Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സിനിമ കണ്ടോണ്ടിരിക്കുമ്പോള്‍ മോന്തക്കിട്ട് തൊഴിക്കാന്‍ തോന്നി'; പക്ഷേ, താനൊരു പാവമാണെന്ന് നായാട്ടിലെ വില്ലൻ ദിനീഷ്

'സിനിമ കണ്ടോണ്ടിരിക്കുമ്പോള്‍ മോന്തക്കിട്ട് തൊഴിക്കാന്‍ തോന്നി'; പക്ഷേ, താനൊരു പാവമാണെന്ന് നായാട്ടിലെ വില്ലൻ ദിനീഷ്
, ബുധന്‍, 12 മെയ് 2021 (16:38 IST)
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിലെ അഭിനയത്തിനു പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ദിനീഷ് ആലപ്പിയെന്ന ചെറുപ്പക്കാരന്‍. കുറച്ച് സീനുകളില്‍ മാത്രമേ ഉള്ളൂവെങ്കിലും ദിനീഷിന്റെ പ്രകടനം പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ദിനീഷും പൊലീസ് ഉദ്യോഗസ്ഥരായ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ കഥാപാത്രങ്ങളും തമ്മിലുണ്ടാകുന്ന സംഘര്‍ഷമാണ് നായാട്ട് എന്ന സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രേക്ഷകരില്‍ നിന്നു കിട്ടുന്ന സ്‌നേഹത്തിനും പ്രശംസയ്ക്കും ഏറെ നന്ദിയുണ്ടെന്ന് ദിനീഷ് ആലപ്പി വെബ് ദുനിയ മലയാളത്തോട് പറഞ്ഞു. ദിനീഷുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം: 
 
മോന്തക്കിട്ട് തൊഴിച്ചാലും സന്തോഷമേയുള്ളൂ!
 
കുറച്ച് സീനേ ഉള്ളൂവെങ്കിലും അത് നന്നായി ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷമുണ്ട്. സിനിമ കണ്ടോണ്ടിരിക്കുമ്പോള്‍ എന്റെ മോന്തക്കിട്ട് തൊഴിക്കാന്‍ തോന്നിയെന്നാണ് എല്ലാവരും പറയുന്നത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. കഥാപാത്രത്തെ നന്നായി ചെയ്തതുകൊണ്ട് ആണല്ലോ ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നത്. എനിക്ക് കഴിഞ്ഞ ദിവസം ഒരു മെസേജ് വന്നു, 'ഞാനും അമ്മയും ഒരുമിച്ചാണ് സിനിമ കണ്ടത്. ചേട്ടന്റെ റോള്‍ കണ്ടപ്പോള്‍ ആ ചെക്കനിട്ട് രണ്ട് പൊട്ടിക്കണം എന്നാണ് അമ്മ പറഞ്ഞത്,' ഇതായിരുന്നു ഒരു പയ്യന്‍ അയച്ച മെസേജ്. പ്രേക്ഷകര്‍ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല! 
 
ഓഡിഷനിലൂടെ നായാട്ടിലേക്ക്
 
മേജര്‍ രവി ചിത്രം 1971, ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ ഒരു ചെറിയ വേഷം നേരത്തെ ചെയ്തിട്ടുണ്ട്. പട്ടാളക്കാരനായാണ് അതില്‍ അഭിനയിച്ചത്. ഡയലോഗ് ഒന്നും ഇല്ലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഓഡിഷനിലൂടെയാണ് നായാട്ടിലേക്ക് എത്തിയത്. ഓഡിഷനില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചു. ഓഡിഷനുശേഷം പിന്നീട് മാര്‍ട്ടിന്‍ പ്രക്കാട്ട് സാര്‍ വിളിക്കുകയായിരുന്നു 
 
ശരിക്കും പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടുണ്ടോ?
 
അയ്യോ ഇല്ലാ ! (ചിരിക്കുന്നു) അങ്ങനെയുള്ള അനുഭവമൊന്നും മുന്‍പ് ഇല്ല. വല്ലപ്പോഴും ബൈക്കില്‍ പോകുമ്പോള്‍ പൊലീസ് ചെക്കിങ് ഒക്കെ കിട്ടാറുണ്ട്.
 
മാര്‍ട്ടിന്‍ പ്രക്കാട്ട് സാറിന് നന്ദി, ജോജു ചേട്ടനും ചാക്കോച്ചനും സഹോദരങ്ങളെ പോലെ 
 
വളരെ നല്ല പിന്തുണയാണ് മാര്‍ട്ടിന്‍ സാറില്‍ നിന്നു ലഭിച്ചത്. തുടക്കകാരന്‍ ആയതിനാല്‍ സാറിന്റെ പിന്തുണ ഒരുപാട് ഗുണം ചെയ്തു. എല്ലാ കാര്യങ്ങളും സാറ് പറഞ്ഞുതന്നു. എത്രയോ വലിയ കലാകാരനാണ് അദ്ദേഹം. കൂടെയുള്ളവര്‍ക്കെല്ലാം അദ്ദേഹം വളരെ നല്ല സുഹൃത്തിനെ പോലെയാണ്. 
webdunia
നായാട്ട് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം ദിനീഷ്

 
ജോജു ചേട്ടനും ചാക്കോച്ചനും വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. എല്ലാ കാര്യങ്ങള്‍ക്കും ഒരു സഹോദരനെ പോലെ ഒപ്പമുണ്ടായിരുന്നു. സെറ്റില്‍ ഒന്നിച്ചിരിക്കുമ്പോള്‍ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞിരുന്നു. എന്റെ കഥാപാത്രം വളരെ നന്നായിട്ടുണ്ടെന്ന് നിമിഷയും പറയാറുണ്ട്. 
 
പേരിനൊപ്പം 'ആലപ്പി'
 
ബിരുദം പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളാല്‍ ബി.കോം രണ്ടാം വര്‍ഷം പഠനം നിര്‍ത്തി. പിന്നീട് ജോലിക്ക് ഇറങ്ങി. ആലപ്പുഴയില്‍ ആയതിനാല്‍ ടൂറിസമൊക്കെ ലക്ഷ്യമിട്ടാണ് ഞാന്‍ ഇറങ്ങിയത്. ഹൗസ് ബോട്ടിങ്ങും മറ്റ് ടൂറിസം പരിപാടികളൊക്കെയായാണ് നടന്നിരുന്നത്. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി എന്നിട്ടത്. കൊറോണ വന്നതോടെ ബിസിനസ് വലിയ രീതിയില്‍ ഇടിഞ്ഞു. 
 
നെഞ്ചില്‍ സിനിമ മാത്രം
 
എന്നും സിനിമ മാത്രമായിരുന്നു നെഞ്ചില്‍. ഓഡിഷനുകള്‍ക്കൊക്കെ പോകാന്‍ വേണ്ടിയാണ് ടൂറിസം മേഖലയില്‍ ജോലി തിരഞ്ഞെടുത്തത്. മറ്റ് ജോലികള്‍ വല്ലതും ആണെങ്കില്‍ നമുക്ക് തോന്നുന്ന പോലെ ഓഡിഷനൊന്നും പോകാന്‍ പറ്റില്ല. സിനിമയെ അത്ര സ്‌നേഹിക്കുന്നുണ്ട്. ഇനിയും അവസരങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നായാട്ടിലെ വേ,ം കണ്ട് പലരും എന്നെ വിളിച്ചിരുന്നു. ഇനിയും ഇതുപോലെ നല്ല കഥാപാത്രങ്ങള്‍ കിട്ടുമെന്നൊക്കെ പറഞ്ഞു. വളരെ സന്തോഷം തോന്നുന്നുണ്ട്. 
 
ദിനീഷിന്റെ കുടുംബം

ആലപ്പുഴ ആമീന്‍വേലിയില്‍ പൊന്നപ്പന്റെയും രാജമ്മയുടെയും മൂന്നാമത്തെ മകനാണ് ദിനീഷ്. ഒരു സഹോദരനും സഹോദരിയുമുണ്ട്. ദിനീഷിന്റെ സിനിമാമോഹങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് വീട്ടുകാര്‍ നല്‍കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോയ്‌സ് ക്ലിപ്പ് അയച്ചത് ബാല തന്നെ, പുറത്താണെന്ന് പറഞ്ഞാല്‍ വേറൊരാളുടെ കൂടെ എന്നല്ല അര്‍ത്ഥം!; പൊട്ടിത്തെറിച്ച് അമൃത സുരേഷ്