Publish Date: Fri, 14 Sep 2018 (15:03 IST)
Updated Date: Fri, 14 Sep 2018 (15:06 IST)
മുൻ മുഖ്യമന്ത്രി കെ കരുണാകരനെ ചാരക്കേസിൽ കുടുക്കിയത് അഞ്ച് പേരാണെന്ന് മകൾ പത്മജ വേണുഗോപാൽ. കേസിൽ അച്ഛന് നീതി കിട്ടണമെങ്കിൽ ആ അഞ്ച് പേരുടെ പേരുകൾ പറയേണ്ടി വരുമെന്നാണെങ്കിൽ താനത് ജുഡീഷ്യൽ കമ്മിഷനോടു പറയുമെന്നും പത്മജ പറയുന്നു.
വിശ്വസിച്ച് കൂടെ നിന്നവർ പോലും അച്ഛനെ കൈവിട്ടു. അവർ അച്ഛനെ തള്ളിപ്പറയുകയായിരുന്നുവെന്നും പത്മജ പറയുന്നു. മരണം വരെ അച്ഛനു സങ്കടമായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. അച്ഛന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടതു പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. കെ കരുണാകരനെ ചതിച്ച നേതാക്കൾ ഇന്നും സുരക്ഷിതരാണ്. അവർക്കുള്ള ഇരുട്ടടിയാണ് ഇന്നത്തെ വിധിയെന്ന് പത്മജ പ്രതികരിച്ചു.
കേസിൽ അച്ഛന് നീതി ലഭിക്കുന്നതിന് കൂടെ നിന്ന് ചതിച്ച അഞ്ച് പേരുടെ പേരുകൾ വെളിപ്പെടുത്തുന്ന കാര്യത്തിൽ പാർട്ടിയുമായും സഹോദരൻ കെ മുരളീധരനുമായും ചർച്ച നടത്തുമെന്നും അതിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും പത്മജ വ്യക്തമാക്കി.