Publish Date: Fri, 25 Jun 2021 (19:48 IST)
Updated Date: Fri, 25 Jun 2021 (20:02 IST)
റിലയൻസിന്റെ നാൽപത്തിനാലാമത് വാർഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങൾ നിക്ഷേപകരിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടു. സ്മാർട്ട്‌ഫോൺ പ്രഖ്യാപനമുൾപ്പടെയുള്ളവ വാർഷികയോഗത്തിൽ സംഭവിച്ചെങ്കിലും ജിയോയുടെ ഐപിഒ ഉൾപ്പടെയുള്ളവയുടെ പ്രഖ്യാപനം ഇല്ലാതെപോയതാണ് ഓഹരിയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ.രണ്ട് ദിവസത്തിനിടെ റിലയൻസിന്റെ വിപണിമൂല്യത്തിൽ 1.30 ലക്ഷംകോടി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച ഓഹരി വില 2.8ശതമാനം താഴ്ന്ന് 2,093 നിലവാരത്തിലെത്തി. ഇതോടെ കഴിഞ്ഞ നാലുദിവസത്തിനിടെ ഓഹരി വിലയിൽ ഉണ്ടായ നഷ്ടം ആറ് ശതമാനത്തിന് മുകളിലായി. വാർഷിക പൊതുയോഗത്തിന് മുന്നോടിയായി ആറാഴ്ചക്കിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ 17ശതമാനത്തോളം ഉയർച്ചയുണ്ടായിരുന്നു. ഗ്രീൻ എനർജി രംഗത്തേക്കുള്ള കമ്പനിയുടെ ചുവട് വെയ്‌പ്പടക്കം നിർണായകമായ പ്രഖ്യാപനങ്ങളാണ് വാർഷിക പൊതുയോഗത്തിൽ ഉണ്ടായത്. വിലക്കുറവിൽ സവിശേഷ ഫീച്ചറുകളോടെ 4ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്നും പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.