'ജയലളിതയുണ്ടായിരുന്നെങ്കില്‍ ഇത് അനുവദിക്കില്ലായിരുന്നു, പളനിസ്വാമിയെയോര്‍ത്ത് ലജ്ജിക്കുന്നു';പൗരത്വ ഭേദഗതി ബില്ലിനെതിരെ സിദ്ധാർത്ഥ്
എടപ്പാടി പളനിസ്വാമിയെയോർത്ത് ലജ്ജിക്കുന്നതായും ജയലളിത ഉണ്ടായിരുന്നുവെങ്കിൽ ബില്ലിനെ ഒരിക്കലും പിന്തുണക്കില്ലായിരുന്നെന്നും അവർ പറഞ്ഞു.
Publish Date: Tue, 10 Dec 2019 (13:56 IST)
Updated Date: Tue, 10 Dec 2019 (14:04 IST)
പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച എഐഎഡിഎംകെയെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ധാർത്ഥ്. എടപ്പാടി പളനിസ്വാമിയെയോർത്ത് ലജ്ജിക്കുന്നതായും ജയലളിത ഉണ്ടായിരുന്നുവെങ്കിൽ ബില്ലിനെ ഒരിക്കലും പിന്തുണക്കില്ലായിരുന്നെന്നും അവർ പറഞ്ഞു. ജയലളിതയുടെ അഭാവത്തിൽ എഐഎഡിഎംകെ പാർട്ടിയുടെ ധാർമ്മികത നശിപ്പിച്ചെന്നും സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.
ഇന്നലെ ലോക് സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെ എഐഎഡിഎംകെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിദ്ധാർത്ഥിന്‍റെ വിമർശനങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന വിഭാഗമായ ശ്രീലങ്കൻ തമിഴരെ പൗരത്വ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്താത്തപ്പോഴും ജയലളിതയുടെ പാർട്ടിയായ എഐഎഡിഎംകെയും പളനിസ്വാമിയും ബില്ലിനെ പിന്തുണക്കുന്ന രീതിയിൽ അടിമകളായി മാറിയെന്നത് ചിന്തിക്കാൻ കഴിയുന്നില്ല.' സിദ്ധാർത്ഥ് പറയുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക് സഭയിൽ അവതരിപ്പിച്ച ബില്ലിന് 311 അംഗങ്ങളുടെ പിന്തുണ ലഭിച്ചപ്പോള്‍ 80 അംഗങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. മതത്തിന്‍റെ പേരിൽ വ്യത്യാസം പാടില്ലെന്ന് പ്രതിപക്ഷം നൽകിയ ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു.