എന്താണ് വിനായക ചതുർത്ഥി? ഇതിന് പിന്നിലെ വിശ്വാസമെന്ത്?
എന്താണ് വിനായക ചതുർത്ഥി? ഇതിന് പിന്നിലെ വിശ്വാസമെന്ത്?
Publish Date: Sat, 08 Sep 2018 (18:19 IST)
Updated Date: Sat, 08 Sep 2018 (18:22 IST)
ഭാദ്രപാദമാസത്തിലെ പൗര്‍ണ്ണമിക്ക് ശേഷം വരുന്ന നാലാംദിവസമാണ് വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നത്. എല്ലായിടങ്ങളിലും ഇത് ആഘോഷമാക്കാറുണ്ട്. ഏതൊരു കാര്യസാദ്ധ്യത്തിനും വിഘ്നശാന്തിക്കും വിനായക പ്രീതി വേണമെന്ന വിശ്വാസം ഭാരതീയരില്‍ ജാതിമത വ്യത്യാസമില്ലാതെ ഉള്ളതാണ്.
വിഘനേശ്വരന് പല മൂര്‍ത്തി ഭേദങ്ങളുണ്ട്. വിനായകന്‍, ഗണേശന്‍, പിള്ളയാർ, ഗജാനനന്‍, മൂഷികവാഹനന്‍, മോദകപ്രിയന്‍ തുടങ്ങി അനേകം നാമങ്ങളാല്‍ പൂജിതനാണ് വിനായകന്‍. വിനായകചതുര്‍ത്ഥി ദിവസം വീടുകളില്‍ ഗണേശയന്ത്രം വരയ്ക്കുന്നു. വളരെ നാളത്തെ ശ്രമങ്ങളുടെ ഫലമായി വലിയ പ്രതിമയുണ്ടാക്കി പൂജിക്കുന്നു. സകല അലങ്കാരങ്ങളോടും കൂടിയാണ് വിനായകനെ പൂജിക്കുന്നത്.
പട്ടുകുടയും പലഹാരങ്ങളും ഭജനയും ആത്മാര്‍ത്ഥമായ ഭക്തിയും വിനായകന് സമര്‍പ്പിക്കുന്നു. വിഘ്നേശ്വരന് ഏറ്റവും പ്രിയങ്കരമായ മോദകം, അട, ശര്‍ക്കര പൊങ്കൽ, ഉണ്ണിയപ്പം, എല്ലാം നിവേദിക്കുന്നു. കറുകമാല ചാര്‍ത്തി, പതിനാറ് ഉപചാരങ്ങള്‍ നല്‍കി, വിപുലമായി പൂജിക്കുന്നു. അതിന് ശേഷം ആഘോഷത്തോടെ വിനായക വിഗ്രഹത്തെ അടുത്തുള്ള നദിയിലോ, സമുദ്രത്തിലോ നിമ്മര്‍ജ്ഞനം ചെയ്യുന്നു.
ചതുര്‍ത്ഥിയുടെ കഥ
അതി സുന്ദരമായി നൃത്തം ചെയ്യുന്ന ദേവനാണ് ഗണപതി. ഒരിക്കല്‍ ഗണപതിയുടെ നൃത്തംകാണാന്‍ ശ്രീപരമേശ്വരനും ശ്രീപാര്‍വ്വതിക്കും ആഗ്രഹമുണ്ടായി. ഈ ആഗ്രഹ സഫലീകരണത്തിനായി ഗണപതി നൃത്തം ചെയ്തു. അതില്‍ സംപ്രീതരായ മാതാപിതാക്കള്‍ ഗജാനന് ഏറ്റവും പ്രിയപ്പെട്ട മോദകമുണ്ടാക്കിക്കൊടുത്തു.
വയറ് നിറയെ മോദകം കഴിച്ച് സന്തുഷ്ടനായിത്തീര്‍ന്ന ഗണപതി ത്രിസന്ധ്യാ സമയത്ത് കൈലാസത്തിലൂടെ യാത്ര ചെയ്തു. പെട്ടെന്ന് കഴിച്ച മോദകം മുഴുവന്‍ പുറത്തു ചാടി. ഇതു കണ്ട് വിഷണ്ണനായി ഗണപതി ആരും കണ്ടില്ലെന്നുറപ്പ് വരുത്തി. മോദകയുണ്ടകള്‍ തിരിച്ച് വയറിലേക്ക് തന്നെ തളളി.
ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ചന്ദ്രന്‍ ഈ വിചിത്ര ദൃശ്യം കണ്ട് പൊട്ടിച്ചിരിച്ചു. പരിഹാസച്ചിരി കേട്ട് ക്രൂദ്ധനായിത്തീര്‍ന്ന ഗണപതി 'എനിക്ക് സന്തോഷകരമായ ദിവസം എന്നെ കളിയാക്കിയതിനാല്‍ ഈ ദിവസം നിന്നെക്കാണുന്ന ആളുകൾക്ക് അപവാദം കേള്‍ക്കാനിടവരട്ടെ'യെന്ന് ശപിച്ചു. അതിനാലാണ് വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ലെന്ന് വിശ്വസമുണ്ടായത്.