‘കുല്‍ഭൂഷണിന്റെ അമ്മയേയും ഭാര്യയേയും വിധവയുടെ വേഷമണിയിക്കാനായിരുന്നു പാകിസ്ഥാന്റെ തീരുമാനം’: രൂക്ഷ വിമര്‍ശനവുമായി സുഷമ സ്വരാജ്
പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി സുഷമ സ്വരാജ്
Publish Date: Thu, 28 Dec 2017 (12:14 IST)
Updated Date: Thu, 28 Dec 2017 (12:16 IST)
കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മയേയും ഭാര്യയേയും പാകിസ്ഥാന്‍ അപമാനിച്ചെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇരുവരുടെയും താലിയും ചെരുപ്പും ഊരിവാങ്ങുകയും ഭാര്യയുടെ ചെരുപ്പില്‍ ചിപ്പുണ്ടെന്ന് പറഞ്ഞ നടപടിയും ശുദ്ധ അസംബന്ധമാണെന്നും സുഷമ പറഞ്ഞു.
കുൽഭൂഷണ്‍ ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ച സംഭവത്തില്‍ രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു സുഷമ. വിമാനത്തില്‍ കയറുന്നതിനു മുന്‍പ് തന്നെ എല്ലാ വിധ സുരക്ഷ പരിശോധനയും കഴിഞ്ഞിരുന്നു.
കുല്‍ഭൂഷണിന്റെ അമ്മയേയും ഭാര്യയേയും വിധവയുടെ വേഷമണിയിക്കാനായിരുന്നു പാകിസ്ഥാന്റെ ഉദ്ദേശ്യം.
തെറ്റായ നടപടിയിലൂടെയാണ് പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതെന്നും രാജ്യമൊന്നടങ്കം കുല്‍ഭൂഷണ്‍ ജാദവിനൊപ്പം നില്‍ക്കണമെന്നും സുഷമ പറഞ്ഞു.
ഇന്നലെ സഭ സമ്മേളിച്ചപ്പോള്‍ ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ അപമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ പാക് വിരുദ്ധ മുദ്രാവാക്യവും വിളിച്ചു. ശാന്തരാവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇന്ന് വിശദീകരണം നടത്തുമെന്ന് മന്ത്രി സുഷമ സ്വരാജ് അറിയിക്കുകയായിരുന്നു.