ജീവിതകാമനയേക്കാളേറെ മരണകാമനയുള്ളവരെ അറിയുമോ? നമുക്കു ചുറ്റും സാധാരണ കേള്‍ക്കുന്ന ആത്മഹത്യകളെപ്പറ്റിയല്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ജീവിതമവസാനിപ്പിക്കുന്ന പ്രതിഭകളെപ്പറ്റി തന്നെ. വിചിത്രമായ രീതിയില്‍ ജീവിതത്തിന് തടയിടുന്ന പ്രതിഭകള്‍ എല്ലാ മേഖലയിലുമുണ്ട്. എന്നാല്‍ എഴുത്തുകാരായ പ്രതിഭകളാണ് കൂടുതലായും ആത്മഹത്യയില്‍ അഭയം തേടിയിട്ടുള്ളത്.
കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പറ്റാതെ ജീവനൊടുക്കിയവര്‍ ഒട്ടേറെയുണ്ട് സാഹിത്യലോകത്ത്. വെര്‍ജീനിയ വൂള്‍ഫ് മുതല്‍ രാജലക്ഷ്മി വരെ. ഉള്ളില്‍ തിളച്ചുമറിയുന്ന വിവിധങ്ങളായ സംഘര്‍ഷങ്ങളുടെ കെട്ടുപാടുകളില്‍ തകരുകയും തളരുകയും ചെയ്ത് ഒടുവില്‍ മരണത്തിലേക്ക് പറന്നുപോകുന്നു. ഇവരെല്ലാം സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ തടവുകാരായിരുന്നു. വിചിത്രമായ ഭാവനാവിലാസങ്ങളാല്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നവര്‍ മരണത്തിനായി തെരഞ്ഞെടുത്ത രീതിയും ഞെട്ടിക്കുന്നതാണ്.
‘ബിറ്റുവീന്‍ ദി ആക്ട്സ്’ എന്ന നോവല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കടുത്ത നിരാശയിലേക്ക് കൂപ്പുകുത്തിയ വെര്‍ജീനിയ വൂള്‍ഫ് രക്ഷപ്പെടാന്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും കണ്ടില്ല. കടുത്ത വിഷാദരോഗത്തിന് അടിമയായ വൂള്‍ഫ് ഡയറിക്കുറിപ്പുകളില്‍ തന്‍റെ രോഗം മാറില്ലെന്ന് എഴുതിയിരുന്നു. ഓവര്‍കോട്ടില്‍ പാറകഷ്ണങ്ങള്‍ നിറച്ച് ഊസ് നദിയിലേക്കെടുത്തു ചാടിയാണ് വൂള്‍ഫ് മരണത്തിലേക്ക് ഊളിയിട്ടത്.
ഏണസ്റ്റ് ഹെമിംഗ്‌വേയും മരണം സ്വയം കല്‍പ്പിക്കുകയായിരുന്നു. കടുത്ത മദ്യപാനത്തിനടിമയായ അദ്ദേഹം വായില്‍ നിറയൊഴിച്ചാണ് മരിച്ചത്. ഓരോ പുസ്തകങ്ങളും പൂര്‍ത്തിയാക്കുന്നത് കടുത്ത മാനസിക സംഘര്‍ഷത്തോടെയാണെന്നത് എഴുത്തുകാരല്ലാം അംഗീകരിക്കുന്ന വസ്തുതയാണല്ലോ.
സില്‍വിയാ പ്ലാത്ത് മരണത്തെ പുല്‍കിയത് തീര്‍ത്തും ഭ്രാന്തമായ രീതിയിലായിരുന്നു. കടുത്ത വിഷാദരോഗം അവരെ ബാധിച്ചിരുന്നു. വിവാഹബന്ധത്തിലെ താളപ്പിഴകളും അവരെ അലട്ടിയിരുന്നു. സ്വന്തം ഫ്ലാറ്റിലെ അടുക്കളയാണ് മരണത്തിനായി അവര്‍ തെരഞ്ഞെടുത്തത്. ഓവന്‍ തുറന്ന് അതിനുള്ളില്‍ തലകയറ്റിയ ശേഷം സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചത്.
ലോക സാഹിത്യത്തില്‍ മാത്രമല്ല മലയാളത്തിലും എഴുത്തുകാര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ഇവരില്‍ കൂടുതലും സ്ത്രീകളാണെന്നത് യാദൃശ്ചികമാകാം. മലയാള സാഹിത്യം വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ രാജലക്ഷ്മി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ എന്ന പേരില്‍ കഥ പോലുമെഴുതിയ രാജലക്ഷ്മിക്ക് ആത്മഹത്യ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന അഭിപ്രായമാണുണ്ടായിരുന്നത്. പക്ഷേ ഏവരെയും ഞെട്ടിച്ചു കൊണ്ട് അവരും മരണത്തിന്‍റെ ശാന്തതയ്ക്ക് സ്വയം കീഴടങ്ങി.
ചെറുപ്പത്തിന്‍റെ തീച്ചൂളയില്‍ കവയത്രി നന്ദിത തെരഞ്ഞെടുത്ത വഴിയും മറ്റൊന്നല്ല. കടുത്ത മരണാഭിവാഞ്ച ഇവര്‍ പ്രകടിപ്പിച്ചിരുന്നു. അവരുടെ കവിതകളില്‍ മരണാസക്തി വ്യക്തമായി കോറിയിരിക്കുന്നു. വിചിത്രമായ ഇഷ്ടാനിഷ്ടങ്ങളും ഏകാന്തതയും അവരുടെ കൂടപ്പിറപ്പായിരുന്നു. ഹോസ്റ്റല്‍ മുറിയിലെ തറയുടെ തണുപ്പ് മരണത്തിന്‍റെ തണുപ്പായി എഴുതാനുള്ള ഭാവന അവര്‍ക്കു മാത്രം സ്വന്തം. പ്രണയനൈരാശ്യം ബാധിച്ച് ഇടപ്പള്ളി രാഘവന്‍ പിള്ള മരണത്തിലേക്ക് സ്വയം അലിഞ്ഞപ്പോള്‍ മലയാളികള്‍ക്ക് നഷ്ടമായത് ഉജ്ജ്വലനായ ഒരു കവിയെയാണ്. ആ ജീവിതം പിന്നീട് ‘രമണന്‍’ എന്ന കൃതിയിലൂടെ ഇടപ്പള്ളിയുടെ സുഹൃത്ത് ചങ്ങമ്പുഴ അനശ്വരമാക്കി.
സാധാരണ മനുഷ്യരുടെ ചിന്തകള്‍ക്കപ്പുറത്തുള്ള കാര്യങ്ങളെപ്പറ്റി ആശങ്കയും വിഹ്വലതയും അനുഭവിക്കുന്ന എഴുത്തുകാര്‍ മരണത്തേക്കുറിച്ച്, അതിന്‍റെ നിഗൂഡ സൌന്ദര്യത്തേക്കുറിച്ച്, അതിനപ്പുറം എന്തെന്ന ആഹ്ലാദകരമായ അന്വേഷണത്തെക്കുറിച്ച് ഒക്കെ ചിന്തിക്കുന്നത് സ്വാഭാവികം. ആത്മഹത്യ എന്ന പരീക്ഷണത്തിലൂടെ മരണത്തെ നിര്‍വചിക്കാനുള്ള ശ്രമങ്ങള്‍. അവര്‍ സൃഷ്ടിച്ച ഏതൊരു കൃതിയെയുംകാള്‍ അവരുടെ മരണം നമ്മോടു സംസാരിക്കുകയും ചെയ്യുന്നു. മരണവും ഒരു സാഹിത്യപ്രവര്‍ത്തനമാണ്.