Publish Date: Tue, 01 Dec 2020 (08:25 IST)
Updated Date: Tue, 01 Dec 2020 (08:29 IST)
പാലക്കാട്: ചിറ്റൂർ കന്നിമാരിയിൽ പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കല്യണിക്കുട്ടിയുടെ മകൻ വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ. 31 കാരനായ അജിത്തിനെയാണ് കിടപ്പുമുറിയിൽ തലയ്ക്ക് വെടിയേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. പോയന്റ് 315 റൈഫിൾ മൃതദേഹത്തിന് തൊട്ടരികിൽനിന്നുതന്നെ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം എങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
കല്യാട്ടിക്കുട്ടിയും ഭർത്താവ് രാജനും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയി മടങ്ങിയെത്തിയപ്പോഴാണ് വെടിയേറ്റ് മരിച്ചനിലയിൽ മകനെ കണ്ടെത്തെത്തിയത്. അജിത്ത് അല്ലാതെ മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. കർഷകനായ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്ക്. കൃഷിനാശം വരുത്തുന്ന ജീവികളെ തുരത്താൻ ഉപയോഗിയ്ക്കുന്ന തോക്കാണിത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട് മുദ്രവച്ചു, ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഇന്ന് വീട്ടിൽ പരിശോധന നടത്തും. ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്ന അജിത് നാലുദിവസം മുൻപാണ് വീട്ടിൽ മടങ്ങിയെത്തിയത്.