ ഈ കുഞ്ഞന്‍ പു‌സ്തകത്തിന്‍റെ ഭാവി അത്ര സുരക്ഷിതമല്ല.

കടം ക്രമാതീതമായി വര്‍ദ്ധിച്ചത് ഡൈജസ്റ്റിന്‍റെ അടിത്തറ ഇളക്കിയിരിക്കുകയാണ്. പാപ്പരത്വം പ്രഖ്യാപിക്കാനായി അമേരിക്കയിലെ ഇതിന്‍റെ പ്രസാധകര്‍ കോടതിയെ സമീപിച്ചു കഴിഞ്ഞു. നിലവില്‍ 2.2 ബില്യണ്‍ ഡോളറാണ് ഡൈജസ്റ്റിന്‍റെ കടബാധ്യത. പാപ്പരായി കോടതി പ്രഖ്യാപിക്കുകയാണെങ്കില്‍ കടം ഏതാണ്ട് 550 മില്യണായി കുറയും എന്നാലും പിടിച്ചുനില്‍ക്കാന്‍ ഡൈജസ്റ്റിന് ഏറെ കഷ്ടപ്പെടേണ്ടി വരും.

ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യവരുമാനത്തില്‍ കുത്തനെ ഉണ്ടായ ഇടിവാണ് ഡൈജസ്റ്റിനെ പാപ്പരാക്കാന്‍ പോകുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ 2007 ല്‍ നിലവില്‍ വന്ന് പുതിയ മാനേജ്മെന്‍റിന്‍റെ നേതൃത്വത്തില്‍ ശക്‍തമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. നിരവധി ജീവനക്കാരെ പിരിച്ചു വിട്ടതിനെ പുറമേ വേഡ് പവര്‍ പോലുള്ളവ നിര്‍ത്തലാക്കുകയും ചെയ്‌തിരുന്നു. പക്ഷേ മാന്ദ്യകാലത്തെ ചൂടില്‍ പിടിച്ച് നില്‍ക്കാന്‍ ഡൈജസ്റ്റിനുമായില്ല. മറ്റു പല മാധ്യമസ്ഥാപനങ്ങളെയും പോലെ ഇതിനും എന്നന്നേയ്‌ക്കുമായി താഴെ വീഴുമോയെന്നാണ് വായന സമൂഹം ആശങ്കയോടെ വീക്ഷിക്കുന്നത്.

1922 ല്‍ ഡി വിറ്റ് വാലസാണ് ഡൈജസ്റ്റിന് തുടക്കം കുറിച്ചത്. വിവിധ മാസികകളിലായി പ്രസിദ്ധീകരിക്കുന്ന മികച്ച ലേഖനങ്ങള്‍ ശേഖരിച്ച് വാ‍യനക്കാര്‍ക്ക് എളുപ്പം ലഭ്യമാക്കുകയായിരുന്നു വാലസിന്‍റെ ലക്‌ഷ്യം. ആദ്യകാലത്ത് ഡൈജസ്റ്റ് ഏതാണ്ട് ആ ശൈലിയാണ് പിന്തുടരുന്നത് പിന്നീട് ലേഖനങ്ങള്‍ സ്വന്തമായി പ്രസിദ്ധീകരിച്ച് തുടങ്ങി. 1952 ല്‍ ശ്വാസകോശ അര്‍ബുദത്തെക്കുറിച്ചും പുകവലിയെക്കുറിച്ചും പ്രസിദ്ധീകരിച്ച ലേഖനമാണ് ഡൈജസ്റ്റിനെ ലോകപ്രശസ്‌തമാക്കി മാറ്റിയത്.

പിന്നീടങ്ങോട്ട് ഡൈജസ്റ്റിന്‍റെ കാലമായിരുന്നു. പക്ഷെ 1990 കളുടെ അവസാനമായതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. കടം ക്രമാതീതമായി വര്‍ദ്ധിച്ചു. ഒടുവില്‍ പുതിയ മാനേജ്‌മെന്‍റ് ഏറ്റെടുത്തെങ്കിലും പിടിച്ചുനില്‍ക്കാനായില്ല.

ഡൈജസ്റ്റിനിത് കഷ്‌ടകാലമാണ്. 5.5 ലക്ഷം കോപ്പികളും 35 ലക്ഷം വായനക്കാരും സ്വന്തമായുള്ളപ്പോഴും ഡൈജസ്റ്റ് തകര്‍ച്ചയുടെ വക്കിലാണ്. വായനയുടെ വസന്തങ്ങള്‍ സമ്മാനിച്ച ഈ കുഞ്ഞ് “വലിയ” മാഗസിന്‍ എന്നന്നേയ്‌ക്കുമായി പ്രസിദ്ധീകരണം അവസാനിപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Share this Story:

Follow Webdunia malayalam