Publish Date: Wed, 26 Feb 2020 (13:35 IST)
Updated Date: Wed, 26 Feb 2020 (13:45 IST)
50 ദിവസവും കഴിഞ്ഞ് മുന്നേറുകയാണ് ബിഗ് ബോസ് സീസൺ 2. കഴിഞ്ഞ ദിവസത്തെ ഡെയ്‌ലി ടാസ്കിനിടയിൽ പാഷാണം ഷാജി നടത്തിയ ഒരു പരാമർശമാണ് ഹൌസിനു പുറത്തുള്ളവർ ചർച്ച ചെയ്യുന്നത്. ‘കാണാപ്പൊന്ന്' എന്നാണ് എട്ടാം ആഴ്ചയിലെ വീക്ക്‌ലി ടാസ്‌കിന്റെ പേര്. ബിഗ് ബോസ് വീട് സ്വര്‍ണ മാഫിയയെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അധോലോകം അടക്കി വാഴുന്ന മാഫിയ ടീം ആയി മാറിയ ടീം അംഗങ്ങൾ തങ്ങൾ ആരാണെന്ന് വ്യക്തമായി പറയുക എന്നതായിരുന്നു ടാസ്ക്.
സാങ്കൽപ്പിക കഥാപാത്രമായി മാറി അധോലോകത്തിലെ മാഫിയ ആവുക എന്നതായിരുന്നു ടാസ്ക്. ഒറ്റവെട്ട് ഓമന, ഒറ്റപ്പൊട്ട് തങ്കമ്മ എന്നായിരുന്നു അഭിരാമിയും അമൃതയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര്. തങ്ങൾ ആരാണെന്ന് ഭീഷണി സ്വരത്തിൽ ഇരുവരും പറഞ്ഞു. എന്നാൽ, പിന്നാലെ എത്തിയ ഷാജി ഇവരെ കുറിച്ച് നടത്തിയ പരാമർശം വളരെ മോശമായി പോയിരുന്നു.
‘ഞാനല്ലാതെ ഇനി ഇവിടെ ആര് സംസാരിച്ചാലും അവർ കുരങ്ങനുണ്ടായത്. ഒറ്റവെട്ട് തങ്കമ്മ, ഒറ്റവെട്ട് ഓമന. ഇത് രണ്ടും ഞാൻ കേരളത്തിൽ വരുമ്പോൾ എന്റെ സെറ്റപ്പാ. ഞാൻ വലിയ ഹോട്ടലുകളിൽ ഒന്നും റൂമെടുക്കാറില്ല, ചെന്ന് കഴിഞ്ഞാൽ ഒരു ദിവസം ഒറ്റവെട്ട് ഓമനയുടെ കൂടെയും ഒറ്റപ്പൊട്ട് തങ്കമ്മയുടെ കൂടെയും ആണ്. അങ്ങോട്ട് ഇങ്ങോട്ടും മാറി മാറി കിടക്കും. എന്നെ കിട്ടാൻ വേണ്ടി ഇവർ തമ്മിൽ അടിയാകും.‘ - എന്നായിരുന്നു പാഷാണം ഷാജി പറഞ്ഞത്.
ഇത് കേട്ട് ഏറ്റവും ഉറക്കെ ആർത്തുചിരിച്ചത് സ്ത്രീപക്ഷ വാദികളായ ജസ്‍ലയും അലസാന്‍ഡ്രയും രഘുവുമാണ്. ഹൌസിലെ മറ്റുള്ളവരും ചിരിച്ചു. ഇത് കേട്ട് സഹോദരിമാരുടെ മുഖം വാടിയെങ്കിലും അവരൊന്നും പറഞ്ഞില്ല. ഇത്തരം പരാമർശങ്ങളെല്ലാം വെറും തമാശ ആയി എടുക്കുന്ന വിദ്യാഭ്യാസ യോഗ്യരെ കാണുമ്പോൾ പുശ്ചം തോന്നുന്നു.
ഇന്നലെ ഈ സംഭവം കഴിഞ്ഞ ശേഷം അഭിരാമിയും അമൃതയും രജിത്തിനോട് പരാതി പറയുന്നു, രജിത്ത് അത് സുജോയുമായി ചർച്ച ചെയ്യുന്നു. ഷാജി പറഞ്ഞ കമന്റ് വെറും ലോ ക്ലാസ്സായി പോയെന്ന് രജിത് സുജോയോട് പറഞ്ഞു. തനിക്കും അങ്ങനെ തന്നെയാണ് തോന്നിയതെന്നായിരുന്നു സുജോ നൽകിയ മറുപടി. സ്ത്രീ ശാക്തീകരണത്തിനു ഊന്നൽ നൽകുന്ന ജസ്ല പോലും സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം പ്രസ്താവനയെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നത് വളരെ മോശമായി പോയി.
രജിതിനും സുജോയ്ക്കും തോന്നിയ ‘ശരിയല്ലായ്മ’ പോലും അവിടെ കൂടിയിരുന്ന മറ്റ് സ്ത്രീ രത്നങ്ങൾക്ക് തോന്നിയില്ല എന്നതും ആശ്ചര്യപ്പെടുത്തുന്നു. അമൃത-അഭിരാമി സഹോദരിമാരെ ഏറ്റവും വൃത്തി കെട്ട രീതിയിലാണ് ഷാജി അപമാനിച്ചതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഷാജിയുടെ ഈ പരാമർശം ഗെയിമിനു വേണ്ടി ഉള്ളതാണെങ്കിലും ഇത്രയും മോശം രീതിയിൽ രണ്ട് സ്ത്രീകളെ കുറിച്ച് സംസാരിക്കാൻ പാടില്ലായിരുന്നുവെന്നും ഇക്കാര്യം ഞായറാഴ്ച മോഹൻലാൽ ചോദിക്കണമെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചിപ്പി പീലിപ്പോസ്
Publish Date: Wed, 26 Feb 2020 (13:35 IST)
Updated Date: Wed, 26 Feb 2020 (13:45 IST)