Publish Date: Thu, 14 Oct 2021 (15:58 IST)
Updated Date: Thu, 14 Oct 2021 (16:01 IST)
കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തികടന്നുള്ള ഭീകരവാദത്തെ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും ഇനിയൊരു സർജിക്കൽ സ്ട്രൈക്കിന് മടിക്കില്ലെന്നും അമിത് ഷാ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെയും നേതൃത്വത്തിൽ നടന്ന മിന്നലാക്രമണം ഒരു സുപ്രധാനമായ നടപടിയായിരുന്നു. തീവ്രവാദികളും നുഴഞ്ഞുകയറ്റക്കാരും നമ്മുടെ അതിർത്തിയിൽ വന്ന് ആക്രമണം നടത്തുമായിരുന്നു.ഇന്ത്യയുടെ അതിർത്തി ഭേദിക്കരുതെന്ന് സർജിക്കൽ സ്ട്രൈക്കിലൂടെ സന്ദേശം നൽകി. ചർച്ചകൾ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രതികരിക്കേണ്ട കാലമാണ് അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിലെ പുഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ജവാനായ കൊട്ടാരക്കര ഓടാനാവട്ടം സ്വദേശി വൈശാഖ് അടക്കം 5 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ ശ്രീനഗറിലെ സർക്കാർ സ്കൂളിലും ഭീകരർ ആക്രമണം നടത്തിയിരുന്നു.