Publish Date: Wed, 06 Jun 2018 (08:21 IST)
Updated Date: Wed, 06 Jun 2018 (08:22 IST)
കോട്ടയം മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്‌ന മരിയ ജെയിംസ് അവസാനമയച്ച സന്ദേശത്തിൽ തപ്പിത്തടഞ്ഞ് പൊലീസ്. ‘ഐ ആം ഗോയിങ് ടു ഡൈ’ (ഞാൻ മരിക്കാൻ പോകുന്നു) എന്നതായിരുന്നു ആ സന്ദേശം.
കാണാതാകുന്നതിന് മുമ്പ് ജെസ്‌ന മൊബൈൽ ഫോണിൽ ഒരു ഫ്രണ്ടിനയച്ച സന്ദേശമാണിത്. ഇത് സൈബർ പൊലീസിന് കൈമാറി. ഒന്നുകിൽ എല്ലാവരേയും കബളിപ്പിക്കാൻ വേണ്ടി മനപ്പൂർവ്വം തെറ്റായ സന്ദേശമയച്ചതാകാം, അതല്ലെങ്കിൽ മരിക്കാൻ തന്നെ തീരുമാനിച്ചതാകാം. - ഈ രണ്ടു സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്.
തിരുവനന്തപുരം റെയ്ഞ്ച് ഐ ജിയുടെ നേത്രുത്വത്തിൽ സൈൽബർ വിദഗ്ധരും വനിത ഇൻസ്പെക്ടറും അടങ്ങുന്ന 15 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ജസ്നയെ കണ്ടെത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെ പത്രങ്ങളിലും ലുക്കൌട്ട് നോട്ടിസ് നൽകിയതായും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജെസ്‌നയുടെ കേസിൽ ഓരോ ദിവസം കഴിയുന്തോറും പൊലീസ് ഇരുട്ടിൽ തപ്പുകയാണോ എന്ന ചോദ്യവും ഉയർന്നുകൊണ്ടിരിക്കുകയാണ്. ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 2 ലക്ഷം രൂപ വരെ പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിറകേ ധാരാളം കോളുകൾ വന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാൽ മകൾക്കായി കാത്തിരിക്കുന്ന പിതാവും സഹോദരിക്കായി കാത്തിരിക്കുന്ന കൂടപ്പിറപ്പുകളും ജെസ്‌നയ്‌ക്കായുള്ള കാത്തിരിപ്പിലാണ്.