മുട്ടത്തു വര്‍ക്കിയുടെ ഇരുപതാം ചരമവാര്‍ഷിക ദിനത്തില്‍ മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്കാരം എന്‍.എസ്. മാധവന് നല്‍കിക്കൊണ്ട് പ്രശസ്ത സാഹിത്യകാരന്‍ ടി. പത്മനാഭന്‍ പ്രാസംഗികനും നിരൂപകനുമായ സുകുമാര്‍ അഴീക്കോടിനെതിരെ സംസാരിക്കുകയുണ്ടായി. ഇതാ പത്മനാഭന്റെ അഴീക്കോട് വിമര്‍ശനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
“മുട്ടത്തുവര്‍ക്കിയെ പൈങ്കിളി എഴുത്തുകാരനെന്ന് പരിഹസിക്കാന്‍ അവകാശമുള്ള എഴുത്തുകാര്‍ ഇപ്പോള്‍ കേരളത്തിലില്ല. വര്‍ക്കിയെ പരിഹസിക്കാന്‍ നമ്മള്‍ ആരാണ്. സത്യത്തില്‍ ചെറിയ എഴുത്തുകാര്‍. ചെറിയ ദേശത്തെ എഴുത്തുകാര്‍. മുട്ടത്തുവര്‍ക്കിയുടെ ഒരു കൃതിയും വായിക്കാത്തതിന്റെ പാപഭാരത്താലാണ് ഞാനീ സത്യസന്‌ധമായ കുമ്പസാരം നടത്തുന്നത്. ”
“പണ്ട് മുട്ടത്തുവര്‍ക്കി അവാര്‍ഡിനെതിരെ ഘോരഘോരം പ്രസംഗിച്ച കോവിലന്‍, പിന്നീട് ആ പുരസ്‌കാരം കോള്‍മയിര്‍ കൊണ്ട് സ്വീകരിക്കുന്നതിന് ഞാന്‍ സാക്ഷിയായിരുന്നു. അന്ന് അവാര്‍ഡ് സ്വീകരിച്ചതിനെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ കോവിലന്‍ പറഞ്ഞത് - 'മുഖത്ത് വന്ന ശ്രീയെ തട്ടിക്കളയരുത്' എന്നാണ്. അവാര്‍ഡ് തുകയായ 33,333 രൂപ മുഖത്ത് വന്ന ശ്രീയാണ്. ശ്രീ സമ്പത്താണ്.”
“ഒരിക്കല്‍ എനിക്കും കിട്ടി മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ്. അപ്പോള്‍ അതിനെതിരെ വന്നു, സുകുമാര്‍ അഴീക്കോടിന്റെ ഗര്‍ജനം. 'മുട്ടത്തുവര്‍ക്കി അവാര്‍ഡിനെ പുച്ഛിച്ചു നടന്ന പത്മനാഭന്‍ 33,333 രൂപയുടെ അവാര്‍ഡില്‍ മുഗ്‌ദ്ധനായിപ്പോയി' എന്നായിരുന്നു അഴീക്കോടിന്റെ ഗര്‍ജ്ജനം.”
“ഞാനിതുവരെ ഈ അവാര്‍ഡിനെപ്പറ്റി പുച്ഛിച്ചു പറഞ്ഞിട്ടില്ല; നേരത്തെ നല്ലതും പറഞ്ഞിട്ടില്ല. കാരണം അന്നൊന്നും മുട്ടത്തുവര്‍ക്കിയെ ഞാന്‍ വായിച്ചിരുന്നില്ല.”
“എന്നിട്ടും മുട്ടത്തു വര്‍ക്കി അവാര്‍ഡ് വാങ്ങിയപ്പോള്‍ എന്നെക്കുറിച്ചു സുകുമാര്‍ അഴീക്കോട്, വര്‍ക്കിയെ പുച്ഛിച്ച പത്മനാഭന്‍ അവാര്‍ഡ് തുകയുടെ സൗവര്‍ണകാന്തിയില്‍ മുക്‌തനായി എന്നു പ്രസംഗിച്ചു. അഴീക്കോടിനെ നേരിട്ടു കണ്ടപ്പോള്‍ എവിടെയാണു സുകുമാരാ ഞാന്‍ മുട്ടത്തുവര്‍ക്കിയെ പുച്ഛിച്ചത് എന്നു ചോദിച്ചപ്പോള്‍ മറുപടിയുണ്ടായിരുന്നില്ല. അതു ഞാന്‍ പൊതുവേ പറഞ്ഞതാണെന്ന തൊടുന്യായമാണ് സുകുമാര്‍ പറഞ്ഞത്. ”
“മുട്ടത്തുവര്‍ക്കിയേയോ അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡിനെയോ ഞാന്‍ ഒരിക്കലും പുച്ഛിച്ചിട്ടില്ല എന്ന് നിരൂപകന്‍ കെ.പി. അപ്പനില്‍ നിന്നറിഞ്ഞപ്പോള്‍ 'അതെനിക്കറിയില്ല. വി.ആര്‍. സുധീഷ് അങ്ങനെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്' എന്നായിരുന്നു സുകുമാര്‍ അഴീക്കോടിന്റെ മറുപടി. ഇക്കാര്യം പിന്നീട് സുകുമാറിനോട് ഞാന്‍ ചോദിക്കുകയും ചെയ്‌തിട്ടുണ്ട്.”
“അഴീക്കോടിന്റെ എണ്‍പത്തിനാലാം പിറന്നാള്‍ കേരളം മുഴുവന്‍ നടന്ന് ഒരു വര്‍ഷം മുഴുവന്‍ ആഘോഷിക്കുകയാണ്. പിറന്നാളാഘോഷിക്കില്ലെന്നു പറഞ്ഞ ഈ ആളുടെ അന്‍പതും അറുപതും എഴുപതും എഴുപത്തിനാലുമൊക്കെ ആഘോഷിക്കുന്നതു നമ്മള്‍ കണ്ടതാണ്. എ.കെ ആന്റണിയും കെ. കരുണാകരനുമൊക്കെ ഈ പരിപാടികളില്‍ വന്ന് ഷാളു പുതപ്പിച്ചതാണ്. ബിരിയാണിയുമുണ്ടായിരുന്നു.”
“അത്തരമൊരു ചടങ്ങില്‍വച്ചാണ് അഴീക്കോടിനു മറ്റുള്ളവര്‍ അയച്ച കത്തുകള്‍ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തത്. അതു നിയമവിരുദ്ധമാണെന്നതു വേറെ കാര്യം. ഒരാള്‍ ഒരാള്‍ക്കയച്ച കത്ത് തികച്ചും വ്യക്‌തിപരമായ കാര്യമാണ്. നിത്യബ്രഹ്മചാരിയും ഉപനിഷദ്പണ്ഡിതനുമായ ഒരാള്‍ ഇങ്ങനെ കള്ളത്തരം പറയാമോ?”