Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഴീക്കോടിന് പനിനീര്‍പ്പൂക്കളുമായി വിലാസിനി ടീച്ചര്‍!

അഴീക്കോടിന് പനിനീര്‍പ്പൂക്കളുമായി വിലാസിനി ടീച്ചര്‍!
തൃശൂര്‍ , ഞായര്‍, 18 ഡിസം‌ബര്‍ 2011 (13:13 IST)
PRO
PRO
അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോടിനെ കാണാന്‍ അദ്ദേഹത്തിന്റെ നടക്കാതെ പോയ വിവാഹത്തിലെ നായികയെത്തി. ഞായറാഴ്ച രാവിലെയാണ് അഴീക്കോടിന് പനിനീര്‍പ്പൂക്കളുമായി വിലാസിനി ടീച്ചര്‍ തൃശൂര്‍ അമല ആശുപത്രിയിലെത്തിയത്.

അനേകം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്. അരമണിക്കൂറോളം ടീച്ചര്‍ അഴീക്കോടിന് സമീപത്ത് ചെലവഴിച്ചു. പരിഭവങ്ങള്‍ പങ്കുവച്ചു, ഇടയ്ക്ക് കലഹിക്കുകയും ചെയ്തു. കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് ടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഈ വാക്കുകള്‍ കേള്‍ക്കാനായത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി അഴീക്കോട് മറുപടി നല്‍കി. വിഷമമില്ലെന്നും ഇത് തന്റെ തലയിലെഴുത്താണെന്നും ടീച്ചര്‍ പറഞ്ഞു.

കൊല്ലം അഞ്ചലില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് ടീച്ചര്‍ അഴീക്കോടിനെ കാണാന്‍ യാത്ര തിരിച്ചത്. ആശുപത്രി മുറിയിലേക്ക് അവര്‍ കടന്നു വന്നപ്പോള്‍ വിലാസിനി ടീച്ചറല്ലേയെന്നായിരുന്നു അഴീക്കോടിന്റെ ആദ്യ പ്രതികരണം. തുടര്‍ന്ന് ടീച്ചര്‍ പനിനീര്‍പ്പൂക്കള്‍ കൈമാറി. ഇരുവരും കൈകള്‍ അല്പം നേരം ചേര്‍ത്ത് പിടിച്ചു.

താന്‍ മോശക്കാരിയാകുമെന്ന ഘട്ടത്തിലാണ് മാധ്യമങ്ങളോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതെന്ന് ടീച്ചര്‍ അഴീക്കോടിനോട് വ്യക്തമാക്കി. ഇത് അവസാനത്തെ കൂടിക്കാഴ്ചയായിരിക്കില്ലെന്ന് പറഞ്ഞാണ് അവര്‍ മടങ്ങിയത്.

അഴീക്കോടുമായി തനിക്ക് പ്രണയമുണ്ടായിരുന്നു എന്നും പ്രണയലേഖനങ്ങള്‍ അയച്ചിരുന്നെന്നും വിവാഹവാഗ്ദാനം നല്‍കി അദ്ദേഹം തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ടീച്ചര്‍ രണ്ടു വര്‍ഷം മുമ്പ് വെളിപ്പെടുത്തുകയായിരുന്നു. അമ്മയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു എന്നാണ്
അഴീക്കോട് അന്ന് വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam