Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ സംഘിയല്ല .. പക്ഷെ...': കുറിപ്പ് വൈറലാകുന്നു

'ഞാൻ സംഘിയല്ല .. പക്ഷെ...': കുറിപ്പ് വൈറലാകുന്നു

'ഞാൻ സംഘിയല്ല .. പക്ഷെ...': കുറിപ്പ് വൈറലാകുന്നു
, തിങ്കള്‍, 26 നവം‌ബര്‍ 2018 (09:40 IST)
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വ്യത്യസ്‌തമായ പല നിലപാടുകളും സ്വീകരിച്ച സംഘപരിവാർ ശ്രമങ്ങളെ അനുകൂലിക്കുന്നവർ വായിക്കുന്നതിനായി രഞ്ജിത് ആന്റണി എന്നയാൾ എഴുതിയ ഫേസ്‌ബുക്ക് പോസ്‌റ്റ് വൈറലാകുന്നു. ‘ഞാന്‍ സംഘിയല്ല .. പക്ഷെ’ എന്ന് തുടങ്ങുന്ന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
 
ഫേ‌സ്ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
പ്രിയ "ഞാൻ സംഘിയല്ല .. പക്ഷെ" സഹോഗദരീ/സഹോദരൻമ്മാരെ,
 
ഈ ശബരിമല പ്രശ്നങ്ങൾ തുടങ്ങിയ അന്ന് തൊട്ട് ആലോചിക്കുന്നതാണ്. ഒരു പക്ഷെ കേരളത്തിലെ വേറൊരു പ്രധാന ക്ഷേത്രത്തെ സംബന്ധിച്ചായിരുന്നു ഈ വിധിയെങ്കിൽ ഇത്ര ഒച്ചപ്പാടുണ്ടാകുമായിരുന്നൊ ?. സംശയമാണ്. ചോറ്റാനിക്കരയൊ, ഏറ്റുമാനുർ ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനം സംബന്ധിച്ചാണെങ്കിൽ ഇത്തരം ഒരു വൈകാരികമായൊരു പ്രതികരണം ഉണ്ടാകുമായിരുന്നില്ല എന്നുറപ്പാണ്. ശബരിമല ഒരു തീർത്ഥാടകേന്ദ്രത്തേക്കാൾ ഉപരി പലരുടെയും കുട്ടിക്കാലത്തെ ഒരു നൊസ്റ്റാൾജിക് ഓർമ്മയും കൂടെയാണ്. ആ ഓർമ്മയെ എഡിറ്റ് ചെയ്യാൻ മൂന്നാമതൊരാൾ, അതും നോർത്തിൻഡ്യൻ ജഡ്ജിമാർ മാത്രമുള്ള ഒരു സുപ്രീം കോടതി ബഞ്ച്, ശ്രമിച്ചതിന്റെ വൈകാരിക പ്രകടനമാണ് ശബരിമല വിഷയം എന്നാണ് എന്റെ വിലയിരുത്തൽ.
 
ആ വൈകാരിക പ്രതികരണങ്ങളുടെ ആവശ്യമുണ്ടൊ എന്നുള്ളത് അവിടെ നിക്കട്ടെ. പക്ഷെ ഒരു ജനാധിപത്യത്തിൽ ഇത്തരത്തിലുള്ള അകാരണമായ വൈകാരിക പ്രകടനങ്ങളും പരാതികളും ശ്രവിക്കാനും നമുക്ക് ബാദ്ധ്യതയുണ്ട്. അതിനാൽ തുടക്കത്തിൽ; നാമജപം എന്ന നിരുദ്രപരമായ ഒരു സമരമുറയുമായി ഭക്തർ ഇറങ്ങിയപ്പോൾ, തമാശ തോന്നിയെങ്കിലും, ആ സമരത്തിനും ഈ ജനാധിപത്യത്തിൽ ഒരു സ്പേസ് ഉണ്ടെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്. ഇതിൽ രാഷ്ട്രീയമില്ല, മുല്ലപ്പൂ വിപ്ലവം പോലെ നേതൄത്വമില്ലാത്ത സംഘടിത ഘടനയൊന്നുമില്ലാത്ത ഭക്തരുടെ സമരം മാത്രമാണെന്ന പല സുഹൄത്തുക്കളുടെ വാദത്തോടും വിയോജിപ്പുകളോടെ സമരസപ്പെട്ടു.
 
ഈ സീനിലേയ്ക്കാണ് ബി.ജെ.പിയും, ആർ.എസ്.എസ്സും ഇതര സംഘപരിവാർ സംഘടനകളും ഇറങ്ങുന്നത്. അതു വരെ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്ത ടീമുകളാണെന്ന് ഓർക്കണം. പിന്നെ ഒരു രണ്ടാഴ്ചക്കാലത്തോളം പാവം ഭക്തരെ പൊട്ടരാക്കാൻ അവർ വിജയിച്ചു എന്നത് സത്യമാണ്. സത്രീകൾ വരെ നിലയ്ക്കലിൽ വണ്ടികൾ തടഞ്ഞ് പരിശോധന നടത്താൻ ഇവരുടെ ഒപ്പം കൂടിയെന്നത് തന്നെ ബി.ജെ.പി ആരംഭഘട്ടത്തിൽ വിജയിച്ചു എന്നതിന് തെളിവാണ്. ആദ്യം 1500 പേരുമൊക്കെയായി സന്നിധാനത്ത് എത്തിയവർ ഇന്നലെയും, മിനിഞ്ഞാന്നും നാലാം നാളുമൊക്കെ 70, 20 പേരൊക്കെയായി കുറഞ്ഞിട്ടുണ്ട്. ആളെ കിട്ടാതെ ഓരോ ദിവസത്തെ ക്വട്ടേഷൻ ജില്ല തോറുമുള്ള ഘടകങ്ങൾക്ക് വീതിച്ചു കൊടുക്കുന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. പോലീസിന്റെ അസാമാന്യ സംയമനവും ബി.ജെ.പി യെ ഞെട്ടിച്ചു. ഒരു വർഗ്ഗീയ കലാപത്തിന് തിരി കൊളുത്താമെന്ന ബി.ജെ.പിയുടെ ആഗ്രഹമാണ് നടക്കാതെ പോകുന്നത്.
 
ഇപ്പോൾ പോലീസു തടയുന്നതും, അറസ്റ്റിലാവുന്നതും കലാപമുണ്ടാക്കാൻ എത്തുന്ന ക്രിമിനിലകുളാണെന്ന് കേരളത്തിൽ ജനം ടി.വി കാണാത്ത അരിയാഹാരം കഴിക്കുന്നവർക്കൊക്കെ മനസ്സിലായിട്ടുണ്ട്. അല്ലാതെ സാദാ ഭക്തർക്ക് ശബരിമലയിൽ കയറാനൊ അയ്യപ്പനെ കാണാനൊ തൊഴാനൊ ബുദ്ധിമുട്ടുകളൊന്നുമില്ല എന്നത് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
 
എന്നാൽ ശബരിമലയിൽ പോലീസിന്റെ നര നായാട്ടാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം നിഷ്കളങ്കരുണ്ട്. ഇവരാണ്, "ഞാൻ സംഘിയല്ല ... പക്ഷെ" ഗ്രൂപ്. ഞാൻ മനസ്സിലാക്കിയടത്തോളം ഇവരുടെ അടിസ്ഥാന പ്രശ്നം ശബരിമലയിലെ സ്ത്രീ പ്രവേശനം ഒന്നുമല്ല. അവരെ നയിക്കുന്നത് രണ്ട് നുണകളാണ്. 1. ഹിന്ദുക്കൾ അമ്പലത്തിൽ നിക്ഷേപിക്കുന്ന സംഭാവന ഗവണ്മെന്റ് വഴി മാറ്റി ചിലവാക്കുന്നു. മറ്റ് മതസ്ഥരുടെ പെൻഷനുകൾ പോലും ഹിന്ദുവിന്റെ സംഭാവനയാണ് എന്ന് അവർ വിശ്വസിക്കുന്നു. 2. ഹിന്ദു സമൂഹത്തെ ഗവണ്മെന്റ് തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു. ഹിന്ദുക്കൾ കേരളത്തിൽ മൈനോറിറ്റി ആയതു കൊണ്ട് അവരുടെ ശബ്ദങ്ങൾ ആരും കേൾക്കുന്നില്ല.
 
ഈ നിഷ്കളങ്ക ഗ്രൂപ്പിനോടാണ് എനിക്ക് പറയാനുള്ളത്.
 
നിങ്ങൾ അംഗമായ എല്ലാ അമ്പലം, ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തു കടക്കുക. ജനം ടി.വി കാഴ്ച നിർത്തുക. ജനം ടി.വി യുടെ ലോഗൊ അടിച്ച മീമുകൾ കാണാതിരിക്കുക. ഒരു രണ്ട് മാസം കൊണ്ട് നിങ്ങൾക്ക് സത്യം ബോദ്ധ്യപ്പെടും. നിങ്ങൾ വിശ്വസിക്കുന്ന ഈ നുണകൾ പല പ്രാവശ്യം പല സന്ദർഭത്തിൽ രേഖാ മൂലം പൊളിച്ച ഒരു നുണകളാണ്. ഏകദേശം 10 കൊല്ലം മുന്നെ തന്നെ ഈ നുണകളുടെ അടിത്തറ ഇളകി തുടങ്ങിയിരുന്നു. ഈ നുണകൾ പ്രചരിപ്പിച്ചിരുന്ന ശശികല പോലും ഇപ്പോൾ ഒരു പ്രസംഗത്തിൽ പോലും ഈ നുണകൾ ആവർത്തിക്കുന്നില്ല. അവർക്ക് പോലും മടുത്തു. അപ്പഴും നിങ്ങൾ മാത്രം ഈ നുണകൾ ആവർത്തിക്കുന്നെങ്കിൽ ഇത്രകാലം ഗുഹകളിലൊ, കല്ലിനടിയിലൊ ആയിരുന്നു താമസം എന്ന് അനുമാനിക്കണ്ടി വരും.
 
അമ്പലം ഫാമിലി ഗ്രൂപ്പുകളിൽ നിന്ന് പുറത്തിറങ്ങി ജനം ടി.വി കാഴ്ചയും നിർത്തിയതിനു ശേഷം ചുറ്റും നോക്കുക. ഈ ശബരിമല പ്രശ്നത്തെ ഗവണ്മെന്റ് നേരിട്ട രീതികൾ കൄത്യമായി അപഗ്രഥിക്കുക. ഒരു കാര്യം ഉടനെ മനസ്സിലാകും. നിങ്ങൾ വിശ്വസിക്കുന്നത് പോലെ പ്രകോപനപരമായ പ്രസ്താവനകളൊ, ഹിന്ദുവിനെ ഒറ്റപ്പെടുത്തുന്ന ഒരു വാക്കൊ പ്രവൄത്തിയൊ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മറിച്ച് ജില്ല തിരിച്ച് വിശദീകരണ യോഗങ്ങളും, പഠനങ്ങളും സിമ്പോസിയങ്ങളും ഒരുക്കിയാണ് നിങ്ങളുടെ നുണകളെ നേരിട്ടത്. നവോത്ഥാന ചരിത്രത്തെയും, കേരള ചരിത്രത്തെയും പുനർവായിക്കുകയും, പുനർ ചിന്തനത്തിന് വിധേയമാക്കുകയും ചെയ്യുന്ന പഠന രീതികളാണ് ഗവണ്മെന്റ് അവലംബിച്ചത്. നവോത്ഥാന മൂവ്മെന്റിന്റെ വെളിച്ചത്തിൽ കേരള ചരിത്രം പഠിപ്പിക്കാനുള്ള ഒരു ലേണിങ് ഓപ്പർച്ച്യൂണിറ്റി ആയാണ് ഗവണ്മെന്റ് ഈ സമരം കണ്ടത്.
 
അറിയാം, ഇത്തരം ഒരു തുറന്ന് സമീപനത്തിന് മനസ്സൊരുക്കാൻ നിങ്ങൾ ശരിക്കും ബുദ്ധിമുട്ടും. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്കും അറിവിന്റെ ഒരു തുറവാണ് ഈ അവസരം നൽകിയത്. ഇളംകുളം എഴുതിയ കേരള ചരിത്രം (എന്ന ഫിക്ഷൻ) പഠിച്ച് പ്രായപൂർത്തിയായവർക്ക് കേരളത്തിന്റെ സമീപകാല ചരിത്രം നവോത്ഥാന പ്രസ്ഥാനത്തിന്റെ പുതിയ കണ്ണുകളിലൂടെ അറിയാൻ പറ്റി. പലരും വിസ്മരിച്ചിരുരന്ന കേരള ചരിത്രത്തിലെ ദീപ്തമായ മുഹൂർത്തങ്ങളായ ക്ഷേത്ര പ്രവേശന വിളംബരവും, വൈക്കം സത്യാഗ്രഹവും, ചാന്നാർ ലഹളയും, പഞ്ചമിയുടെ സ്കൂൾ പ്രവേനവുമൊക്കെ ശബരിമല വിഷയത്തിന്റെ കോണ്ടക്സ്റ്റിൽ അവർ മനസ്സിലാക്കി. ഒരു പക്ഷെ ചരിത്രത്തിൽ ഈ മുഹൂർത്തങ്ങളിലൂടെ സഞ്ചരിച്ചവരുടെ അതേ വികാരത്തോടെ റിലേറ്റ് ചെയ്യാൻ ഇവർക്ക് പറ്റി. ഇതോടൊപ്പം, കേരളത്തിലെ ബുദ്ധി ജീവി സർക്കിളിൽ മാത്രം അറിയപ്പെട്ടിരുന്ന സുനിൽ ഇളയടവും, സണ്ണി കപിക്കാടും, ശ്രീ ചിത്രനും ഒക്കെ ഇന്ന് സാധാരണക്കാർ ശ്രദ്ധിക്കുന്ന താരങ്ങളുമായി മാറി. സുനിൽ മാഷിന്റെ ഒരു വീഡിയോയ്ക്ക് രണ്ട് ദിവസം കൊണ്ട് ലഭിച്ചത് 1.2 മില്യണ് വ്യൂസ് ആണ്. അതിൽ ഒരു പത്തു ശതമാനം പേരെങ്കിലും ഈ വിഷയങ്ങൾ മനസ്സിലാക്കിയിരിക്കും എന്നാണ് എന്റെ ഒരു അനുമാനം.
 
പറഞ്ഞ് വന്നത്, പ്രിയ "ഞാൻ സംഘിയല്ല .. പക്ഷെ" സഹോദരീ/സഹോദരൻമ്മാരെ, കേരളം നിങ്ങളെ കടന്ന് കുറച്ചൂടെ വർഷങ്ങൾ ഈ രണ്ട് മാസം കൊണ്ട് സഞ്ചരിച്ചു കഴിഞ്ഞു. ഇനിയെങ്കിലും നിങ്ങൾ വിശ്വസിക്കുന്ന നുണകളിൽ നിന്ന് രക്ഷപെട്ടില്ലെങ്കിൽ പുതിയ കേരളത്തോടൊപ്പം എത്താൻ അനേക കാതം ഓടണ്ടി വരും.
 
നന്ദി
രഞ്ജിത് ആന്റണി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു, ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജി കൈമാറി; പകരക്കാരനായെത്തുന്ന ചിറ്റൂർ എംഎൽഎയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ഉടന്‍