ഭർത്താവിനെ ഇഷ്ടപ്പെട്ടില്ല; ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തി യുവതി
സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
റാഞ്ചി: ഇഷ്ടമില്ലാത്ത വിവാഹ ബന്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഭര്‍ത്താവിനെ വകവരുത്തി യുവതി. ഝാര്‍ഖണ്ഡിലെ ഗര്‍വയിലാണ് സംഭവം. ഛത്തീസ്ഗഡിലെ വിഷുണ്‍പൂര്‍ സ്വദേശിനിയായ 22 കാരി സുനിത ദേവിയാണ് ഭര്‍ത്താവ് ബുദ്ധനാഥ് സിങിനെ വകവരുത്തിയത്. വെറും 36 ദിവസമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇക്കഴിഞ്ഞ മെയ് 11 ന് ആയിരുന്നു സുനിത ദേവിയും ബുദ്ധനാഥ് സിങ്ങും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പിറ്റേന്ന് തന്നെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. വിവാഹ ബന്ധത്തിൽ താല്പര്യമില്ലെന്നും ഭർത്താവിനെ ഇഷ്ടമായില്ലെന്നും പറഞ്ഞായിരുന്നു യുവതി തിരികെ വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ, സുനിതയെ ഇരുവരുടെയും ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് അനുനയിപ്പിച്ച് വീണ്ടും ഭര്‍തൃവീട്ടില്‍ തിരിച്ച് എത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ബുദ്ധദേവ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്ന്.
ചിക്കന്‍ കറിയില്‍ കീട നാശിനി കലര്‍ത്തി ഭര്‍ത്താവിന് നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബുദ്ധനാഥിന്റെ മാതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്. കൃഷി ആവശ്യത്തിന് എന്ന് പറഞ്ഞ് ബുദ്ധനാഥിനെ കൊണ്ട് തന്നെയായിരുന്നു യുവതി കീടനാശിനി വാങ്ങിപ്പിച്ചത്. ജൂണ്‍ 14 ന് ബുദ്ധനാഥ് വാങ്ങിക്കൊണ്ടുവന്ന കീടനാശിനി പിറ്റേന്ന് ചിക്കന്‍ കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു.
ഇതിനിടെ, ബുദ്ധനാഥിന്റെ മരണത്തില്‍ മാതാവിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനും സുനിത ദേവി ശ്രമിച്ചിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സുനിത കുറ്റം സമ്മതിക്കുകയായിരുന്നു. വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ഭര്‍ത്താവ് മരിച്ചില്ലെങ്കില്‍ വീണ്ടും ശ്രമിക്കാനായി യുവതി കൂടുതല്‍ കീടനാശിനി സൂക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു.