നിയമസഭയുടെ അന്തസ് പി സി പാതാളത്തോളം ചവിട്ടിത്താഴ്ത്തി? ഇതാണ് ഏറ്റവും വലിയ അംഗീകാരമെന്ന് പി സി ജോർജ്

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (08:32 IST)
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നു വിമര്‍ശിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ സമൂഹമാധ്യമത്തിലൂടെ ‘പുരാണം പഠിപ്പിച്ച്’ പി.സി.ജോര്‍ജ്. 
 
നിയമസഭയുടെ അന്തസ്സ് പി.സി.ജോർജ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നായിരുന്നു സ്പീക്കറുടെ വാക്കുകൾ. എന്നാൽ 25 വർഷം തികയുന്ന നിയസഭാ പ്രവർത്തനത്തിലെ ഏറ്റവും വലിയ അംഗീകാരമാണിതെന്നു പി.സി.ജോർജ് പറയുന്നു. 
 
പി.സി.ജോർജിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
 
ബഹു.സ്പീക്കർ,
 
എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല. കാരണം കാൽ നൂറ്റാണ്ടു കാലമാകുന്ന എന്റെ നിയമസഭാ പ്രവർത്തനം ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരമാണ് നിയമസഭയുടെ അന്തസ് പി.സി.ജോർജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്ത്തി എന്ന അങ്ങയുടെ പരാമർശനത്തിലൂടെ എനിക്ക് ലഭിച്ചിരിക്കുന്നത്. അങ്ങയുടെ ആ പരാമർശനം ഇന്നാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്.
 
എന്നെയും കൂട്ടുകാരെയും സ്കൂളിൽ മലയാളം പഠിപ്പിച്ചത് എടത്തിൽ സാറായിരുന്നു. ഗ്രാമീണനായ തനി സാത്വികൻ. ഒരു ദിവസം ക്ലാസ് മുറിയാകെ അലങ്കോലപ്പെട്ടു കിടക്കുന്നതു കണ്ടു ഞാൻ കൂട്ടുകാരോട് വിളിച്ചു പറഞ്ഞു ''ഇതാകെ പാതാളംപോല ആയല്ലോടാ ഉവ്വേ'' എന്ന്.
 
ഇതു കേട്ടുകൊണ്ടാണ് എടത്തിൽ സാർ ക്ലാസ് മുറിയിലേക്ക് കയറി വന്നത്, വന്നയുടൻ സാർ എന്നോട് ചോദിച്ചു ''എന്നതാടാ കുഞ്ഞുമോനേ പാതാളം?
 
ഞാൻ: ''അല്ല സാറെ ഈ ക്ലാസ് മുറിയാകെ കുളമായിക്കിടക്കുന്നത് കണ്ടോണ്ട് പറഞ്ഞതാ'' ഇത് കേട്ട് സാറ് മേശപ്പുറത്ത് കയറിയിരുന്നു. എന്നിട്ട് പറഞ്ഞു ''സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമർശിക്കാറുണ്ട്. വിവരക്കേടുകൊണ്ടോ പക്വതയില്ലായ്മകൊണ്ടോ അല്ല ഞാനൊരു വലിയ സംഭവമാണെന്ന് നാലുപേരറിഞ്ഞോട്ടേന്നൊക്കെയുള്ള വിഡ്ഢിത്തത്തിൽ നിന്നാണ് അവരൊക്കെയങ്ങനെ പറയുന്നത്''.
 
അദ്ദേഹം തുടർന്നു..''ഈശ്വരന്റെ സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠമായ ജന്മങ്ങളിലൊന്നായിരുന്നു മഹാബലി ചക്രവർത്തിയുടേത്. സത്യം,ധർമ്മം, നീതിബോധം, വ്യക്തിശുദ്ധി എന്നിവകൊണ്ട് ദേവന്മാൻക്ക് പോലും അസൂയ തോന്നിയ അസുരൻ. മഹാബലി ജീവിച്ചിരുന്നാൽ ദേവന്മാരെ ആരും മൈൻഡ് ചെയ്യില്ലെന്ന നിലയായി. ഇവരെല്ലാം കൂടി മഹാവിഷ്ണുവിന്റടുത്ത് സങ്കടവുമായി ചെന്നു. മഹാബലിയെ വധിക്കണം. ദേവലോകത്തെ രക്ഷിക്കണം അതായിരുന്നു ആവശ്യം''
 
''എന്നിട്ട് മഹാബലിയെ വിഷ്ണു കൊന്നോ സാറേ''ഏന്റെ ആത്മമിത്രം വി.എ.സുൽത്താന്റെ ചോദ്യം.
 
സാർ തുടർന്നു..''കൊല്ലാനാവുമായിരുന്നില്ല. പകരം പുണ്യാത്മാവായ മഹാബലിയെ ഏറ്റവും ശ്രേഷ്ഠമെന്ന് കരുതുന്ന പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. അതോടെ മഹാവിഷ്ണുവിന്റെ വാമനാവതാരം പൂർത്തിയായി. അപ്പോൾ ഏറ്റവും ശ്രേഷ്ഠനായ മഹാബലിയെ ദേവപാദങ്ങളാണ് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത്. അതായത് നിത്യമോക്ഷത്തിലേക്ക്''
 
ഒന്നു നിർത്തി എടത്തിൽ സാറ് പറഞ്ഞു ''ഈ പാതാളത്തെയും ഈ ചവിട്ടിത്താഴ്ത്തലിനെയുമാണ് ചില അൽപ്പജ്ഞാനികൾ വേണ്ടാത്ത അർത്ഥം കൽപ്പിച്ച് പരാമർശിക്കുന്നത്. അതുകൊണ്ട് നിങ്ങളാരും അങ്ങനെ പറയാൻ പാടില്ല. അസ്ഥാനത്ത് ഈ പ്രയോഗം നടത്തുന്നവരോട് ഇത് പറഞ്ഞു കൊടുക്കുകയുംവേണം''
 
അങ്ങയുടെ പ്രസ്താവന വന്നപ്പോൾ ഞാൻ എടത്തിൽ സാറിനെ ഓാർത്തുപോയി. ഞാനൊരു ഗ്രാമീണനായ ഒരു പൂഞ്ഞാറുകാരനാണ്. ദേവപാദത്തിന്റെ ഉടമയൊന്നുമല്ല. നമ്മുടെ നിയമസഭ മാന്യതയുടെ മകുടോദാഹരണമാണ്. പക്ഷേ മഹാബലിയുമായി അതിനെ താരതമ്മ്യം ചെയ്യരുത് സാർ, എങ്ങുമെത്തില്ല അതുകൊണ്ടാ. കഴിഞ്ഞ നിയമസഭയിൽ നമ്മുടെ പാലാ മെമ്പർ UDF മന്ത്രിസഭയുടെ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ചില വിദ്വാൻമാർ ബഹു.സ്പീക്കറുടെ കസേരയോട് കാണിച്ച അത്യാദരവും അത് മൂലം അങ്ങ് ഉയരെ സ്വർഗ്ഗോളം ആ വിദ്വാന്മാർ ഉയർത്തിവിട്ട കേരള നിയമസഭയുടെ അന്തസും അങ്ങ് വിസ്മരിച്ചിട്ടില്ലല്ലോ ഇല്ലേ, സാർ??
 
അത്തരത്തിൽ അങ്ങ് സ്പീക്കറായിരിക്കുന്ന നമ്മുടെ നിയമസഭയുടെ അന്തസ് പൊക്കി നിർത്താൻ ഒരു കാലത്തും പ്ളാത്തോട്ടത്തിൽ ചാക്കോച്ചന്റെ മകനു കഴിയില്ല സാർ. എന്നെയതിനു കിട്ടത്തുമില്ല.. എടത്തിൽ സാറിനെ സ്മരിക്കാനും അദ്ദേഹം പറഞ്ഞുതന്ന നന്മ ലോകത്തോട് പറയാനും ഇടയാക്കത്തക്ക വിധത്തിൽ ഉപമ പറഞ്ഞതിന് അങ്ങയോട് ഒരിക്കൽക്കൂടി നന്ദി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

അടുത്ത ലേഖനം
Show comments