Publish Date: Thu, 01 Aug 2019 (18:13 IST)
Updated Date: Thu, 01 Aug 2019 (18:16 IST)
ഉന്നാവിൽ പീഡനത്തിന് ഇരയായ പെൺക്കുട്ടിയുടെ അഭിഭാഷകൻ ജില്ല മജിസ്ട്രേറ്റിന് അയച്ച കത്ത് പുറത്ത്. ജീവന് ഭീഷണി ഉണ്ടെന്നും അതിനാൽ തോക്കിന് ലൈസൻസ് അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് പെൺക്കുട്ടിയുടെ അഭിഭാഷകൻ മഹേന്ദ്ര സിങ് ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചത്. എന്നാൽ അഭിഭാഷകന്റെ കത്ത് ജില്ലാ മജിസ്ട്രേറ്റ് പരിഗണിച്ചില്ല.
തോക്കിന് താൻ നേരത്തെ അപേക്ഷിച്ചിരുന്നു എന്നും, ഉത്തർപ്രദേശ് സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് തനിക്ക് ലൈസൻസ് അനുവദിച്ചില്ല എന്നും ജില്ല മജിസ്ട്രേറ്റിന് അയച്ച കത്തിൽ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. കത്തയച്ച് ദിവസങ്ങൾക്കകം തന്നെ പെൺകുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയും ചെയ്തു. അപകടത്തിൽ പെൺക്കുട്ടിയുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടു.
പെൺകുട്ടിയുടെയും, അഭിഭാഷകന്റെയും നില അതീവ ഗുരിതരമായി തുടരുകയാണ്. ഇരുവരും വെന്റിലേറ്ററിലാണ്. ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി പെൺക്കുട്ടിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു, എന്നാൽ ഇത് ചീഫ് ജസ്റ്റിസിന്റെ ടേബിളിൽ എത്തിയില്ല. സംഭവത്തിൽ സുപ്രീം കോടതി രജിസ്ട്രാറോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്. പെൺക്കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ദുരൂഹ സാഹചര്യത്തിൽ അപകടപ്പെട്ട സംഭവത്തിൽ ഏഴുദിവസത്തിനികം അന്വേഷണം പൂർത്തിയാക്കാൻ കോടതി സിബിഐക്ക് നിർദേശം നൽകി.