Publish Date: Wed, 24 Oct 2018 (17:58 IST)
Updated Date: Wed, 24 Oct 2018 (18:03 IST)
മേക് ഇൻ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ച എഞ്ചിൻ രഹിത ഹൈസ്പീഡ് ട്രെയ്ൻ അടുത്തയാഴ്ച മുതൽ പരീക്ഷണ ഓട്ടം ആരംഭിക്കും. പരീക്ഷന ഓട്ടം വിജയകരമായാൽ ഉടൻ തന്നെ ‘ട്രെയിൻ 18‘ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. 30 വർഷം പഴക്കമുള്ള ജനശദാബ്ദി ട്രെയിനുകൾക്ക് പകരമകും ട്രെയിൻ 18 സർവീസ് നടത്തുക.
ഒക്റ്റോബർ 29മുതലാണ് ട്രെയിൻ 18 പരീക്ഷണാടിസ്ഥാനത്തിൽ ഓടിത്തുടങ്ങുക. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ട്രെയിൻ 18 മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. ഇടവിട്ടുള്ള ഓരോ കോച്ചിലും ഘടിപ്പിച്ചിട്ടുള്ള മോട്ടോറുകളാണ് ട്രെയ്ൻ 18നെ കുതിപ്പിക്കുക. 16 കോച്ചുകളുള്ള വണ്ടിയില്‍ എട്ട് കോച്ചുകള്‍ ഇത്തരത്തിലുള്ളതാകും.
അത്യാധുനിക സംവിധാനങ്ങളോടെയാണ് ട്രെയിൻ 18 രൂപകൽപന ചെയ്തിരിക്കുന്നത്. പൂർനമായും ശീതീകരിച്ച കംപാർട്ട്മെന്റുകളാവും ട്രെയിൻ 18നിൽ ഉണ്ടാവുക. ഓട്ടോമേറ്റിക് ഡോറുകളും സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജി പി എസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്‌ലെറ്റ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.