Publish Date: Sat, 15 Apr 2017 (14:01 IST)
Updated Date: Sat, 15 Apr 2017 (14:04 IST)
ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുക്രിസ്തു മരണത്തെ തോല്‍പിച്ചു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുണ്യദിനമാണ് ഈസ്റ്റര്‍.
ലോകത്തിലെ എല്ലാ ക്രിസ്ത്യാനികളും പരിപാവനത്തിന്റെ നന്മ ദിനമായി ഈസ്റ്റർ കൊണ്ടാടുന്നു. ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍.
കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓർമയിൽ ദേവാലയങ്ങളില്‍ തിരുക്കർമങ്ങൾ നടക്കും. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും നാളെ അവസാനിക്കുകയാണ്.
ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. ലോകം പ്രതീക്ഷയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്. ഏറെ നാളത്തെ നോമ്പിനുശേഷമാണ് ക്രൈസ്തവരുടെ പ്രധാന ആഘോഷമായ ഈസ്റ്റർ അഥവാ ഉയിർപ്പു പെരുന്നാൾ എത്തുന്നത്.