Publish Date: Sat, 01 Feb 2020 (15:58 IST)
Updated Date: Sat, 01 Feb 2020 (16:02 IST)
ലോകത്ത് ക്യാന്‍സര്‍ വലിയ ഒരു ശതമാനം ആളുകളുടെ മരണത്തിന് കാരണമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാന്‍സറിന്‍റെ വിവിധ വകഭേദങ്ങള്‍ ബാധിച്ച് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ശ്വാസകോശാര്‍ബുദമാണ് കൂടുതല്‍ പേരില്‍ കണ്ടുവരുന്നത്. ഇതിന്‍റെ ഒരു പ്രധാന കാരണം പുകവലി തന്നെയാണ്. ശ്വാസകോശാര്‍ബുദം വരാതിരിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക. പുകവലിയുണ്ടെങ്കില്‍ അത് പൂര്‍ണമായും ഉപേക്ഷിക്കുക.
ഏറ്റവും കൂടുതല്‍ പേരില്‍ ബാധിക്കുന്ന ക്യാന്‍സര്‍ വകഭേദങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് സ്‌തനാര്‍ബുദമാണ്. സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും പുരുഷന്‍മാര്‍ക്കും സ്‌തനാര്‍ബുദം ബാധിക്കാനുള്ള സാധ്യതകള്‍ കൂടുതലായുണ്ട്. കോളോറെക്റ്റൽ ക്യാന്‍സറാണ് ഭൂരിപക്ഷം ആളുകളിലും കണ്ടെത്തിയിട്ടുള്ള മറ്റൊരു വകഭേദം. മാംസം, ധാന്യങ്ങള്‍, കൂടുതലായി കലോറി അടങ്ങിയ ബിവറേജുകള്‍ എന്നിവയുടെ അമിതമായ ഉപയോഗമാണ് കോളോറെക്റ്റല്‍ ക്യാന്‍സറിന്‍റെ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.
ആമാശയത്തെയും കരളിനെയും ഗര്‍ഭാശയത്തെയും അന്നനാളത്തെയും പ്രോസ്ട്രേറ്റിനെയും പാന്‍ക്രിയാസിനെയും അണ്ഡാശയത്തെയും വൃക്കകളെയും ത്വക്കിനെയും നാഡീവ്യവസ്ഥയെയുമെല്ലാം ബാധിക്കുന്ന ക്യാന്‍സര്‍ മനുഷ്യരെ ഏറ്റവും ഭയപ്പെടുത്തുന്ന രോഗാവസ്ഥകള്‍ സൃഷ്ടിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ലോക ക്യാന്‍സര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷത്തോടെ ആഗോള അര്‍ബുദനിരക്കില്‍ അമ്പത് ശതമാനത്തോളം വര്‍ദ്ധനവ് രേക്ഷപ്പെടുത്തിയേക്കാം. ഇതിന് കാരണമായി പറയുന്നത് ജീവിതശൈലിയിലെ വ്യത്യാസങ്ങളും പ്രായാധിക്യമായവരുടെ എണ്ണത്തില്‍ സംഭവിച്ച വര്‍ദ്ധനവുമാണ്.