Publish Date: Thu, 15 Jul 2021 (14:57 IST)
Updated Date: Thu, 15 Jul 2021 (14:59 IST)
കൊവിഡിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്‌തതിൽ ഉത്തർപ്രദേശിനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അതുല്യമായ രീതിയിലാണ് ഉത്തർപ്രദേശ് കൊവിഡിനെ കൈകാര്യം ചെയ്‌തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം മണ്ഡലമായ വരണാസിയില്‍ സന്ദര്‍ശനം നടത്തവേ വ്യാഴാഴ്ച രാവിലെയായിരുന്നു മോദിയുടെ പരാമര്‍ശം.
കൊവിഡ് ഒന്നാം തരംഗത്തിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉയര്‍ന്ന പ്രതിദിന കണക്ക് 7,016 ആയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ കണക്ക് മുപ്പതിനായിരത്തിനും മുകളിലെത്തി. എന്നാൽ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിരുന്നിട്ടും ഉത്തർപ്രദേശിന് കൊവിഡിനെ നല്ല രീതിയിൽ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും സാധിച്ചു. പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കോവിഡ് പശ്ചാത്തലത്തിൽ കന്വാർ യാത്രയ്ക്ക് അനുമതി നൽകിയതിനെതിരെ കഴിഞ്ഞ ദിവസമാണ് യുപി സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാൻ വമ്പൻ കൂടിചേരലുകൾ ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയ്ക്കു ശേഷവും കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നടപടി ഇന്ത്യന്‍ പൗരന്മാരെ അമ്പരപ്പിച്ചു കളയുന്നതായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഈ സംഭവങ്ങൾക്ക് തൊട്ടുപിറ്റേന്നാണ് കോവിഡ് കൈകാര്യം ചെയ്തതിലെ സംസ്ഥാനത്തിന്റെ മികവിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.