Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാഹിത്യ അക്കാദമിക്ക് 53 തികഞ്ഞു

സാഹിത്യം
, വ്യാഴം, 6 ഓഗസ്റ്റ് 2009 (12:23 IST)
PRO
PRO
മലയാള ഭാഷയുടെ പരിപോഷണത്തിനായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സാഹിത്യ അക്കാദമിക്ക് അമ്പത്തിമൂന്നാം വയസിലേക്ക് കടക്കുന്നു. വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് അക്കാദമിയുടെ അമ്പത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. ആഗസ്റ്റ് ഒന്‍‌പത്, പത്ത് എന്നീ ദിവസങ്ങളില്‍, തൃശ്ശൂരിലെ അക്കാദമി ആസ്ഥാനത്ത്‌ വച്ചാണ് പരിപാടികള്‍ അരങ്ങേറുക.

സര്‍ഗസംവാദവും പുരസ്കാര ദാനവും

ആഗസ്റ്റ് 9-ന് രാവിലെ അക്‌ബര്‍ കക്കട്ടില്‍ മോഡറേറ്ററാകുന്ന സര്‍ഗസംവാദത്തോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കുക. കെ ഇ എന്‍ സംവാദം ഉദ്ഘാടനം ചെയ്യും. രാവുണ്ണി സദസിനെ സ്വാഗതം ചെയ്യും. ഡോ.പുതുശേരി രാമചന്ദ്രന്‍, പ്രൊഫ എം അച്യുതന്‍, പ്രൊഫ. വി അരവിന്ദാക്ഷന്‍, ആചാര്യ നരേന്ദ്രഭൂഷണ്‍, ബി എം സുഹറ, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. വി രാജകൃഷ്ണന്‍, പി കെ വാര്യര്‍, ഇയ്യങ്കോട് ശ്രീധരന്‍, കെ എല്‍‍ മോഹനവര്‍മ, ജയപ്രകാശ്‌ കൂളൂര്‍, പ്രൊഫ. കെ പാപ്പുട്ടി, ഡോ പി കെ പോക്കര്‍, സന്തോഷ്‌ ഏച്ചിക്കാനം, മുത്തുലക്ഷ്മി എന്നിവര്‍ പങ്കെടുക്കും.

അന്നുതന്നെ ഉച്ചതിരിഞ്ഞ് 2.30 ന്‌ വാര്‍ഷിക സമ്മേളനം മന്ത്രി എം.എ. ബേബി ഉദ്‌ഘാടനം ചെയ്യും. പുരസ്‌കാരദാനവും അദ്ദേഹം നടത്തും. മന്ത്രി കെ.പി. രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. സാംസ്‌കാരികവകുപ്പ്‌ സെക്രട്ടറി ഡോ. ഡി വേണു അക്കാദമി ഹാന്‍ഡ്‌ ബുക്ക്‌ പ്രകാശനം ചെയ്യും. എം മുകുന്ദന്‍ അധ്യക്ഷത വഹിക്കും. പുരുഷന്‍ കടലുണ്ടി സ്വാഗതം പറയും

ഡോ പുതുശേരി രാമചന്ദ്രനും പ്രൊഫ എം അച്യുതനും അക്കാദമി വിശിഷ്ടാംഗത്വം നല്‍‌കി ആദരിക്കും. പ്രൊഫ വി അരവിന്ദാക്ഷന്‍, ആചാര്യ നരേന്ദ്രഭൂഷണ്‍, ബി എം സുഹറ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കും.

പി ഇ ഉത്തമന്‍ (നോവല്‍ - ചാവൊലി), ഏഴാച്ചേരി രാമചന്ദ്രന്‍ (കവിത - എന്നിലൂടെ), ജയപ്രകാശ്‌ കൂളൂര്‍ (നാടകം - ജയപ്രകാശിന്റെ 18 നാടകങ്ങള്‍), സന്തോഷ്‌ ഏച്ചിക്കാനം (ചെറുകഥ - കൊമാല), ഡോ. വി രാജകൃഷ്ണന്‍ (സാഹിത്യവിമര്‍ശനം - മറുതിര കാത്തുനിന്നപ്പോള്‍), ഡോ. പി കെ പോക്കര്‍ (വൈജ്ഞാനിക സാഹിത്യം - സ്വത്വരാഷ്ട്രീയം), പി കെ വാര്യര്‍ (ജീവചരിത്രം/ആത്മകഥ - സ്മൃതിപര്‍വം), ഇയ്യങ്കോട് ശ്രീധരന്‍ (യാത്രാവിവരണം - കിംഗ് ലിയറിന്റെ യൂറോപ്യന്‍ സഞ്ചാരപഥങ്ങള്‍), മുത്തുലക്ഷ്മി (വിവര്‍ത്തനം - ചരകപൈതൃകം), പ്രൊഫ. കെ പാപ്പുട്ടി (ബാലസാഹിത്യം - ചിരുതക്കുട്ടിയും മാഷും), കെ എല്‍‍ മോഹനവര്‍മ (ഹാസ്യസാഹിത്യം - കറിയാച്ചന്റെ ലോകം) എന്നിവര്‍ക്ക് സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ സമ്മാനിക്കും.

വൈകീട്ട് 5 മണിക്ക് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സംസ്ഥാനതല യുവസാഹിത്യ ക്യാമ്പിലെ പ്രതിനിധികളുടെ സംഗമവും രചനകളുടെ സമാഹാരമായ എഴുത്തുവിളക്ക് എന്ന സോവനീര്‍ പ്രകാശനവും നടക്കും. പാര്‍വതിക്ക് സോവനീര്‍ നല്‍‌കിക്കൊണ്ട് എം മുകുന്ദന്‍ പ്രകാശനം നിര്‍വഹിക്കും

അടുത്ത പേജില്‍ വായിക്കുക, ‘ഒമ്പതു പുസ്‌തകങ്ങള്‍ പ്രകാശിപ്പിക്കും’.

സെമിനാര്‍, സമ്മേളനം, പുസ്തകപ്രകാശനം

webdunia
PRO
PRO
ആഗസ്റ്റ് 10-ന് രാവിലെ പത്ത് മണിക്ക് ‘ഇ എം എസ് - ജന്മശതാബ്ദി സെമിനാര്‍’ സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും. വി വി ദക്ഷിണാമൂര്‍ത്തി അധ്യക്ഷത വഹിക്കും. പ്രഭാവര്‍മ (ഇ.എം.എസും സാഹിത്യനിലപാടുകളും), ബി രാജീവന്‍ (ഇ.എം.എസും മാര്‍ക്സിയന്‍ സൗന്ദര്യദര്‍ശനവും), ഡോ. കെ വി കുഞ്ഞികൃഷ്ണന്‍ ((ഇ.എം.എസും ചരിത്രരചനയും) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

അന്നുതന്നെ ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഭാഷാസാഹിത്യസമ്മേളനം നടക്കും. ഡോ. കെ എ ജാന്‍സി മോഡറേറ്ററാവുന്ന സമ്മേളനം എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ഡോ പി പി രവീന്ദ്രന്‍ (സാഹിത്യാസ്വാദനം), പ്രൊഫ.എം.ഹരിദാസ്‌ (ഭാഷാനുശീലനം) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

പ്രൊ. ആര്‍ വാസുദേവന്‍ പോറ്റി, വി കെ ശ്രീരാമന്‍, ഡോ. എന്‍ വി പി ഉണിത്തിരി, വി കെ ഹേമ, പോള്‍ മണലില്‍, എസ് ഹരീഷ്, റഫീഖ് മംഗലശേരി, ഡോ പി പി രവീന്ദ്രന്‍, സുജിത് പി ജി എന്നിവര്‍ക്ക് എന്‍‌ഡോവ്‌മെന്റ് പുരസ്കാരങ്ങള്‍ സമ്മാനിക്കും.

ആഘോഷപരിപാടികളുടെ ഭാഗമായി, രണ്ട് ദിവസങ്ങളിലായി ഒമ്പത് പുസ്തകങ്ങളാണ് അക്കാദമി പ്രകാശിപ്പിക്കുക.

പ്രൊഫ. എം.കെ. സാനുവിന്റെ 'തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍', ഉണ്ണികൃഷ്‌ണന്‍ പുതൂരിന്റെ 'അനുഭവങ്ങളുടെ നേര്‍രേഖകള്‍', ‘എന്‍.ഇ. ബലറാമിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍’, എന്‍. കോയിത്തട്ട വിവര്‍ത്തനം ചെയ്‌ത അശ്വഘോഷന്റെ 'സൗരനന്ദം', ഇയ്യങ്കോട്‌ ശ്രീധരന്റെ 'സ്വപ്‌നാടനം', പ്രൊഫ. ആര്‍. സനാതനന്‍പിള്ളയുടെ 'കാല്‌പനികത ആദികാവ്യത്തില്‍', കാതിരിക്കോയയുടെ 'മാപ്പിളകലാദര്‍ശനം', നമ്പ്യാരുടെ 'കിരാതം തുള്ളല്‍', ഡോ. ജോര്‍ജ്‌ ഇരുമ്പയത്തിന്റെ 'സി.വി. മുതല്‍ ബഷീര്‍ വരെ' എന്നിവയാണ് പുസ്തകങ്ങള്‍.

അക്കാദമി ജൂബിലിസ്‌മാരകമന്ദിരം, നീര്‍മാതള ഭൂമിയില്‍ സാഹിത്യകാരന്മാര്‍ക്ക്‌ താമസസൗകര്യം, നാലപ്പാട്ട്‌ മ്യൂസിയം, ഓഡിറ്റോറിയം എന്നിവയെ പറ്റി വാര്‍ഷിക പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. പത്താംക്ലാസ്‌ വരെ നിര്‍ബന്ധമായും മലയാളം പഠിപ്പിക്കണമെന്ന്‌ ചടങ്ങില്‍ വച്ച് സര്‍ക്കാരിനോട്‌ അക്കാദമി ശുപാര്‍ശ ചെയ്യും.

Share this Story:

Follow Webdunia malayalam