ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടെ സനം തേരി കസം എന്ന ചിത്രവും അതിലെ താരങ്ങൾ തമ്മിലുള്ള വാക്പോരും ചർച്ചയാകുന്നു. രണ്ടാം ഭാഗത്തിൽ നിന്നും പാക് താരം മാവ്‌റ ഹോക്കെയ്‌നെ ഒഴിവാക്കിയതായി അണിയറപ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിൽ മാവ്‌റ അഭിനയിക്കുകയാണെങ്കിൽ നായകനായ താൻ സിനിമയിൽ നിന്നും പിന്മാറും എന്ന് ഹർഷവർദ്ധൻ റാണെ ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ ഒഴിവാക്കിയതായി നിർമാതാക്കൾ അറിയിച്ചത്.
പഹൽഗാം ആക്രമണത്തിന് ശേഷം, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ അപലപിച്ചു കൊണ്ടുള്ള മാവ്‌റയുടെ പോസ്റ്റിന് മറുപടിയായാണ് ഹർഷവർദ്ധൻ പ്രതികരിച്ചത്. ഇന്ത്യയുടെത് ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു എന്നായിരുന്നു മാവ്‌റയുടെ ആരോപണം.
'എല്ലാവർക്കും സ്‌ഫോടന ശബ്ദങ്ങൾ കേൾക്കാമായിരുന്നു. ഭീരുത്വം നിറഞ്ഞ ഈ ആക്രമണത്തിൽ എന്റെ രാജ്യത്തെ കുഞ്ഞുങ്ങൾ മരിച്ചു, നിരപരാധികളുടെ ജീവൻ നഷ്ടമായി. ഞങ്ങളുടെ സേനയുടെ പ്രത്യാക്രമണം നിങ്ങളുടെ രാജ്യത്ത് പരിഭ്രമം സൃഷ്ടിച്ച് കാണും', എന്നായിരുന്നു ഓപ്പറേഷൻ സിന്ദൂറിനെതിരെ മാവ്‌റയുടെ പ്രതികരണം.
സനം തേരി കസം 2വിൽ നിന്നും പിന്മാറും എന്ന ഹർഷവർദ്ധന്റെ തീരുമാനത്തെ പിആർ തന്ത്രം എന്നാണ് മാവ്‌റ വിശേഷിപ്പിച്ചത്. 'സാമാന്യബുദ്ധി ഉണ്ടാവുമെന്ന് ഞാൻ കരുതിയിരുന്ന ഒരാൾ ഗാഢനിദ്രയിൽ നിന്നും ഒരു പിആർ തന്ത്രവുമായി ഉയർത്തെഴുന്നേറ്റിട്ടുണ്ട്. നമ്മുടെ രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുമ്പോൾ ഇങ്ങനെയാണോ നിങ്ങൾ ചെയ്യണ്ടത്? ശ്രദ്ധ നേടാനുള്ള പിആർ തന്ത്രം. എന്തൊരു കഷ്ടം', എന്നാണ് മാവ്‌റ കുറിച്ചത്.
ഇതിനോട് ഹർഷവർദ്ധൻ പ്രതികരിച്ചിട്ടുമുണ്ട്. 'ഇതൊരു വ്യക്തിപരമായ ആക്രമണം പോലെയാണ് തോന്നിയത്. അത്തരം ശ്രമങ്ങളെ അവഗണിക്കാൻ ഭാഗ്യവശാൽ എനിക്ക് സാധിക്കും. പക്ഷെ എന്റെ രാജ്യത്തിന്റെ അന്തസിന് എതിരെയുള്ള ആക്രമണത്തെ അവഗണിക്കാൻ സാധിക്കില്ല. ഒരു ഇന്ത്യൻ കർഷകൻ തന്റെ വിളകളിൽ നിന്നും ആവശ്യമില്ലാത്ത കളകളെ പറിച്ചെടുത്ത് കളയും, അതിനെ കള നിയന്ത്രണം എന്നാണ് പറയുന്നത്. അതിന് കർഷകന് ഒരു പിആർ ടീം വേണ്ട, കോമൺ സെൻസ് മതി. സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്നും മാറാൻ ഞാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്റെ രാജ്യത്തിന്റെ പ്രവർത്തനങ്ങളെ ഭീരുത്വം എന്ന് വിളിക്കുന്നവർക്കൊപ്പം പ്രവർത്തിക്കാതിരിക്കാൻ എനിക്ക് പൂർണ്ണ അവകാശമുണ്ട്.
അവളുടെ വാക്കുകളിൽ വളരെയധികം വെറുപ്പും വ്യക്തിപരമായ പരാമർശങ്ങളുമുണ്ട്. ഞാൻ അവരുടെ പേര് പരാമർശിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല. ഒരു സ്ത്രീയെന്ന നിലയിൽ അവരുടെ അന്തസിനെ ആക്രമിച്ചിട്ടില്ല. ആ നിലവാരം നിലനിർത്താൻ ആഗ്രഹിക്കുന്നു', എന്നാണ് ഹർഷവർദ്ധൻ പറയുന്നത്.