Publish Date: Mon, 08 Jul 2019 (10:14 IST)
Updated Date: Mon, 08 Jul 2019 (10:17 IST)
ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ നീതിക്കായി പോരാടുമെന്നും ആരേയും ഭയന്ന് പിന്നോട്ടില്ലെന്നും ഭാര്യ ശ്വേത ഭട്ട്. അമിത് ഷാ ആഭ്യന്തരമന്ത്രിയായതുകൊണ്ട് തങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ നിന്ന് അല്‍പ്പം പോലും പിന്നോട്ടില്ലെന്നാണ് ശ്വേത ഇന്നലെ പ്രസ്‌ക്ലബിൽ നടന്ന മീറ്റിംഗിൽ പറഞ്ഞത്.
സഞ്ജീവിനെ ജയിലിലടച്ചിട്ടും മതിയാകാതെ അവര്‍ ഞങ്ങള്‍ക്കെതിരായുള്ള പീഡനം തുടരുകയാണ്. കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷയ്ക്ക് കോടതി വിധിച്ചിരുന്നെങ്കിലും അവര്‍ അത് നടപ്പാക്കിയില്ല. ഞങ്ങളെ ഇടിച്ച് കൊലപ്പെടുത്താന്‍ നോക്കിയ ട്രക്കിന് നമ്പറോ ഡ്രൈവര്‍ക്ക് ലൈസന്‍സോ ഇല്ല ന്യൂദല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റിംഗില്‍ ശ്വേത ഭട്ടും മകന്‍ ശന്തനു ഭട്ടും പറഞ്ഞു.
2002- ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്ര മോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന് പുറത്താക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ.
രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്ന കേസില്‍ സഞ്ജീവ് ഇപ്പോള്‍ ജയിലിലാണ്. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998-ലാണ് കേസിനാസ്പദമായ സംഭവം.