ആദ്യമായി മദ്യപിച്ചപ്പോഴുണ്ടായ അനുഭവം പറഞ്ഞ് നടി എസ്തർ അനിൽ. താന്‍ മദ്യപിച്ചു നോക്കിയിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് അത് ശരിയാകില്ലെന്ന് തോന്നിയതിനാല്‍ വേണ്ടെന്ന് വച്ചുവെന്നുമാണ് എസ്തര്‍ പറയുന്നത്. പിങ്ക് പോഡ്കാസ്റ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്തര്‍.
'ഞാന്‍ മദ്യപാനം ട്രൈ ചെയ്തു നോക്കിയിരുന്നു. പക്ഷെ എന്നെക്കൊണ്ട് പറ്റില്ലെന്ന് മനസിലായി. അങ്ങനെ ഒരു സെറ്റിങ്ങില്‍ മദ്യപിച്ച് നന്നായി നടക്കാന്‍ പറ്റില്ലെന്ന് മനസിലാക്കി ഞാന്‍ എടുത്ത തീരുമാനമാണത്. അങ്ങനൊരു തെരഞ്ഞെടുപ്പ് നടത്താനുള്ള സ്‌പേസ് അവിടെ ഉണ്ടായിരുന്നു.
ആദ്യമായി മദ്യപിച്ച ദിവസം എഴുന്നേല്‍ക്കാന്‍ പറ്റാതെ ഞാന്‍ അമ്മയെ വിളിച്ചു. അമ്മ എനിക്ക് വരാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു. എങ്ങനെയാണ് തിരികെ വീട്ടിലേക്ക് വരണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്കിപ്പോഴും ഓര്‍മയുണ്ട്. വീട്ടില്‍ തിരികെ വന്ന ശേഷം ഒരു ദിവസം മൊത്തം ഞാന്‍ കിടന്നു. എന്തൊക്കയോ മിക്‌സ് ചെയ്താണ് കഴിച്ചത്. സേഫ് സ്‌പേസിലായിരുന്നു ഞാന്‍ കഴിച്ചത്.
അമ്മ പറയും, അപ്പനും അമ്മയും മൂക്കറ്റം കുടിയ്ക്കും. മോള്‍ ദേ കുറച്ച് കുടിച്ചപ്പോഴേ നേരെ നില്‍ക്കാന്‍ പറ്റാതായിരിക്കുന്നുവെന്ന്. അവര്‍ കളിയാക്കിയത് എനിക്ക് ഓര്‍മയുണ്ട്. തന്നേയും സഹോദരന്മാരേയും വളര്‍ത്തിയത് സമത്വത്തോടെയാണെന്നും വീട്ടില്‍ തനിക്ക് മേല്‍ നിയന്ത്രണങ്ങളൊന്നും ഇല്ലെന്നും എസ്തര്‍ പറയുന്നു.
പെണ്ണായതു കൊണ്ട് ഒരിക്കലും വേര്‍തിരിവ് കാണിച്ചിട്ടില്ല. തുല്യരായാണ് ഞങ്ങളെ വളര്‍ത്തിയത്. സത്യത്തില്‍ എന്റെ സഹോദരന്മാരേക്കാള്‍ പ്രിവിലേജ് എനിക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നുവെന്നും താരം പറയുന്നു. ഒരുപക്ഷെ ഞാന്‍ വളരെ നേരത്തെ സമ്പാദിച്ചു തുടങ്ങിയതു കൊണ്ടാകാം. നമ്മുടേതായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുമായിരുന്നുവെന്നും എസ്തര്‍ പറയുന്നു.
ചേട്ടന്‍ രാത്രി രണ്ട് മണിയ്ക്കാണ് വരുന്നതെങ്കില്‍ ഞാന്‍ നാല് മണിയ്ക്കാകും വരിക. നിയന്ത്രണങ്ങളൊന്നും ഇല്ല. പെണ്‍കുട്ടിയെന്ന നിലയില്‍ അപ്പന് കുറച്ച് പേടിയുണ്ടാകും. പക്ഷെ അത് കാണിക്കാന്‍ അമ്മ സമ്മതിക്കില്ലെന്നും എസ്തര്‍ കൂട്ടിച്ചേര്‍ക്കുന്നു.