'അങ്ങനെയുള്ളവരെ തട്ടിക്കളയണം, അതാണ് ഞാനും ചെയ്തത്'; സിനിമയേക്കാള്‍ വയലന്‍സ് സമൂഹത്തിലെന്ന് ജോജു
സിനിമയിലെ വയലന്‍സ് കൂടി വരുന്നു എന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു നടൻ.
സിനിമയിൽ കാണിക്കുന്നതിനേക്കാൾ വയലന്‍സ് സമൂഹത്തിലുണ്ടെന്ന് നടന്‍ ജോജു ജോര്‍ജ്. സമൂഹത്തില്‍ പൊലീസിനോടുള്ള ബഹുമാനം കുറഞ്ഞുവെന്നും താരം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കവെ പറഞ്ഞു. സിനിമയിലെ വയലന്‍സ് കൂടി വരുന്നു എന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു നടൻ. ക്രൈം റേറ്റ് കൂടുകയാണ്. ചെറുപ്പക്കാര്‍ മുഴുവന്‍ വേറെ രീതിയിലേക്ക് പോവുകയും അതിനെ അഡ്രസ് ചെയ്യണമെന്നും താരം പറയുന്നുണ്ട്.
'അത് ബോറടിച്ചിട്ട് പറയുന്നതാണ്. മാറ്റിക്കൊടുത്താല്‍ പ്രശ്‌നമില്ല. ആളുകള്‍ ആസ്വദിച്ചോളും. അതിലും വലിയ കാര്യങ്ങളല്ലേ സമൂഹത്തില്‍ നടക്കുന്നത്. ഞാന്‍ ഈ സിനിമ ചിന്തിക്കാനുള്ള കാരണം പുറത്ത് നടക്കുന്ന കാര്യങ്ങളാണ്. ഡാറ്റ കേള്‍ക്കുമ്പോള്‍ പേടിയാകും. എന്റെ വീടിന്റെ അടുത്ത് ആറ് വയസുകാരന്‍ കൊച്ചിനെ ഒരുത്തന്‍ ചവിട്ടിക്കൊന്നു. ആ കൊച്ച് വെള്ളത്തില്‍ നിന്നും കയറി വന്നപ്പോള്‍ വീണ്ടും ചവിട്ടിത്താഴ്ത്തി. ഞാന്‍ കൊച്ചിന്റെ അച്ഛനേയും അമ്മയേയും കാണാന്‍ പോയിരുന്നു. ഏത് സിനിമയില്‍ നിന്നും കിട്ടിയതാണ് അത് ? അത് ഇനി സിനിമയില്‍ ഉപയോഗിക്കും.
അത്രയും ഭീകരമായൊരു അന്തരീക്ഷത്തില്‍ കൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. പൊലീസ് നല്ല ഇടി ഇടിക്കണം. അല്ലാതെ വേറെ വഴിയില്ല. പൊലീസിനോടുള്ള ബഹുമാനം ഇതിന്റെ ഇരട്ടിയാകണം. ആദ്യം പൊലീസ് വണ്ടിയും പൊലീസുമൊക്കെ വരുമ്പോള്‍ പേടിയുണ്ടായിരുന്നു. ഇപ്പോള്‍ ഇതുപോലെ ചെയ്യുന്നവനും ഒരു പ്രശ്‌നവുമില്ല. സ്‌കൂളില്‍ പയറും കഞ്ഞിയും, ജയിലില്‍ ചിക്കനും ചപ്പാത്തിയുമാണ്.
നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ഉണ്ടെങ്കില്‍ ചിന്തിച്ചു നോക്കു, അവരുടെ സുരക്ഷയെക്കുറിച്ച്. നിയമം ഇതിന്റെ ഇരട്ടി സ്‌ട്രോങ് ആകണം. തട്ടിക്കളയണം ഇങ്ങനെയുള്ളവരെ. ഞാന്‍ ആ റിയാലിറ്റിയില്‍ വിശ്വസിക്കുന്ന ആളാണ്. അത് തെറ്റായാലും ശരിയായാലും. അതിനാലാണ് എന്റെ സിനിമയില്‍ പൊട്ടിച്ച് കളഞ്ഞത്. അവരുടെ വികാരങ്ങള്‍ക്ക് വിലയില്ലേ?. പൊലീസിനോടുള്ള പേടിയൊക്കെ നഷ്ടമായി. തൊട്ടാല്‍ കോടതിയില്‍ ചെന്നാല്‍ പ്രശ്‌നമാകും. അതിനാല്‍ പണി പോകും എന്ന് അവര്‍ ചിന്തിക്കും. ഓരോ പഞ്ചായത്തിലും പൊലീസ് സ്റ്റേഷന്‍ കൊണ്ടു വരണം എന്നാണ് എനിക്ക് പറയാനുള്ളത്. അല്ലാതെ എങ്ങനെ മാനേജ് ചെയ്യാന്‍ പറ്റും'' എന്നും ജോജു പറയുന്നു.