Publish Date: Sun, 29 Dec 2019 (16:08 IST)
Updated Date: Sun, 29 Dec 2019 (16:09 IST)
സ്ത്രീധനത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ദില്ലിയിലെ സമൽഖ വില്ലേജിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. അപ്പാർട്ട്മെന്റിലെ രണ്ടാം നിലയിൽ നിന്ന് ചാടി യുവതി ജീവനൊടുക്കിയെന്നായിരുന്നു ഭർത്താവും ബന്ധുക്കളും അറിയിച്ചത്.
എന്നാൽ, ഡോക്ടറുടെ റിപ്പോർട്ടിൽ ആത്മഹത്യയല്ലെന്നും യുവതിയുടെ തലയിൽ വെടിയേറ്റിരുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് യുവതിയുടെ ഭർത്താവ് രോഹിത് അടക്കം നാല് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.
രോഹിത് തന്റെ പേരിൽ ലൈസൻസ് എടുത്ത തോക്കുകൊണ്ട് ഭാര്യയെ വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തറയിലെ രക്തക്കറ തുടച്ച് കളഞ്ഞത് രോഹിതിന്റെ അമ്മയും സഹോദരിയും കൂടിയാണെന്നും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ മൃതദേഹം താഴേക്ക് ഇടാനും അമ്മയും സഹോദരിയും സഹായിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
സ്ത്രീധനത്തിന്റെ പേരിലായിരുന്നു യുവതിയെ കൊലപ്പെടുത്തിയത്. സ്ത്രീധനം എല്ലാം കൊടുത്തിരുന്നെങ്കിലും ഒരു എസ് യുവി കാർ കൂടി രോഹിതിന് നൽകണമെന്നായിരുന്നു ആവശ്യം. ഇക്കാര്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് വിവരം.