Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രണയങ്ങള്‍

വിനോദ് ശശിധരന്‍

അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രണയങ്ങള്‍
, ചൊവ്വ, 14 ഫെബ്രുവരി 2012 (13:11 IST)
PRO
ഈ പ്രണയദിനത്തില്‍ ‘പ്രണയം മരിക്കുന്നു’ എന്ന് അവകാശപ്പെട്ടു കഴിഞ്ഞാല്‍ അത് ഈ ദിവസം പ്രണയത്തെകുറിച്ചു പറയുന്ന ഏറ്റവും വലിയ പൊട്ടത്തരമാകും. പ്രണയം ഒരിക്കലും മരിക്കുന്നില്ല. എന്നാല്‍ കാലഘട്ടങ്ങള്‍ കഴിയുന്തോറും പ്രണയത്തിന്‍റെ ഭാവങ്ങള്‍ മാറുന്നു, പ്രണയ സങ്കല്‍പ്പങ്ങള്‍ മാറുന്നു.

പണ്ട് മോഹങ്ങളുടെയും നര്‍മ്മത്തിന്‍റെയും വിപ്ലവത്തിന്‍റെയും നനുത്ത ഗന്ധം നിറഞ്ഞു നില്‍ക്കുന്ന കലാലയ ഇടനാഴികളിലൂടെയുള്ള കൈകോര്‍ത്തു നടക്കുന്ന പ്രണയത്തിന്‍റെ നൈര്‍മല്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടോയെന്നത് ചിന്തനീയമാണ്‌. ഒരിക്കലും പൂക്കാത്ത ആ മരത്തെ കുറിച്ചുള്ള പരാമര്‍ശവും എന്‍റെ സഹയാത്രികയോടൊപ്പമുള്ള ഒരിക്കലും അവസാനിക്കരുതെന്ന് തോന്നുന്ന കൂടിക്കാഴ്‍ചകളും ഇന്ന് രൂപാന്തരം സംഭവിച്ചിരിക്കുന്നു. പെയ്യാന്‍ കൊതിച്ചു നില്‍ക്കുന്ന മേഘങ്ങളും മരംചുറ്റി പ്രണയങ്ങളും ഏറെക്കുറെ അവസാനിച്ചിരിക്കുന്നു.

പ്രണയത്തില്‍ ഒരിക്കല്‍ എഴുത്തുകളും ആലങ്കാരിക സാഹിത്യ സൃഷ്‍ടികളും ഒരു അവിഭാജ്യഘടകമായിരുന്നു. അന്നും പ്രണയവും പ്രണയനിരാശകളും വിരഹകാമുകന്മാരും പ്രണയ ആത്മഹത്യകളും ഉണ്ടായിരുന്നു. അതെല്ലാം പ്രകടിപ്പിക്കുന്നതിന്‌ കാമുകന്‍/കാമുകി ഉപയോഗപ്പെടുത്തിയിരുന്നത് ഒരു പരിധിവരെ പക്വമായ രീതികളായിരുന്നുവെന്ന് പറയാം.

വിഫലമായ പ്രണയത്തിന്‍റെ അന്ത്യം തന്‍റെ എഴുത്തുകളിലൂടെ

ഒരിക്കല്‍

"നീണ്ടുപോകുന്ന റെയില്‍‌വേ പാളങ്ങളിലൂടെ
ഞാനും നീയും കൈകോര്‍ത്ത് നടക്കുകയായിരുന്നു

വീട്ടുവിശേഷങ്ങള്‍
കാപ്പിക്കടയിലെ വര്‍ത്തമാനങ്ങള്‍
പെയ്യാനിരിക്കുന്ന മഴ
പകുതി വായിച്ച പുസ്തകം
ഞരമ്പുകള്‍ക്കുള്ളിലെ
നമ്മുടെ കുഞ്ഞുങ്ങള്‍

പക്ഷേ....
പാളങ്ങള്‍ ഒരിക്കലും കൂട്ടിമുട്ടിയില്ല
നാം
അപ്പുറവും ഇപ്പുറവും തന്നെ
ഒടുവില്‍
ഒരു വികാരതള്ളിച്ചയില്‍
ഞാന്‍ പാളം കടക്കുന്നു

ചുവപ്പ് പച്ചയായതും
നിന്‍റെ ഉള്ളിലെ ആന്തലും ഞാന്‍ കണ്ടില്ല.

ഹര്‍ഷാരവത്തോടെ
എന്നെ ചുംബിച്ച്,
ചുവപ്പിച്ച്, ആ മലബാര്‍ എക്‍സ്‌പ്രസ്സ്
പാഞ്ഞുപോയി"

അപ്‍ലോഡ് ചെയ്യപ്പെടുന്ന/ബ്ലാക്ക്‍മെയില്‍ ചെയ്യപ്പെടുന്ന പ്രണയം

ഇന്ന് പ്രണയം ഡിജിറ്റല്‍ യുഗത്തിന്‌ കീഴടങ്ങിയിരിക്കുന്നു. പരസ്‍പരം ബന്ധപ്പെടാന്‍ ഒന്നിലധികം ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ലഭ്യമാകുക കൂടി ചെയ്യുമ്പോള്‍ പ്രണയിതാക്കള്‍ കൂടുതല്‍ സംസാരിക്കുകയും പരസ്‍പരം കൂടുതല്‍ മനസിലാക്കുകയും അങ്ങനെ തങ്ങളുടെ ജീവിതത്തിലെ എല്ലാമെല്ലാമായി കാമുകി/കാമുകന്‍ മാറുകയും ചെയ്യുന്ന അവസ്ഥയുമുണ്ടാകുന്നു.

ഈ അവസ്ഥയുടെ അനന്തരഫലം പ്രണയത്തെ ശാരീരികബന്ധം എന്ന ഒരു അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുക എന്ന തലത്തിലും എത്തുന്നു. ആദ്യമായി അല്ലെങ്കില്‍ ഒന്നിലധികം പ്രാവശ്യം അവസരങ്ങള്‍ ലഭിക്കുമ്പോള്‍ പ്രണയിതാവിനൊരു ആഗ്രഹം. ഇടയ്ക്കിടെ നിന്‍റെ സൌന്ദര്യം ആസ്വദിക്കാന്‍ നമ്മുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഈ സുന്ദര നിമിഷങ്ങള്‍ ഇടയ്ക്ക് ലൈവ് ആയി കാണാന്‍ തന്‍റെ മൊബൈല്‍ സംവിധാനത്തിലേക്ക് പകര്‍ത്തിയെടുക്കുന്നു. അതിനു ഒരു പരിധിവരെ പെണ്‍കുട്ടി പോലും സഹകരിക്കുന്നു.

എന്തെങ്കിലും കാരണത്താല്‍ ഈ പ്രണയം പൊളിയുകയാണെങ്കില്‍ വെല്ലുവിളിയായി, പരിഭവം പറച്ചിലായി, അടിപിടി കൊട്ടികലാശമായി. ഒടുവില്‍ അതിന്റെ കണക്ക് തീര്‍ക്കുന്നത് തന്‍റെ പവിത്രമായ പ്രണയത്തിന്‍റെ, ജീവിതത്തിന്‍റെ സുന്ദര നിമിഷങ്ങളെ അപ്‍ലോഡ് ചെയ്‍ത് ലോകത്തെ കാണിച്ചാണ്‌.

അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രണയവുമായി ബന്ധപ്പെട്ട് ജീവന്‍ കളയുന്നവരുണ്ട്. അതൊരിക്കലും നഷ്‍ടമായ പ്രണയത്തെ കുറിച്ചോര്‍ത്താകില്ല. നഷ്‍ടമായ മാനത്തെ കുറിച്ചോര്‍ത്താകും. അപ്‍ലോഡ് ചെയ്യുന്നവന്‌ ലഭിക്കുന്ന ആത്മ‍സംതൃപ്‍തി ഒരു കിരാതനായ മനുഷ്യന്‍ തന്‍റെ വേട്ടമൃഗത്തോട് കാണിക്കുന്ന അതേ മനോഭാവത്തിലുള്ളതുമാകും.

സ്‍കൂള്‍ കുട്ടികള്‍ക്ക് പോലും ക്യാമറ മൊബൈല്‍ ഫോണുകള്‍ ലഭിക്കുന്നത് ഇത്തരം അപക്വമായ നടപടികള്‍ക്ക് കാരണമാകുന്നു. ഇതിന്‍റെ ഫലം നമ്മുടെ വീടുകളിലെ പൊന്നോമനയായ പെണ്‍കുട്ടികളുടെ നഗ്‍നത ലോകം കണ്ട് ആസ്വദിക്കുന്നു. ഇതില്‍ നിന്നും ഒരു മാറ്റം നമ്മുക്ക് ഈ പ്രണയദിനത്തിലെങ്കിലും പ്രതീക്ഷിക്കാമോ? പ്രണയത്തിന്‍റെ നിര്‍മ്മലത നഷ്‍ടമായിട്ടില്ലാത്ത, മൌനം പ്രണയ സന്ദേശങ്ങളാകുന്ന, പവിത്രമായ പ്രണയം ഇനിയും വരുമെന്ന പ്രതീക്ഷയോടെ എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍.

Share this Story:

Follow Webdunia malayalam