Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമലഹാസന്‍റെ ‘നായകന്‍’ പതറിയത് മമ്മൂട്ടിക്ക് മുന്നില്‍ മാത്രം!

കമലഹാസന്‍റെ ‘നായകന്‍’ പതറിയത് മമ്മൂട്ടിക്ക് മുന്നില്‍ മാത്രം!
, വെള്ളി, 27 ജൂലൈ 2018 (19:52 IST)
ജി കെ.
ജി കൃഷ്ണമൂര്‍ത്തി. 
ന്യൂഡല്‍ഹി ഡയറി ചീഫ് എഡിറ്റര്‍.
വിശ്വനാഥ് എന്ന പേരില്‍ എപ്പോഴും എക്സ്ക്ലുസീവ് ന്യൂസുകള്‍ വായനക്കാര്‍ക്ക് നല്‍കുന്ന സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍. ഇതിന്‍റെയെല്ലാം മറവില്‍ പകയോടെ മരണങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു ക്രിമിനല്‍ മൈന്‍ഡ്. 
 
മമ്മൂട്ടി എന്ന നടന്‍റെ ഏറ്റവും പവര്‍ഫുളായ കൊമേഴ്സ്യല്‍ അവതാരം - ജി കൃഷ്ണമൂര്‍ത്തി വീണ്ടും എത്തുമോ? ജോഷി സംവിധാനം ചെയ്ത് 1987 ജൂലൈ 24ന് റിലീസ് ചെയ്ത ‘ന്യൂ ഡെല്‍ഹി’ എന്ന സിനിമ റീമേക്ക് ചെയ്യണം എന്ന ആഗ്രഹം ഏറെനാള്‍ മുമ്പ് സുരേഷ്ഗോപി പ്രകടിപ്പിച്ചിരുന്നു. താന്‍ ന്യൂ ഡെല്‍ഹിയില്‍ അവതരിപ്പിച്ച സുരേഷ് എന്ന ഫോട്ടോഗ്രാഫറെ വീണ്ടും അവതരിപ്പിക്കണമെന്നും ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി തന്നെ നായകനാകണമെന്നുമുള്ള ആഗ്രഹമാണ് സുരേഷ്ഗോപി അന്ന് അറിയിച്ചത്.
 
“ന്യൂ ഡെല്‍ഹി വീണ്ടും എടുക്കാവുന്ന ഒരു പടമാണ്‌. അപാര സാധ്യതയുള്ള പടമാണ്‌. അതിന്‍റെ ടോപ്പിക്‌ ഇപ്പോഴും അത്ര റലവന്‍റ് തന്നെയാണ്‌. അതിലെ ഫോട്ടോഗ്രാഫര്‍ സുരേഷിന്റെ വേഷം ഞാന്‍ വീണ്ടും ചെയ്യണമെങ്കില്‍ നല്ല ശ്രമം വേണം. ഞാന്‍ അതിന്‌ തയ്യാറാണ്‌. മമ്മൂട്ടിയുടെ ജി കെ എന്ന കഥാപാത്രത്തെ അദ്ദേഹത്തിന് ഇപ്പോഴും ഗംഭീരമാക്കാന്‍ കഴിയും. ന്യൂ ഡെല്‍ഹി വീണ്ടും എടുക്കുന്ന കാര്യം ജോഷി ചേട്ടനും ഡെന്നിസും ജൂബിലി ജോയിയും വീണ്ടും ആലോചിക്കണം എന്നാണ്‌ എന്‍റെ ആഗ്രഹം” - സുരേഷ്ഗോപി പറയുന്നു.
 
മമ്മൂട്ടിയെ തകര്‍ച്ചയില്‍ നിന്ന് മെഗാസ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു ന്യൂ ഡെല്‍ഹി. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത നാലു ചിത്രങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു നില്‍ക്കുന്ന സമയം. ഇര്‍വിങ് വാലസിന്‍റെ ‘ഓള്‍മൈറ്റി’ എന്ന നോവലിനെ ആധാരമാക്കി ഡെന്നിസ് ജോസഫ് ഒരു തിരക്കഥയെഴുതി - ന്യൂ ഡെല്‍ഹി. മമ്മൂട്ടിയെ നായകനാക്കി ഈ സിനിമയെടുക്കണമെന്നായിരുന്നു ജോഷിയുടെയും ഡെന്നിസ് ജോസഫിന്‍റെയും ആഗ്രഹം. എന്നാല്‍ പലരും എതിര്‍ത്തു - ‘പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുന്ന ഈ നടനെ നായകനാക്കിയാല്‍ സിനിമ ആരുകാണും?’ എന്നായിരുന്നു അവരുടെ ചോദ്യം.
 
എന്നാല്‍ നിര്‍മ്മാതാവ് ജൂബിലി ജോയി റിസ്കെടുക്കാന്‍ തയ്യാറായി. ജി കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രമായി മമ്മൂട്ടിയെ തന്നെ അഭിനയിപ്പിച്ച് 17 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. 29 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്‍റെ മൊത്തം നിര്‍മ്മാണച്ചെലവ്. ന്യൂ ഡെല്‍ഹിയുടെ റിലീസിനെ സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി. സ്റ്റാര്‍വാല്യു ഇല്ലാത്ത ഒരു നടന്‍റെ സിനിമ മറ്റ് നല്ല ചിത്രങ്ങളുടെ കൂടെ റിലീസ് ചെയ്യേണ്ടതില്ലെന്നായിരുന്നു സിനിമാ പണ്ഡിതരുടെ അഭിപ്രായം. എന്തായാലും അവിടെയും ജൂബിലി ജോയി ധൈര്യം കാട്ടി. 1987 ജൂലൈ 24ന് ‘ന്യൂ ഡെല്‍ഹി’ റിലീസ് ചെയ്തു.
 
പിന്നീടുണ്ടായത് ചരിത്രം. ന്യൂ ഡെല്‍ഹിക്ക് ഒപ്പമിറങ്ങിയ ചിത്രങ്ങളൊക്കെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടിയില്‍ തിരികെ കയറിയപ്പോള്‍ ന്യൂ ഡെല്‍ഹി മലയാളക്കരയില്‍ കൊടുങ്കാറ്റായി മാറി. ‘ജികെ’ തരംഗമായി. സ്വന്തമായി സ്റ്റണ്ട് രംഗങ്ങളില്ലാത്ത, ഒരു കാലിനും ഒരു കൈയ്ക്കും സ്വാധീനമില്ലാത്ത നായകന്‍റെ ഹീറോയിസം മലയാള പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്തു. മലയാള സിനിമയില്‍ ട്രെന്‍ഡ് സെറ്ററായ സിനിമ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. റീമേക്ക് അവകാശം വിറ്റതുവഴി മാത്രം 42 ലക്ഷം രൂപയാണ് അന്ന് ലഭിച്ചത്. 
 
അത്തവണത്തെ ദേശീയ അവാര്‍ഡിന് അവസാന റൌണ്ടില്‍ കമലഹാസന്‍ ‘നായകന്‍’ എന്ന ചിത്രവുമായി മുന്നേറിയപ്പോള്‍ എതിര്‍ക്കാനുണ്ടായിരുന്നത് മമ്മൂട്ടിയുടെ ന്യൂ ഡെല്‍‌ഹിയായിരുന്നു. കമല്‍ മികച്ച നടനായി മാറിയെങ്കിലും ദേശീയ തലത്തില്‍ മമ്മൂട്ടിയുടെ ‘ജി കെ’ എന്ന കഥാപാത്രം പ്രകീര്‍ത്തിക്കപ്പെട്ടു. 
 
എന്തായാലും ന്യൂ ഡെല്‍ഹിയിലെ ‘ജി കെ’ ആയി മമ്മൂട്ടി വീണ്ടും വരുമോ? സുരേഷ് ഗോപിയുടെ ആഗ്രഹം സഫലമാകുമോ? കാത്തിരിക്കാം. ഈ പ്രൊജക്ട് നടന്നാല്‍ വീണ്ടും ആ ചീഫ് എഡിറ്ററുടെ വില്ലത്തരങ്ങളെ പ്രേക്ഷകര്‍ ആവേശപൂര്‍വം സ്വീകരിക്കുമെന്ന് ഉറപ്പ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീത്തു ജോസഫിന് മമ്മൂട്ടി ഡേറ്റ് നല്‍കാതിരുന്നതിന് കാരണമെന്ത്?