Publish Date: Fri, 14 Sep 2018 (18:14 IST)
Updated Date: Fri, 14 Sep 2018 (18:22 IST)
ഡൽഹി: സ്ത്രീധനപീഡന പരാതികളിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഉടനടി അറസ്റ്റ് ചെയ്യരുതെന്ന വിധിയിൽ സുപ്രീം കോടതി ഭേതഗതി വരുത്തി. പരാതി ലഭിച്ചാൽ ഉടൻ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാമെന്ന് കോടതി വ്യക്തമാക്കി.
പ്രതികൾക്ക് ജാമ്യം നൽകുന്ന കാര്യത്തിൽ മജിസ്സ്ട്രേറ്റ് കോടതികൾക്ക് തീരുമാനമെടുക്കാം. ഇത്തരം കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ കോടതി നിലനിർത്തിയിട്ടുണ്ട്.
പരാതികളിൽ പ്രാഥമിക നടപടികൾ സ്വീകരിക്കാനായി രൂപം നൽകിയിരുന്ന ഫാമിലി വെൽഫെയർ സമിതികൾ കോടതി റദ്ദാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 438 എ വകുപ്പ് വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് സാമൂഹിക അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
നിയമത്തിൽ അപര്യാപ്തതകൾ ഉണ്ടെങ്കിൽ അത് കോടതിയല്ല നിയമ നിർമ്മാണ സഭയാണ് പരിഹരിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കുടുംബക്ഷേമ സമിതിയുടെ റിപ്പൊർട്ട് പ്രകാരമേ കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാവു എന്ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് കഴിഞ്ഞ ജൂലൈയിൽ ഇത്തരവിട്ടിരുന്നു.